Parayathe Vayya

പട്ടിണി സഹിക്കാന്‍ വയ്യാതെ ആത്മഹത്യ ചെയ്യുന്ന ശ്രുതിമോളുമാരുടെ നാട് : താരതമ്യപ്പെടുത്തി സംതൃപ്തിയടയുന്നത് മോദിയേയും ഗുജറാത്തിനേയും കുറ്റംപറഞ്ഞ്

അഞ്ജു പ്രഭീഷ്

രോഹിത് വെമൂലയ്ക്ക് വേണ്ടിയും ഉത്തരേന്ത്യയിലെ ദളിത്‌കുട്ടികള്‍ക്ക് വേണ്ടിയും അലമുറയിട്ടു മുഖപുസ്തകത്തിലൂടെ കണ്ണുനീര്‍ വാര്‍ത്ത,അല്ലെങ്കില്‍ ഇന്നും വാര്‍ക്കുന്ന കേരളത്തിലെ പുരോഗമനവാദികളെ,ആക്ടിവിസ്റ്റുകളെ,നിങ്ങളറിഞ്ഞില്ലേ ഇവിടെ നിങ്ങളുടെ കണ്മുന്നില്‍ ഒരു കുരുന്നുജീവന്‍ വിശപ്പുസഹിക്കാനാവാതെ ആത്മഹത്യ ചെയ്ത വാര്‍ത്ത??ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്നും ഇനിയും വിശപ്പ് സഹിക്കാന്‍ കഴിയില്ലെന്നും എഴുതിവച്ച ശേഷമാണ് ശ്രുതിമോള്‍ എന്ന പതിനഞ്ചുകാരി ബുധനാഴ്ച വൈകിട്ട് തൂങ്ങിമരിച്ചത്..ഇത് ഏതു മുഖ്യധാരാപത്രം വാര്‍ത്തയാക്കി?ഏതു ചാനലാണ്‌ ഇതിനു വേണ്ടി സമയം നീക്കിവച്ചത്.എത്ര ആക്ടിവിസ്റ്റുകള്‍ ഇവള്‍ക്ക് വേണ്ടി കരഞ്ഞു?എത്രപേര്‍ ഇവളുടെ ആത്മഹത്യകുറിപ്പിന്റെ പേരില്‍ ഹാഷ്ടാഗ് ഉണ്ടാക്കി?എത്ര വിദ്യാര്‍ഥിസംഘടനകള്‍ ഇവള്‍ക്ക് വേണ്ടി സമരം നടത്തി ?ഒന്നുമുണ്ടായില്ല ..ഒന്നുമുണ്ടാകില്ല ..കാരണം ഇവള്‍ ജനിച്ചത്‌ ഇങ്ങ് കേരളത്തിലാണ് ..ഇടതും വലതും മാറി മാറി ഭരണം നടത്തിയ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ..കേരളത്തിലെ ജനസംഖ്യയുടെ ഒരു ശതമാനത്തോളം മാത്രം വരുന്ന ആദിവാസിസമൂഹത്തിലെ പെണ്‍കുട്ടിയ്ക്ക് വേണ്ടി വാദിച്ചാല്‍ എന്ത് ഗുണം ?അതുകൊണ്ട് വോട്ടുബാങ്കിനു എന്ത് നേട്ടം?ഗുണവും നേട്ടവും വേണമെങ്കില്‍ മരിക്കേണ്ടത് മോദി ഭരിച്ച ഗുജറാത്തിലോ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലോ അതുമല്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴിലുള്ള സര്‍വ്വകലാശാലകളിലോ ആവണം..എന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് പ്രതികരണശേഷി ഉണ്ടാകൂ അല്ലെ ?അപ്പോള്‍ മാത്രമേ സമരം നടത്തി ജനരോഷം ആളിപ്പടര്‍ത്താന്‍ കഴിയൂ അല്ലെ ? വയനാട്ടിലെ അമ്പലവയലില്‍ ആദിവാസി പെണ്‍കുട്ടികള്‍ക്ക് നേരെ നടന്ന അതിക്രമത്തെ കുറിച്ച് എത്ര സ്ത്രീപക്ഷവാദികള്‍ ചര്‍ച്ച ചെയ്തു ?മദ്യം കൊടുത്തും കൈയും കാലും കെട്ടിയിട്ടും ഏഴിനും പതിമൂന്നിനും ഇടയിലുള്ള ഏഴു കുട്ടികളെയാണ് അമ്പലവയലില്‍ പീഡിപ്പിച്ചത്.ആ വിഷയം ഒരു പൊതുചര്‍ച്ചയ്ക്ക് പോലും വിഷയമാകാതെ അവസാനിച്ചു പോകുന്നത് നാം നോക്കിനിന്നു…കാരണം നമുക്ക് ചര്‍ച്ച ചെയ്യാന്‍ ഉത്തരേന്ത്യയിലെ ദളിത് ബലാല്‍സംഗം ഉണ്ടല്ലോ.!ഒരു കുടുംബത്തിലെ അഞ്ചു വയസ്സുള്ള കുട്ടിയടക്കം ഒരാഴ്ചയോളം പട്ടിണി കിടന്നു കോഴിക്കോട് മെഡിക്കല്‍കോളേജില്‍ മാസങ്ങളോളം ചികിത്സിക്കേണ്ടി വന്നതും ആരുടെ മനസാക്ഷിയെയും ഞെട്ടിച്ചില്ല ..കാരണം പ്രബുദ്ധരായ നമുക്ക് എന്നും ചര്‍ച്ച ചെയ്യേണ്ടിയിരുന്നത് ഇവിടുത്തെ പ്രശനങ്ങളല്ല .സ്വന്തം ഭാര്യയുടെ അവിഹിതം കാണാന്‍ കണ്ണില്ലാത്ത നമുക്ക് എന്നും നോക്കി കാണാന്‍ ഇഷ്ടം അപ്പുറത്തെ അയല്‍ക്കാരന്റെ വീട്ടില്‍ ആരെങ്കിലും മതില്‍ ചാടുന്നുണ്ടോ എന്നല്ലേ ..

