Prathikarana Vedhi

“ശാരി”യെയും “അനഘാ”യെയും പോലെ ഒരു “ജിഷ”യെയും കപട ഓന്ത് രാഷ്ട്രീയക്കാര്‍ക്ക് “വോട്ട്” ആക്കി മാറ്റാന്‍ വിട്ടു കൊടുക്കാതിരിക്കാം

അഞ്ജു പ്രഭീഷ്

ഓര്‍മ്മയുണ്ടോ വിടരും മുമ്പേ പിച്ചിച്ചീന്തി തല്ലിക്കൊഴിച്ചുക്കളഞ്ഞ ഈ വെള്ളമന്ദാരങ്ങളെ? ഓര്‍ക്കുന്നുണ്ടോ സ്ഥലപേരില്‍ മാത്രം അറിയാന്‍ വിധിക്കപ്പെട്ട ചില മുഖമില്ലാത്ത പുഴുക്കുത്തേറ്റ പെണ്‍പൂക്കളെ? കൊടും വേനലിനെ വെല്ലുന്ന തെരഞ്ഞെടുപ്പ് ചൂടിനിടയ്ക്കു ഒരിക്കലെങ്കിലും നമ്മള്‍ ഓര്‍ക്കണം നോവുന്ന പൂക്കളായി മണ്ണില്‍ എരിഞ്ഞടങ്ങിയ ചില ഭാഗ്യം കെട്ട ശവംനാറി പൂക്കളെ ….കൂപ്പുകൈയുമായി ജനസേവകരെന്ന പേരില്‍ ചിലര്‍ നമ്മളെ തേടിയെത്തുമ്പോള്‍ ഒരു മാത്രയെങ്കിലും ഓര്‍ക്കണം ചിലന്തിവലയ്ക്കുള്ളില്‍ കുരുങ്ങിപോയ ചില ജീവിച്ചിരിക്കുന്ന കടലാസ് പൂക്കളെ..കാരണം ഇന്ന് ആയിരം മെഴുകുതിരിനാളങ്ങള്‍ക്ക് മുന്നിലെ ചിത്രമായി മാറിയ,സ്ത്രീസുരക്ഷാപ്രസംഗങ്ങളിലെ മുഴങ്ങുന്ന പേരാകാന്‍ നിയോഗമുണ്ടായ.നീര്‍ക്കുമിളകളുടെ ആയുസ്സ് പോലുമില്ലാത്ത നമ്മുടെ കണ്ണുനീരിനു ഹേതുവായ ഒരുവള്‍ നമ്മുടെ കണ്മുന്നില്‍ ജ്വലിക്കുന്ന ഒരോര്‍മ്മയായി മാറിയപ്പോള്‍ ,അവളെക്കൊണ്ട് വോട്ടുകളുടെ തുലാഭാരം എടുപ്പിക്കാന്‍ രാഷ്ട്രീയക്കാര്‍ പരക്കംപായുമ്പോള്‍ നമ്മള്‍ ഇവരെക്കൂടി ഓര്‍ക്കണം ..

