KeralaNews

കേരളത്തെ നടുക്കിയ ആ കൊലപാതകത്തിന്റെ പൂർണ കഥ ഇങ്ങനെ

ചെങ്ങന്നൂർ : നാടിനെ നടുക്കിയ കൊലപാതകമായിരുന്നു ചെങ്ങന്നൂരിൽ നടന്നത്. സ്വന്തം അച്ഛനെ കൊന്ന ശേഷം ശരീരം പല കഷണങ്ങളാക്കി പല സ്ഥലങ്ങളിൽ കൊണ്ട് പോയി ഉപേക്ഷിച്ച മകൻ മനുഷ്യ മനസാക്ഷിയെ നടുക്കി. മൊഴികൾ മാറ്റി പറഞ്ഞു പോലീസിനെ കുഴപ്പിച്ചെങ്കിലും ഒടുവിൽ സത്യം പുറത്ത് വന്നിരിക്കുകയാണ്. ആ കൊലപാതകത്തിന്റെ കഥ ഇങ്ങനെ ;

തങ്ങളുടെ കെ.എല്‍ 2 ടി 5550 സ്കോഡ കാറിന്‍റെ എ.സി. നന്നാക്കാനായി കഴിഞ്ഞ 25-നു പുലര്‍ച്ചെ ജോയി മകന്‍ ഷെറിനെ കൂട്ടി വീട്ടില്‍ നിന്നു തിരുവനന്തപുരത്തേക്കു പോയി. മുന്‍കൂട്ടി ബുക്ക് ചെയ്യാത്തതിനാല്‍ വര്‍ക്ക്ഷോപ്പില്‍ പണി നടത്താന്‍ കഴിഞ്ഞില്ല. ഉച്ചയ്ക്ക് 12.30 ന് ഇവര്‍ ഷോറൂമില്‍ നിന്നു വീട്ടിലേക്കു മടങ്ങി. യാത്രയ്ക്കിടെ സ്വത്തു സംബന്ധിച്ച്‌ സംസാരവും കലഹവുമുണ്ടായി. വൈകിട്ട് 4.30 ന് എം.സി. റോഡില്‍ മുളക്കുഴ കൂരിക്കടവ് പാടത്തിനു സമീപം എത്തിയപ്പോള്‍ ഷെറിന്‍ കൈയില്‍ കരുതിയ അമേരിക്കന്‍ നിര്‍മിത തോക്ക് ഉപയോഗിച്ച്‌ പിതാവിന്‍റെ നേർക്ക് വെടി ഉതിര്‍ക്കുകയായിരുന്നു.