കേരളത്തിലെ ഉയര്‍ന്ന ജീവിതനിലവാരത്തെക്കുറിച്ച് ഗുജറാത്തുമായി താരതമ്യം ചെയ്യാന്‍ മിടുക്ക് കാട്ടുന്ന സോഷ്യല്‍ മീഡിയ എന്തുകൊണ്ട് ഇവിടുത്തെ ആദിവാസികളുടെ മോശം അവസ്ഥയെക്കുറിച്ച് ഒരു പഠനവും നടത്തുന്നില്ല.ഒരു സമൂഹത്തിന്റെ വികസനം എന്ന് ഉദ്ദേശിക്കുന്നത് എല്ലാവിഭാഗതിന്റെയും സാമൂഹ്യപരമായതും അടിസ്ഥാനപരവുമായ മാറ്റവും പുരോഗമനവും ആയിരിക്കണം. കേരളത്തിന്റെ ജീവിത നിലവാരം ഉയര്‍ന്നുവെന്നു നാം അഭിമാനപൂര്‍വം പറയുമ്പോഴും ആദിവാസികളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റം വന്നു എന്ന് വിലയിരുത്തപ്പെടേണ്ടതാണ് അത്യാവശ്യമല്ലേ ?. അടിത്തട്ടിലെ ആളുകളുടെ ചുറ്റുപാട് അനുദിനം വഷളായിക്കൊണ്ടിരിക്കെ മലയാളികളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിച്ചു, വിദ്യാഭ്യാസ നിലവാരം വര്‍ദ്ധിച്ചുവെന്നതു അഭിമാനിക്കാവുന്ന കാര്യമാണെങ്കിലും അടിത്തട്ടിലുള്ള ആളുകളുടെ ചുറ്റുപാട് അനുദിനം വഷളാകുന്നത് ശ്രദ്ധിക്കേണ്ടതല്ലേ?. ഇന്ത്യയില്‍ ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. പക്ഷെ ആദിവാസി ഊരുകളില്‍ എത്ര കുട്ടികള്‍ മരിക്കുന്നുവെന്ന. യാഥാര്‍ത്ഥ്യം നമ്മള്‍ കണക്കുകളില്‍ ഉള്‍പ്പെടുത്തുന്നുണ്ടോ? ആദിവാസികളുടെ ഭൂമിയും ജീവിതവും കുടിയേറ്റക്കാര്‍ കവര്‍ന്നെടുക്കുകയും തടയേണ്ട സര്‍ക്കാര്‍ കയ്യേറിയവര്‍ക്കായി അനുകൂലമായ തീരുമാനങ്ങളെടുക്കുകയും ചെയ്യുമ്പോള്‍ ഒരു ജനതയേയും അവരുടെ സംസ്‌ക്കാരത്തേയും തോല്‍പ്പിച്ച് കളയുകയല്ലേ സത്യത്തില്‍ നമ്മള്‍ ചെയ്യുന്നത്.