അന്ന് സൂര്യനെല്ലിയിലെ പെണ്‍പൂവ് നാല്‍പത്തിയൊന്നു ദിവസത്തെ ദുരിതപര്‍വ്വവും താണ്ടി ജീവിച്ചിരിക്കുന്ന മൃതശരീരമായി നമുക്ക് അരികില്‍ വന്നപ്പോള്‍ അവളെ പതിതയായി കണ്ടു അകറ്റിനിറുത്താന്‍ നമ്മള്‍ ശ്രമിച്ചു..പതിനാലുവയസ്സിന്റെ ആ ചാപല്യത്തെ,പുഴുക്കുത്തേറ്റ ആ പൂവിനെ, കാമത്തിന് വശംവദയായ ഒരുവളായി ചിത്രീകരിക്കാന്‍ നീതിപീഠവും തയ്യാറായി..സ്മാര്‍ത്തവിചാരണയ്ക്കിടെ വന്ന ചില പേരുകള്‍ മായ്ക്കാന്‍ മത്സരിച്ച ഭരണവര്‍ഗ്ഗം അവളെ സമൂഹത്തിനു മുന്നില്‍ ഭ്രഷ്ടയാക്കി.രാഷ്ട്രീയത്തിലെ ആ അതികായന്റെ പേര് അവള്‍ ഉറക്കെ വിളിച്ചുപറഞ്ഞപ്പോള്‍ അധികാരവര്‍ഗ്ഗം അവളെ വെറുമൊരു തേവിടിശ്ശിയാക്കി അവരോധിച്ചു .. ഡല്‍ഹിയില്‍ പിടിപ്പാടുള്ള ആ നേതാവിന് വേണ്ടി കള്ളസാക്ഷ്യം പറഞ്ഞ പത്രോസ് ആയി ചങ്ങനാശേരിയിലെ പോപ്പ് ..ന്യായാധിപനെ വരെ പനക്കെട്ടില്‍ തൂക്കിയെടുത്തു പെണ്ണരകള്‍ തേടി നടക്കുന്ന രാഷ്ട്രീയക്കോമരങ്ങളുടെ നാട്ടില്‍ അവളുടെ വാക്കിനു വിലയില്ലാതെയായി..ഇന്നും മുഖമില്ലാത്തവളായി അവള്‍ നമുക്കൊപ്പം ജീവിക്കുന്നു.അന്നും നമ്മള്‍ ആശ്വാസിച്ചത് നമ്മുടെ മകളും പെങ്ങളും പ്രണയമെന്ന ചിലന്തിവലയ്ക്കുള്ളില്‍ കുരുങ്ങി നാല്‍പത്തിയൊന്നു ദിവസത്തെ മഹാമാരിയില്‍ പെട്ടുപോകില്ലെന്ന വിശ്വാസത്തില്‍ അടിയുറച്ചുകൊണ്ടായിരുന്നു..പിന്നെയും വന്നു നമുക്ക് മുന്നില്‍ മുഖമില്ലാത്ത നിരവധിപേര്‍..അവരെയൊക്കെയും നമ്മള്‍ വിതുര,കോതമംഗലം,പറവൂര്‍ പെണ്‍കുട്ടികള്‍ എന്ന് വിളിച്ചു,അവരുടെ പീഡനപര്‍വങ്ങളുടെ കഥകള്‍ നമുക്ക് വൈകുന്നേരങ്ങളിലെ രസമുള്ള സംസാരവിഷയമായി.സായാഹ്നപത്രങ്ങള്‍ ചൂടോടെ വിളമ്പിയ മാദകരസക്കൂട്ടുകള്‍ ചായക്കടകളിലെ ആവിപ്പറക്കുന്ന ചായയ്ക്കൊപ്പം മൊത്തിക്കുടിക്കുന്ന രസമായി മാറി..

