KeralaNews

വിമാനത്തില്‍ വച്ച് പരിചയപ്പെട്ട വിനോദിനെ കെട്ടാന്‍ കോടീശ്വരിയായ ജസീന്ത ജോര്‍ജ് ജ്യോതിയായി : ഒരു ക്രൈം ത്രില്ലര്‍ സ്‌റ്റോറിയെ അനുസ്മരിപ്പിക്കുന്ന കൊലപാതക കഥ

മലപ്പുറം: ആസൂത്രണത്തില്‍ വന്ന പിഴവാണ് ജ്യോതിക്ക് വിനയായത്. വളാഞ്ചേരിയിലെ വിനോദ്കുമാര്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ജ്യോതി യഥാര്‍ത്ഥത്തില്‍ ജസീന്തയാണ്. ഇറ്റാലിയന്‍ പൗരത്വമുള്ള ജസീന്ത ജോര്‍ജ്. തെളിവുകളില്ലാതെ ഭര്‍ത്താവിനെ വകവരുത്തുക. അതിന് ശേഷം ഇറ്റലിക്ക് വിമാനം കയറുക. അതായിരുന്നു ലക്ഷ്യം. എന്നാല്‍ പൊലീസിന്റെ സാങ്കേതിക മികവിലൂന്നിയ അന്വേഷണം എല്ലാം പൊളിച്ചു. ദൃശ്യം സിനിമയെ വെല്ലുന്ന തരത്തില്‍ കാര്യങ്ങള്‍ പ്ലാന്‍ ചെയ്ത ജ്യോതിയുടെ മോഹങ്ങള്‍ പൊളിഞ്ഞു. എല്ലാം പുറത്തായി. നീണ്ട പ്രണയത്തിനൊടുവിലെ വിവാഹം നല്‍കിയ മാനസിക പീഡനങ്ങളാണ് ജ്യോതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നതാണ് സത്യം
സാക്ഷികളോ പ്രത്യക്ഷ തെളിവുകളോ ഇല്ലാത്ത കേസില്‍ മൊബൈല്‍ ഫോണ്‍ കോളുകള്‍ ട്രാക്ക് ചെയ്താണ് കേസ് തെളിയിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത് 12 മണിക്കൂറിനുള്ളിലാണ് കൊച്ചിയിലെ വീട്ടില്‍നിന്ന് മുഖ്യപ്രതിയായ മുഹമ്മദ് യൂസഫിനെ പൊലീസ് പിടികൂടിയത്. ഇതോടെ ജ്യോതിയുടെ പൊയ്മുഖം പൊളിഞ്ഞു. പിന്നെ എല്ലാം പുറത്തായി. പ്രണയിച്ച് വിവാഹിതരായ വിനോദും ജ്യോതിയും ഏതാനും വര്‍ഷമായി രമ്യതയിലായിരുന്നില്ല. വിനോദിന്റെ വഴിവിട്ട ബന്ധങ്ങളെച്ചൊല്ലിയായിരുന്നു കലഹം. കൊല്ലം കുണ്ടറ സ്വദേശിനിയായ ഇരുപത്തിയാറുകാരിയെ വിനോദ് ഗുരുവായൂരിലെ ഫ്‌ളാറ്റില്‍ താമസിപ്പിച്ചിട്ടുള്ളതായും വിനോദിന് ഈ യുവതിയില്‍ ഒരു കുട്ടിയുള്ളതായും ജ്യോതി അടുത്തിടെ അറിഞ്ഞു. യുവതി ഇപ്പോള്‍ ഗര്‍ഭിണിയുമാണ്. ഇതോടെ കൊല നടത്താന്‍ ജ്യോതി തീരുമാനിക്കുകയായിരുന്നു.

ഇറ്റലിയില്‍ നഴ്‌സായി ജോലി ചെയ്ത ജസീന്ത ജോര്‍ജ്, കൊച്ചിക്കാരന്‍ വിനോദ്കുമാറിന്റെ ജീവിതത്തിലേക്കെത്തിയത് ദീര്‍ഘകാലത്തെ പ്രണയത്തിനുശേഷമാണ്. സിനിമാ കഥയെ വെല്ലുന്ന പ്രണത്തിന് ഒടുവില്‍ വിവാഹം. രണ്ടര പതിറ്റാണ്ട് മുന്‍പ് വിദേശയാത്രയ്ക്കിടെയാണു ജസീന്തയെ വിനോദ് പരിചയപ്പെടുന്നത്. തുടര്‍ന്നു ജസീന്ത മതംമാറി ജ്യോതിയായി. ഇരുവരും നിയമപ്രകാരം വിവാഹം ചെയ്തിട്ടില്ലെന്നാണ് സൂചന. ജസീന്തയുടെ സ്വത്തില്‍ കണ്ണു വച്ച് നടന്ന വിനോദ് മറ്റ് സ്ത്രീകളുമായും ബന്ധം പുലര്‍ത്തി. ഇറ്റാലിയന്‍ പൗരത്വമുള്ള ജ്യോതിക്ക് കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ട്. ഇറ്റലിയില്‍ സ്വത്ത്, എറണാകുളത്ത് ഏഴു ഫ്‌ളാറ്റുകളും റിസോര്‍ട്ടുകളും. ഇതിന് പുറമേയാണ് വിനോദിനൊപ്പമായി പിന്നീടുള്ള ബിസിനസ്. പിന്നീട് ഇരുവരും റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കും പാചകവാതക വിതരണ രംഗത്തേക്കും മുന്നേറുകയായിരുന്നു.