ഒരുകാലത്ത് ആധുനികരെന്നും പുരോഗമാനവാദികളെന്നും സംസ്കാരസമ്പന്നരെന്നും സ്വയം നടിക്കുന്ന നമ്മളേക്കാള്‍ എത്രയോ ഉന്നതനിലവാരം ജീവിതചര്യകളില്‍ പുലര്‍ത്തിയിരുന്നവരായിരുന്നു കേരളത്തിലെ ആദിവാസികള്‍..പഴശ്ശി സമരങ്ങളില്‍ പങ്കെടുത്ത കുറിച്യര്‍ വിഭാഗത്തിലെ സ്വാതന്ത്ര്യസമരപോരാളികളോട് കിടനില്ക്കാന്‍ കെല്‍പ്പുള്ള മറ്റേതു ദേശസ്നേഹികളാണ് കേരളത്തില്‍ ഉള്ളത് ??കാടിന്റെ പച്ചപ്പില്‍, കാട്ടാറിന്റെ ഉറവില്‍ സമൃദ്ധിയുള്ള കൃഷിയിലും ജീവിതപാഠങ്ങളുടെ നിറവിലും സ്വയംപര്യാപ്തത കൈവരിച്ചു കൊണ്ട് അവര്‍ ജീവിച്ചു..അവര്‍ക്ക് ഒന്നിനും ഒന്നിനെയും ആശ്രയിക്കേണ്ടിയിരുന്നില്ല..കാടിന്റെ നിറവില്‍ സന്തോഷത്തോടെ സംതൃപ്തിയോടെ കാടിന്റെ മക്കളായി അവര്‍ ജീവിച്ചു.എല്ലാ അര്‍ത്ഥത്തിലും മാവേലി നാട് എന്ന സങ്കല്‍പം നിറഞ്ഞുനിന്നിരുന്നത് അന്നത്തെ ആദിവാസി ഊരുകളില്‍ ആയിരുന്നു.അന്ന് മദ്യത്തില്‍ അവരെ മുക്കികൊല്ലാന്‍ നാട്ടുരാജാക്കന്മാര്‍ കാട് കയറിയിരുന്നില്ല.പച്ചമാംസത്തിന്റെ രുചിതേടി വേട്ടനായ്ക്കളും എത്തിയിരുന്നില്ല..സ്വാതന്ത്ര്യം ലഭിച്ച കാലത്ത് അട്ടപ്പാടി മേഖലയില്‍ ബഹുഭൂരിപക്ഷവും ആദിവാസികളുടെ ഭൂമിയായിരുന്നു. പുറമേ നിന്നുള്ളവരുടെ കൈയേറ്റം ആരംഭിച്ചതോടെ ആദിവാസികളുടെ ഭൂമിയുടെ അളവ് ചുരുങ്ങി ചുരുങ്ങി വന്നു. നിയമത്തിന്റെ പിന്‍ബലത്തില്‍ കൈയേറ്റക്കാരില്‍ നിന്ന് പിടിച്ചെടുക്കാന്‍ ശ്രമം നടത്തിയതോടെ വന്‍ചെറുത്ത് നില്‍പ്പാണ് ഉണ്ടായത്. ഒടുവില്‍ സര്‍ക്കാര്‍ പത്തി മടക്കി. കാരണം സംഖ്യാബലവും അധികാരകേന്ദ്രങ്ങളോട് അടുത്ത് നില്‍ക്കുകയും ചെയ്തത് കൈയേറ്റക്കാരായിരുന്നുവല്ലോ.മുത്തങ്ങാ സമരത്തില്‍ എന്ത് സംഭവിച്ചുവെന്ന് നാം കണ്ടതാണ്.ആദിവാസികളെ ഭൂമി കൈയേറുന്നവരായും ഭീകരന്മാരുമായി ചിത്രീകരിച്ചു ആന്റണി സര്‍ക്കാര്‍..മുഖ്യധാരാപത്രങ്ങളും ചാനലുകളും വാര്‍ത്തയാക്കിയത് ആദിവാസികളുടെ ഭൂമികൈയേറ്റവാര്‍ത്തയായിരുന്നു.ഒരുകാലത്തെ കാടിന്റെ അവകാശികള്‍ എങ്ങനെ കൈയേറ്റക്കാരായി മാറിയെന്നു ഒരു പത്രവും ചാനലും അന്വേഷിച്ചില്ല..

സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അട്ടപ്പാടിയിലെ 90 ശതമാനം ജനസംഖ്യ ആദിവാസികളായിരുന്നു. ഇന്ന് അവര്‍ ന്യൂനപക്ഷമായി. അവരുടെ ഭൂമിയും നഷ്ടപ്പെട്ടു. ‘പുരോഗമിച്ചവരുടെ’ കുടിയേറ്റമാണ് ഇതിന് വഴി വച്ചത്. ഒരു ഏക്കര്‍ പതിച്ച് കിട്ടിയ കുടിയേറ്റക്കാര്‍ അതിലും എത്രയോ ഇരട്ടി ഭൂമി കള്ളപ്രമാണത്തിലൂടെ സ്വന്തമാക്കി. നിയമപ്രകാരം നഷ്ടമായ ഭൂമി തിരിച്ചെടുത്ത് ആദിവാസികള്‍ക്ക് നല്‍കുന്നതിന് പകരം അവരില്‍ ചെറിയ വിഭാഗത്തിന് നഷ്ടപരിഹാരമായി ഭൂമി നല്‍കിയത് കാടിനുള്ളിലോ അതിന് അപ്പുറമോ ആയിരുന്നു. അതും കൃഷിചെയ്യാന്‍ സാധിക്കാത്ത ഭൂമി..ഇതായിരുന്നു നമ്മുടെ മാറി മാറി ഭരിച്ച സര്‍ക്കാരുകളുടെ ആദിവാസി ക്ഷേമം.. നിയമത്തില്‍ വെള്ളം ചേര്‍ത്ത് 1999 ലുണ്ടാക്കിയ പുതിയ ചട്ടമാകട്ടെ ആദിവാസികള്‍ക്ക് നല്‍കിയത് കനത്ത തിരിച്ചടിയും.രണ്ട് ഹെക്ടറില്‍ കുറഞ്ഞ കൈയേറ്റ ഭൂമി അതും കൃഷി ഭൂമിയാണെങ്കില്‍ മാത്രം തിരിച്ചുകൊടുത്താല്‍ മതിയെന്ന് മാറ്റിയെഴുതിയപ്പോള്‍ അത് ആദിവാസികളുടെ അവസാന പ്രതീക്ഷയേയും തച്ചുടച്ചു . സ്വന്തം ഭൂമിയില്‍ അഭയാര്‍ത്ഥികളെപേലെ, രോഗത്തേയും ദാരിദ്ര്യത്തേയും പേടിച്ച് ഇന്ന് അവര്‍ കഴിഞ്ഞ് കൂടുന്നു. വഴിയോരത്ത് പ്രസവിക്കുന്നു.അത് മുഖ്യധാരാപത്രങ്ങള്‍ക്ക് പരിഹാസത്തിന്റെ തലകെട്ടുകള്‍ ആകുന്നു.പട്ടിണിമരണങ്ങള്‍ ആരും ശ്രദ്ധിക്കപ്പെടാത്ത വാര്‍ത്തയാകുന്നു.. രോഗിയായ ഭാര്യയെ തോളിലിട്ട് കിലോമീറ്റര്‍ വനത്തിലൂടെ യാത്ര ചെയ്ത ആദിവാസിയുടെ വാര്‍ത്ത നാം പത്രത്തിലൂടെ വായിച്ചു. മതിയായ ആശുപത്രി സൗകര്യം ഇല്ലാത്തതിന് എടുത്ത് പറയാവുന്ന ഉദാഹരണമായിട്ട് കൂടി അത് ഏതെങ്കിലും അധികാരികളുടെ കണ്ണ് തുറപ്പിച്ചോ?. ആദിവാസികളുടെ ഭൂമി പിടിച്ച് പറിച്ച് അവരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടശേഷം എല്ലാം അവരുടെ കുഴപ്പമാണെന്ന് സ്ഥാപിക്കുന്നതാണ് നമ്മുടെ രാഷ്ട്രീയക്കാരുടെ രീതി..അല്ലെങ്കിലും കേരളത്തിലെ ആദിവാസി മരണങ്ങള്‍ എപ്പോഴും സംഭവിക്കുന്നത്‌ ഇവിടുത്തെ ആദിവാസികളുടെ കുഴപ്പം കൊണ്ടുമാത്രമാണത്രേ?പക്ഷേ ഇതര സംസ്ഥാനങ്ങളില്‍ അത് സംഭവിക്കുന്നത്‌ പ്രധാനമന്ത്രിയുടെ കെടുകാര്യസ്ഥത മൂലവും …എത്ര നല്ല ലോജിക്ക് …