പിന്നെ നമ്മള്‍ കണ്ടത് ചതിയുടെ തീക്കാറ്റില്‍പെട്ട് വെന്തുരുകി ചിറകറ്റുപോയൊരു കണ്ണുനീരിന്റെ നനവുള്ള ശലഭത്തെ .ആ ശലഭത്തെ നമ്മള്‍ വിളിച്ചത് കിളിരൂരിലെ ശാരിയെന്നായിരുന്നു..രാഷ്ട്രീയമേലാളന്മാരുടെ ഇടപെടലുകള്‍ക്കൊടുവില്‍ അവളിലെ അണുബാധ മരണക്കാരണമായി മാറിയപ്പോള്‍ അനാഥമായത് ചോരമണക്കുന്ന ഒരു കുഞ്ഞുപൂവ്..രണ്ടായിരത്തിയാറിലെ തെരഞ്ഞെടുപ്പ് വേളയിലെ ഏറ്റവും മൂല്യമുള്ള തുറുപ്പുചീട്ടായിരുന്നു ശാരി.നമ്മുടെ ജനകീയ സമരനായകന്‍ ശാരിയുടെ ഘാതകരായ വി വി ഐ പി കളെ പൊതു സമൂഹത്തിനുമുന്നില്‍ തുറന്നുകാട്ടുമെന്നു പറഞ്ഞു നാടുനീളെ ജനവികാരം ഇളക്കി മറിച്ചുകൊണ്ട് ജനവിധി നേടിയപ്പോള്‍ ഒരു വേള നമ്മളും സ്വപ്നം കണ്ടു പൊതുസമൂഹത്തിലൂടെ കയ്യാമം വയ്ക്കപ്പെട്ടു വിചാരണ ചെയ്യപ്പെടുന്ന ഘാതകരെ ..ഒക്കെയും ഒരു മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായി അവശേഷിച്ചു..പക്ഷെ, അധികാരത്തിലെത്തിക്കഴിഞ്ഞപ്പോള്‍ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കാനും ഇരകളെ തള്ളിപ്പറയാനുമാണ്‌ അദ്ദേഹം അടക്കമുള്ളവര്‍ ശ്രമിച്ചത്‌..എന്നാല്‍, അധികാരമേറ്റതോടെ വാഗ്ദാനങ്ങളെല്ലാം മറന്ന്‌ ഭരണസുഖത്തിന്റെ “വേലിക്കകത്ത്‌” മൗനിബാബയായി മാറിയ ആ സഖാവിനെ കണ്ടതാണല്ലോ പ്രബുദ്ധകേരളം. ശാരി തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞപ്പോഴുണ്ടായ വിഐപി സന്ദര്‍ശനത്തെ മറക്കാന്‍ നമുക്ക് അത്രയെളുപ്പം കഴിയുമോ ?ഒരു വിഐപിയുടെ സന്ദര്‍ശനത്തിന്‌ ശേഷമാണ്‌ ശാരിയുടെ നില വഷളായതെന്ന്‌ ആദ്യം പ്രഖ്യാപിച്ചത്‌ അച്യുതാനന്ദനായിരുന്നു. ഈ വിഐപിയെ കുറിച്ച്‌ പല ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നെങ്കിലും പി.കെ.ശ്രീമതിയായിരുന്നു ആ നിഗൂഢ വ്യക്തിയെന്ന്‌ പില്‍ക്കാലത്ത്‌ ശാരിയുടെ മാതാപിതാക്കള്‍ വെളിപ്പെടുത്തിയിട്ടും ആരുമത്‌ ഗൗരവത്തിലെടുക്കുകയോ ആ നിലക്ക്‌ അന്വേഷണം പുരോഗമിക്കുകയോ ചെയ്തില്ല.എന്നും അധികാരം ജനങള്‍ക്ക് നേരെയുള്ള വന്മതില്‍ തന്നെയാണല്ലോ .തെരെഞ്ഞെടുപ്പിനൊടുവില്‍ അവളുടെ മരണത്തിനു കാരണക്കാരനായ ആ “വി ഐ പി”യെ സഖാവിനൊപ്പം നമ്മളും മറന്നു..അന്നും നമ്മള്‍ കുറ്റപ്പെടുത്തിയത് ചങ്ങലയ്ക്കുള്ളില്‍ മകളെ വളര്‍ത്താന്‍ മറന്നുപോയ ആ അച്ഛനമ്മമാരെയായിരുന്നു..അന്നും നമ്മള്‍ ആശ്വസിച്ചതു നമ്മുടെ മകളും പെങ്ങളും സിനിമാഭിനയം തലയ്ക്കു പിടിച്ചുകൊണ്ടു കുഴിയില്‍ ചാടില്ലെന്ന വിശ്വാസത്തിലായിരുന്നു..