തല്‍ക്ഷണം മരിച്ച ജോയിയുടെ മൃതദേഹം സീറ്റില്‍ കിടത്തി ടൗവല്‍ ഉപയോഗിച്ച്‌ മറച്ചു. നഗരത്തില്‍ എറെ സമയം ചുറ്റിക്കറങ്ങിയ ശേഷം രാത്രി എട്ടരയോടെ തങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്‍റെ സമീപം ആളൊഴിഞ്ഞ ഭാഗത്ത് വാഹനം കൊണ്ടുനിര്‍ത്തി. സമീപത്തുള്ള ഇലക്‌ട്രിക് കടയില്‍ നിന്നു ഗോഡൗണിന്‍റെ താക്കോല്‍ വാങ്ങി ഷട്ടര്‍ തുറന്നു. ഉള്ളില്‍ കയറി മൃതദേഹം മറവു ചെയ്യുന്നതിനെക്കുറിച്ച്‌ ആലോചിച്ചു. പിന്നീട് കാറുമായി താന്‍ വാടകയ്ക്കു താമസിക്കുന്ന തിരുവല്ലയിലെ സെവന്‍ ക്ലബിലേക്കു പോയി. കാര്‍ ആരുടെയും ശ്രദ്ധ പതിയാത്ത ഭാഗത്ത് മാറ്റിനിര്‍ത്തിയ ശേഷം മുറിയിലെത്തി കുളിച്ച്‌ വൃത്തിയായി.
തിരുവല്ലയിലെ പെട്രോള്‍ പന്പില്‍ നിന്നു രണ്ട് കന്നാസുകളിലായി പത്തു ലിറ്റര്‍ പെട്രോളും വാങ്ങിക്കൊണ്ട് രാത്രി പത്തരയോടെ കെട്ടിടത്തിന്‍റെ കാര്‍ പാര്‍ക്കിങ് ഏരിയയിലെത്തി കാര്‍ ഗോഡൗണിനുള്ളില്‍ കയറ്റി. കാറില്‍ നിന്നും മൃതശരീരം പുറത്തെടുത്ത് അവിടെ ഉണ്ടായിരുന്ന ടിന്‍ ഷീറ്റില്‍ കിടത്തി. കവറും വേസ്റ്റും കൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച്‌ മൃതശരീരം കത്തിച്ചുകളയാന്‍ ശ്രമിച്ചു. തീ ആളിപ്പടര്‍ന്നതോടെ പരിഭ്രാന്തിയിലായ ഷെറിന്‍ അടുത്തുണ്ടായിരുന്ന എം സാന്‍ഡും വെള്ളവും ഉപയോഗിച്ച്‌ തീ കെടുത്തി. തുടര്‍ന്ന് മൃതദേഹം മൂര്‍ച്ചയേറിയ വെട്ടുകത്തി ഉപയോഗിച്ച്‌ ആറു കഷ്ണങ്ങളാക്കി നുറുക്കി.
ചോര പുരണ്ട തുണികള്‍ ഗോഡൗണിലിട്ടു കത്തിച്ചു. ശരീരഭാഗങ്ങള്‍ പോളിത്തീന്‍ ഷീറ്റിലും ചാക്കിലുമായി കെട്ടി കാറിന്‍റെ പിന്നില്‍ വച്ചു. കാറുമായി ആദ്യം ആറാട്ടുപുഴ, മംഗലം പാലങ്ങളിലെത്തി കൈകളും കാലും പമ്പാനദിയിലേക്കു വലിച്ചെറിഞ്ഞു. ഇടതുകൈയും ഒരു കാലും പമ്പാനദിയില്‍ പാണ്ടനാട് ഇടക്കടവില്‍ ഉപേക്ഷിച്ചു. തല ചിങ്ങവനത്തെ പൂട്ടിക്കിടക്കുന്ന ട്രാവന്‍കൂര്‍ ഇലക്‌ട്രോ കെമില്‍ക്കല്‍സ് സ്ഥാപനത്തിന്‍റെ സമീപത്താണു തള്ളിയത്. ഉടല്‍ ചങ്ങനാശേരി കറുകച്ചാല്‍ റൂട്ടില്‍ വെരൂര്‍ ഭാഗത്തെ മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ചു.

പിന്നീട് കാറുമായി കോട്ടയത്തെ ഹോട്ടലിലെത്തി മുറിയെടുത്ത് കുളിച്ച്‌ വൃത്തിയായി. കാര്‍ അറ്റകുറ്റപ്പണിക്കായി സമീപത്തുള്ള വര്‍ക്ക്ഷോപ്പില്‍ നല്‍കി. 26-ന് ജോയി ജോണിന്‍റെ ഭാര്യ മറിയാമ്മ ഭര്‍ത്താവിനെയും മകനെയും കാണാനില്ലെന്നു കാട്ടി ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കി. മകനാണു ഭര്‍ത്താവിനെ കൊന്നതെന്നുള്ളതിന് മറിയാമ്മ 27-ന് വ്യക്തമായ സൂചന നല്‍കി. ഇതോടെ പോലീസ് ഷെറിനെ 28 ന് കോട്ടയത്തു നിന്ന് കസ്റ്റഡിയിലെടുത്തു. രണ്ടു ദിവസമായാണ് ജോയിജോണിന്‍റെ ശരീരഭാഗങ്ങള്‍ പോലീസ് കണ്ടെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button