കേരളാ കേഡറിലെ ഐ.എ.എസ്.ഉദ്യോഗസ്ഥനായ സുബ്ബയ്യന്‍ പാലക്കാട് സബ് കലക്ടറായിരിക്കെ ആദിവാസികള്‍ക്ക് നീതിലഭിക്കാന്‍ വേണ്ടി അശ്രാന്തം പരിശ്രമിച്ച കാര്യം എത്രപേര്‍ക്ക് അറിയാം ?. ആദിവാസികളുടെ ഭൂമി തിരിച്ച് പിടിച്ച് അവര്‍ക്ക് നല്‍കാന്‍ അദ്ദേഹം നടത്തിയ ശ്രമം കലഹത്തിലാണ് കലാശിച്ചത്. കയ്യേറ്റക്കാരായ സ്ത്രീകള്‍ സുബ്ബയ്യനെ വളഞ്ഞു. അദ്ദേഹത്തിന്റെ ഷര്‍ട്ട് വലിച്ചുകീറി അപമാനിച്ചു. അന്ന് ആദിവാസികള്‍ക്ക് വേണ്ടി പൊരുതിയ ആ നന്മയുള്ള ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നതിന് പകരം സര്‍ക്കാര്‍ തള്ളിപ്പറഞ്ഞു. “’ സുബ്ബയ്യന്‍ ചരിത്രം പഠിച്ചില്ല, ഓന്റെ നിക്കര്‍ പെണ്ണുങ്ങള്‍ ചീന്തിക്കളഞ്ഞു’’ എന്നത് തമാശക്കാരനായ അന്നത്തെ മുഖ്യമന്ത്രിക്ക് പുതിയൊരു തമാശയായി.അല്ലെങ്കിലും എന്നും പാവങ്ങള്‍ക്ക് വേണ്ടി നിലയുറപ്പിക്കുന്ന ബ്യൂറോക്രാറ്റുകള്‍ എന്നും സര്‍ക്കാരിന് വലിയ തമാശയല്ലേ.അന്നത്തെ സുബ്ബയ്യന് പകരം നമ്മുടെ സ്വന്തം കലക്ടര്‍ ബ്രോ പ്രശാന്തും ഷൈനമോളും അനുപമയും നമ്മുടെ സ്വന്തം സിങ്കവും നേരിടുന്ന എതിര്‍പ്പുകള്‍ നാം കാണുന്നതല്ലേ ..? ..പാവങ്ങളുടെ ഡോക്ടര്‍ എന്നറിയപ്പെട്ടിരുന്ന ഡോക്ടര്‍ ഷാനവാസിനെ നമ്മളാരും മറന്നു കാണില്ല .ആദിവാസി ഊരുകളില്‍ ,ആദിവാസികള്‍ക്ക് വേണ്ടി സേവനം നടത്തിയിരുന്ന ആ നന്മയുള്ള ചെറുപ്പക്കാരന്റെ പാത പിന്തുടരാന്‍ നമ്മളില്‍ എത്ര പേര്‍ക്ക് കഴിയും ?ഡോക്ടര്‍ ഷാനവാസ് ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹം ചെയ്തിരുന്ന സാമൂഹ്യസേവനങ്ങള്‍ കാണാന്‍ എത്ര പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും കഴിഞ്ഞിരുന്നു.മരണത്തിനു ശേഷം സോഷ്യല്‍ മീഡിയയിലൂടെയാണ് നമ്മളില്‍ പലരും അദേഹത്തെ കുറിച്ച് അറിഞ്ഞത് പോലും …ആദിവാസികള്‍ക്ക് വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്ന എത്രപേര്‍ക്ക് ഡോക്ടര്‍ ഷാനവാസിനെ പോലെ ആകുവാന്‍ കഴിയും ?