കിളിരൂറിലെ ശാരിക്കൊപ്പം സെക്സുറാക്കറ്റില്‍ കുടുങ്ങി ജീവന്‍ ഹോമിക്കേണ്ടി വന്ന ഒരു പൂമ്പാറ്റയായിരുന്നു കവിയൂരിലെ അനഘ.കിളിരൂറിലെ ശാരി ഉള്‍പ്പെട്ട പെണ്‍വാണിഭക്കേസിലെ ഇരകളികളിലൊരാളായിരുന്നു നര്‍ത്തകിയായ പതിമൂന്നുകാരി. അനഘ.ലതാ എസ്‌. നായര്‍ എന്ന വിഐപി പിമ്പ്‌ പതിമൂന്ന്‌ കാരിയായ അനഘയെ കേരളത്തിലെ മാന്യന്മാരെന്ന്‌ അവകാശപ്പെടുന്ന പലര്‍ക്കും കാഴ്ചവെച്ചിരുന്നു. ശാരിയുടെ മരണത്തോടെ കിളിരൂര്‍, കവിയൂര്‍ പെണ്‍വാണിഭം പുറത്തായതോടെ അഭിമാനക്ഷതം മൂലമാണ്‌ നാരായണന്‍ നമ്പൂതിരിയും കുടുംബവും ആത്മഹത്യചെയ്തത്.അത് പോലീസ് ഭാഷ്യം..ഇന്നും അത് സത്യത്തിനു നിരക്കാത്ത ഒരു ഭാഷ്യം മാത്രം..അനഘ പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്ന്‌ ആദ്യമായി പ്രഖ്യാപിച്ചതും പി.കെ ശ്രീമതിയായിരുന്നു എന്നോര്‍ക്കണം. കിളിരൂര്‍, കവിയൂര്‍ പെണ്‍വാണിഭ കേസിലെ പ്രതികളെ അറസ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ കോട്ടയം കളക്ട്രേറ്റ്‌ പിക്കറ്റ്‌ ചെയ്ത അന്നാണ്‌ പ്രതികള്‍ക്ക്‌ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്ന പി.കെശ്രീമതിയുടെ പ്രഖ്യാപനമുണ്ടായത്‌.എന്നാല്‍ പോസ്റ്റ്മോര്‌ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു അനഘയെന്ന പതിമൂന്നുകാരിക്ക് ലൈംഗികമായി പീഡനമേറ്റിരുന്നുവെന്ന സത്യം .ലതാനായര്‍ എന്ന കുലടയെ മറന്നതിനൊപ്പം നമ്മള്‍ അനഘയെയും അവളുടെ കുടുംബത്തെയും മറന്നു.ശ്രീമതി ടീച്ചര്‍ ആംഗലേയമുത്തുകള്‍ വാരിയെറിഞ്ഞു കൊണ്ട് നമ്മളെ ചിരിപ്പിച്ചുകൊണ്ടുമിരുന്നു .
.
പിന്നെ നമുക്ക് മുന്നില്‍ മെഴുകുതിരിനാളം പോലെ വന്നത് സൗമ്യയായിരുന്നു..ട്രെയിനിനുള്ളില്‍ പെണ്‍കുട്ടി പീഡനമേറ്റ് നിലവിളിച്ചപ്പോള്‍ ആ നിലവിളി കേള്‍ക്കാനുണ്ടായിരുന്നത് പാളങ്ങള്‍ മാത്രം.സൗമ്യയുടെ അമ്മ തുണിയില്‍ പൊടിഞ്ഞ മകളുടെ മൃതദേഹം കെട്ടിപിടിച്ചു കരയുന്നത് നമ്മളും ചാനലില്‍ കണ്ടു കൂടെക്കരഞ്ഞു . ഇനി ഒരു അമ്മയ്ക്കും ഈ ഗതി വരരുതേയെന്നും ഇനി ഒരു പെണ്‍കുട്ടിയെയും ആ ഭീകരമായ ഒറ്റകൈ ഞെരിച്ചു കൊല്ലരുതേ എന്നും പ്രാര്‍ഥിച്ചു..പക്ഷേ ആ കരച്ചിലിനും രോഷപ്രകടനങ്ങള്‍ക്കും ഒരു നീര്‍ക്കുമിളയുടെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളൂ. ഇന്ത്യയില്‍ തന്നെ കൊടുംക്രൂരന്മാര്‍, ബലാത്സംഗവീരന്മാര്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട അനേകം പേരെ പുഷ്പം പോലെ അഴിക്കുപുറത്തു കൊണ്ടുവന്നിട്ടുള്ള , ക്രൂരബലാത്സംഗ കേസ്കളുടെ സ്പെഷ്യലിസ്റ്റ് ആയ ഒരു വക്കീല്‍ ഗോവിന്ദചാമിയെന്ന ഒറ്റക്കയ്യന്‍ യാചകനുവേണ്ടി മുംബെയില്‍ നിന്ന് പറന്നിറങ്ങുന്നുവെന്നറിഞ്ഞപ്പോള്‍ നമ്മള്‍ കണ്ണുകളും ചെവികളും കൊട്ടിയടച്ചു .ബിജു ആന്റണി ആളൂര്‍ എന്ന വക്കീലിനെ കുറിച്ചും ആരോപണവിധേയമായ ആകാശപറവകള്‍ എന്ന സംഘടനയെ ക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കാന്‍ നമ്മുടെ അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍ മിനക്കെട്ടില്ല ..സൗമ്യയെ നിഷ്ക്കരുണം നുള്ളിക്കളഞ്ഞ ആ ഒറ്റക്കയ്യന്‍ ബിരിയാണി കഴിച്ചു സുന്ദരനായി നമ്മളെ നോക്കി പല്ലിളിച്ചുകാട്ടിയിട്ട് പോലും നമ്മള്‍ ഉണര്‍ന്നില്ല.അവന്റെ തൂക്കുകയര്‍ മനുഷ്യാവകാശലംഘനമായപ്പോള്‍ ഒരു പെണ്‍കുട്ടിക്ക് നഷ്ടമായത് വിടരും മുമ്പേ കൊഴിഞ്ഞ ജീവിതമായിരുന്നു..അന്നും നമ്മള്‍ ആശ്വസിച്ചത് നമ്മുടെ മകളും പെങ്ങളും ഒറ്റയ്ക്ക് ട്രെയിനില്‍ കയറുന്നില്ലല്ലോയെന്നതിലായിരുന്നു.