വികസനത്തിന്റെ മുദ്രാവാക്യങ്ങള്‍ വിളിച്ചുപറയുകയും ആ ശബ്ദത്തിനപ്പുറത്തേക്ക് പോകാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്ന ഭരണകൂടങ്ങള്‍ എന്നും ആദിവാസികളെ നശിപ്പിക്കാന്‍ മാത്രമേ ഉതകുകയുള്ളൂ. അട്ടപ്പാടിയിലെ പട്ടിണികാരണമുള്ള മരണങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇപ്പോഴും മരണം അവസാനിച്ചിട്ടില്ലയെങ്കില്‍,. ഈ മേഖലയിലെ ദുരിതങ്ങള്‍ തുടച്ചുമാറ്റാന്‍ ഇത്രയേറെ കാലത്തിന്റെ, സമയത്തിന്റെ ആവശ്യമുണ്ടെങ്കില്‍ അത് സമൂഹത്തിനു കാട്ടിത്തരുന്നത് കേരളത്തിന്റെ വികസനമാണോ ??കണക്കുപുസ്തകങ്ങളിലെയും സര്‍വ്വെകളുടെയും അക്കങ്ങളിലൂടെ ഊതിവീര്‍പ്പിച്ച വസ്തുതകള്‍ മാത്രം നോക്കി കാണുന്ന ബുദ്ധിജീവി സമൂഹം ഒളിപ്പിച്ചുവച്ച,അല്ലെങ്കില്‍ മൂടിവയ്ക്കപ്പെട്ട യാഥാര്‍ഥ്യങ്ങളുടെയും സത്യങ്ങളുടെയും നേര്‍ക്ക്‌ കണ്ണടയ്ക്കുമ്പോള്‍ ഒന്ന് മറക്കുന്നു നിങ്ങള്‍ വഞ്ചിക്കുന്നത് സ്വന്തം മനസാക്ഷിയെയാണെന്ന കനല് പോലെ പൊള്ളുന്ന സത്യം …

shortlink

Related Articles

Post Your Comments

Related Articles


Back to top button