ഇന്ന് വീട്ടിനുള്ളില്‍ വച്ച് ജിഷയെന്ന പെണ്‍കുട്ടി അതിദാരുണമായി കൊലചെയ്യപ്പെട്ടപ്പോള്‍ നമ്മള്‍ മനസ്സിലാക്കുന്നു അടച്ചിട്ട കതകിനു പോലും സുരക്ഷ നല്‍കാന്‍ കഴിയാത്തവിധം കൊലയാളികള്‍ അടുത്തെത്തിയെന്ന യാഥാര്‍ത്ഥ്യം..ഇനിയും നമ്മള്‍ കണ്ണടച്ചിരുന്നാല്‍ കണ്മുന്നില്‍ പിച്ചിചീന്തികശക്കിയെറിയപ്പെടുന്നത് നമ്മുടെ പെണ്മക്കളും സഹോദരിമാരുമായിരിക്കും..ശാരിയുടെയും അനഘയുടെയും സൌമ്യയുടെയും ആത്മാക്കളെ കണ്മുന്നില്‍ കണ്ടുകൊണ്ടു ജിഷയുടെ ആത്മാവിനു നീതിനല്‍കാന്‍ നമുക്കൊരുമിക്കാം…ഇനിയും ചെന്നായകളുടെ മുന്നില്‍ ഒരു കുഞ്ഞാടു പോലും ജീവനായി വിലപിക്കരുത്.കണ്ണുതുറക്കാത്ത ഭരണവര്‍ഗ്ഗത്തോടും നിയമപാലകരോടും മോക്ഷം കിട്ടാതെയലയുന്ന ശാരിയുടെയും അനഘയുടെയും ആത്മാക്കള്‍ പകരം ചോദിക്കട്ടെ..പക്ഷേ ജിഷയുടെ ആത്മാവിനെങ്കിലും നീതി ഉറപ്പാക്കി മോക്ഷം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ പെണ്മയെന്ന ഈ മേലങ്കിയും പുരുഷത്വമെന്ന പുറംതോടും നമുക്കെന്തിന്?പ്രിയരേ,നമ്മുടെ പ്രതികരണങ്ങള്‍ കേവലം ഒരു ലൈക്കിലോ കമന്റിലോ ഒതുക്കാതെ,മനസ്സിലെ പ്രതിഷേധത്തിന്റെ അഗ്നിയെ ചുരുങ്ങിയത് മുഖപുസ്തകത്തിന്റെ ചുമരിലെങ്കിലും പതിക്കാന്‍ ശ്രമിക്കൂ..പല തുള്ളി പെരുവെള്ളം എന്നതുപോലെ നമ്മുടെ പ്രതിഷേധത്തിന്റെ ജ്വാലകള്‍ കാട്ടുതീയായി പടര്‍ന്നുപിടിക്കുമ്പോള്‍ മുഖംതിരിക്കാന്‍ ഭരണവര്‍ഗ്ഗത്തിന് കഴിയില്ല തന്നെ…പാവപ്പെട്ട ഒരു പെണ്‍കുട്ടിയെ പിച്ചിച്ചീന്തി മൃഗീയമായി കൊന്ന ആ ചെന്നായ്ക്കളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നത് വരെ മനസ്സിലെ പ്രതിഷേധത്തിന്റെ കനലുകളെ,പൊള്ളുന്ന ജ്വാലകളാക്കി മാറ്റി നമുക്ക് പോരാടാം…ഇന്ന് ജിഷയക്കായി നമ്മള്‍ കണ്ണുനീര്‍ പൊഴിക്കുമ്പോള്‍ നമ്മള്‍ ഓര്‍ക്കേണം ഒരാഴ്ച മുമ്പ് വരെ അവള്‍ നമുക്കൊപ്പം പെരുമ്പാവൂരില്‍ ഉണ്ടായിരുന്നുവെന്നുള്ള കാര്യം ..അന്നൊക്കെ പുറമ്പോക്കിലെ ആ ഒറ്റമുറിവീട്ടിലെ ചുവരുകള്‍ക്കുള്ളില്‍ മാനസികാസ്വാസ്ഥ്യം ബാധിച്ച അമ്മയെയും ഒറ്റപ്പെടുത്തിയ അയല്‍ക്കാരെയും കുറിച്ചോര്‍ത്തു അവള്‍ എത്രമാത്രം വിലപിച്ചിരുന്നിരിക്കണം.അന്ന് അവരെ തിരിഞ്ഞു നോക്കാന്‍ ഒരു മെമ്പര്‍ പോലും ഉണ്ടായില്ലല്ലോ ..ദാരുണമായി ഒരു പെണ്‍കുട്ടി മരണപ്പെട്ടപ്പോള്‍ ആ മരണത്തെ വാര്‍ത്തയാക്കാന്‍ ഏതു മുന്‍കിട മാധ്യമം മുന്നില്‍ വന്നു ?ക്രൂരമായ ഒരു കൊലപാതകത്തെ വേണ്ടരീതിയില്‍ അന്വേഷിക്കാന്‍ നമ്മുടെ നിയമപാലകര്‍ മുന്നിട്ടു വന്നുവോ ? ഇല്ല ..ഇന്ന് അവളെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തപ്പോള്‍ അവള്‍ക്കായി കണ്ണുനീരോഴുക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ഒന്നോര്‍ക്കുക ഇന്ന് നിങ്ങള്‍ ജിഷയ്ക്കായി ഒഴുക്കുന്ന കണ്ണുനീരും പ്രതിഷേധങ്ങളും വെറും നാല് വോട്ടിനു വേണ്ടി മാത്രം ..കാരണം ഒരിക്കല്‍ ശാരിയുടെ ആത്മാവിന്റെ പേരില്‍ നാലാംകിട വോട്ടുരാഷ്ട്രീയം കളിച്ചത് ഞങ്ങള്‍ കണ്ടതാണ് ..ഇന്ന് ജിഷയ്ക്കായി വിപ്ലവത്തിന്റെ കൊടുംകാറ്റ് അഴിച്ചുവിടുന്ന ക്ഷുഭിതയൌവനങ്ങള്‍ മറക്കരുത് സ്നേഹയെന്ന ഒരു പന്ത്രണ്ടുകാരി മകളെയും സുരേന്ദ്രന്‍ എന്നൊരച്ഛനെയും.അമ്മയുടെ മുഖം ഒരു നോക്ക്‌ കാണാനോ അമ്മയുടെ വാത്സല്യം ഒരല്‍പ്പമെങ്കിലും മുകരാനോ ഒരു തുള്ളിമുലപ്പാലിന്റെ മധുരം നുകരാനോ കഴിയാതെ വളരാന്‍ വിധിക്കപ്പെട്ട ആ കുഞ്ഞിനും അറിയാന്‍ അര്‍ഹതയുണ്ട്‌ തന്റെ അമ്മയെ പിച്ചി ചീന്തിയെറിഞ്ഞ ആ വി ഐ പി ആരെന്നു ..അതുമല്ല വെറും വോട്ടിനു വേണ്ടി മാത്രം ഉപയോഗിച്ച ഒരു പദമായിരുന്നു ആ വി ഐ പി എങ്കില്‍ അഭിവന്ദ്യനായ ജനനായകാ,ഇനിയെങ്കിലും ഒരേറ്റുപറച്ചില്‍ നടത്തൂ..

അലക്കിതേച്ച വെള്ളക്കുപ്പായവും വിപ്ലവമോതുന്ന നാവുകളും ആര്‍ഷഭാരതഗീതികളുമായി വരുന്ന സ്ഥാനാര്‍ഥികളോട് ഒരൊറ്റ സ്വരത്തില്‍ നമുക്ക് പറയാം-നമുക്ക് വേണ്ടത് പ്രകടനപത്രികയിലെ നട്ടാല്‍ കുരുക്കാത്ത വാഗ്ദാനമല്ല..മറിച്ച് ഇനിയൊരു ജിഷമാരിവിടെ ഉണ്ടാവില്ലെന്ന ഉറപ്പാണ്..അണഞ്ഞുപോയ ആ മെഴുകുതിരിനാളത്തിന് നീതിയാണ്..നിയമത്തിന്റെ പഴുതിലൂടെ നമ്മള്‍ നോക്കി ചിരിക്കുന്ന ഗോവിന്ദചാമിമാരുടെ അവസാനമാണ്..അത് ഉറപ്പുതരാന്‍ കഴിയാത്ത ഒരുത്തനും ജനസേവനമെന്ന പൊള്ളയായ കുപ്പായവും തുന്നിക്കെട്ടി വീട്ടുപടിക്കല്‍ വന്നുപോകരുത്.ഇനിയെങ്കിലും നമ്മള്‍ രാഷ്ട്രീയവും മതവും നോക്കാതെ പ്രതികരിക്കണം ..കാരണം നമ്മുടെ മൗനം കാരണം നാളെ വെള്ള പുതച്ചു നമുക്ക് മുന്നില്‍ കിടക്കുന്നത് നമ്മുടെ മക്കളോ സഹോദരിമാരോ ആവും ..അതുപോലെതന്നെ ജിഷയുടെ പേരും പറഞ്ഞു കൊണ്ട് മറ്റൊരു വി ഐ പി യുടെ പേരുമായി ഇനിയെതെങ്കിലും ഒരു നേതാവ് വീട്ടുപടിക്കല്‍ വന്നാല്‍ മുഖത്ത് നോക്കി കാര്‍ക്കിച്ചു തുപ്പാനുള്ള തന്റേടം നമ്മളിലോരോരുതരും കാണിക്കണം .

shortlink

Related Articles

Post Your Comments

Related Articles


Back to top button