ഈ സ്വത്തില്‍ വിനോദിനും പങ്കാളിത്തമുണ്ട്. ഇതെല്ലാം നഷ്ടമാകുമെന്ന് വിനോദിന്റെ പരസ്ത്രീബന്ധത്തെപ്പറ്റി അറിഞ്ഞ ജ്യോതി കരുതി. ഇരുവരും തമ്മില്‍ തര്‍ക്കമായി. അതിനിടെയാണു ഗുരുവായൂരിലെ മറ്റൊരു യുവതിയുടെ കാര്യം അറിഞ്ഞത്. അതോടെ, വിനോദിനെ കൊല്ലാന്‍ തീരുമാനിച്ചു. വധിക്കാനുള്ള പദ്ധതി തയാറാക്കിയത് ജ്യോതി ഒറ്റയ്ക്കാണ്. ജ്യോതിയുടെ ഉടമസ്ഥതയിലുള്ള എറണാകുളത്തെ ഫ്‌ളാറ്റില്‍ താമസിക്കുന്ന മുഹമ്മദ് യൂസഫിന്റെ സഹായമാണ് ജ്യോതി തേടിയത്. വിനോദ് പലപ്പോഴും എറണാകുളത്തെ ഫ്‌ളാറ്റില്‍ മറ്റു സ്ത്രീകളുമായി എത്താറുണ്ടെന്ന് സമീപത്ത് താമസിച്ചിരുന്ന യൂസഫ്, ജ്യോതിയെ അറിയിച്ചിരുന്നു. ഇതില്‍ പ്രകോപിതനായി യൂസഫിനെതിരെ വിനോദ് വ്യാജ മോഷണക്കേസ് കൊടുക്കുകയും യൂസഫിന്റെ മകന്റെ വിവാഹം മുടക്കുകയും ചെയ്തിരുന്നു. യൂസഫിനും വിനോദിനോട് പകയുണ്ടായി.

യൂസഫിനെ ഉപയോഗിച്ച് വിനോദിനെ വധിക്കാന്‍ ജ്യോതി ഇതിനു മുന്‍പും ശ്രമം നടത്തിയിരുന്നു. എറണാകുളത്തെ ഫ്‌ളാറ്റില്‍വച്ച് സയനൈഡ് നല്‍കി കൊല്ലാനായിരുന്നു ആദ്യ തീരുമാനം. സയനൈഡ് കിട്ടാതിരുന്നതിനാല്‍ ശ്രമം ഉപേക്ഷിക്കേണ്ടിവന്നു. അതിന് ശേഷമാണ് ഇപ്പോഴത്തെ കൊലയിലേക്ക് കാര്യങ്ങള്‍ എത്തിയത്. വിനോദിനെ കൊലപ്പെടുത്താന്‍ രണ്ടു വെട്ടുകത്തികള്‍ സംഘടിപ്പിച്ചു. ഇതിലൊന്ന് കൊച്ചിയിലെ ഫ്‌ളാറ്റിലും മറ്റൊന്ന് വെണ്ടല്ലൂരിലെ വീട്ടിലും സൂക്ഷിച്ചു. കൊലപാതകദിവസം രാത്രി വളാഞ്ചേരിയിലെത്തിയ യൂസഫിനെ കാറില്‍ ജ്യോതിയാണു വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയത്. കൃത്യം നിര്‍വഹിച്ചതിനുള്ള പാരിതോഷികമായി വീട്ടിലുണ്ടായിരുന്ന 3.40 ലക്ഷം രൂപ നല്‍കിയാണ് ജ്യോതി യൂസഫിനെ യാത്രയാക്കിയത്.

തൊടുപുഴ സ്വദേശിയായ ജ്യോതി എന്ന ജസീന്ത ജോര്‍ജിന്റെ കുടുംബം എടക്കരയിലാണ് താമസം. ഇറ്റലിയില്‍ നേഴ്‌സായിരുന്ന ജസീന്തയെ 1990ലാണ് ഇറ്റലി സന്ദര്‍ശിക്കാനെത്തിയ വിനോദ്കുമാര്‍ പരിചയപ്പെടുന്നത്. പിന്നീട് ഇവരുടെ ബന്ധം പ്രണയമായി മാറി. തന്നേക്കാള്‍ മൂന്ന് വയസ്സ് കൂടുതലുള്ള ജസീന്തയെ വിനോദ്കുമാര്‍ ജീവിതപങ്കാളിയാക്കി. ആദ്യ പ്രസവത്തിലെ ആണ്‍കുഞ്ഞും രണ്ടാമത്തെ പ്രസവത്തിലെ പെണ്‍കുഞ്ഞും മരിച്ചു. മൂന്നാമത്തെ മകനാണ് രാഹുല്‍. ഇറ്റലി പൗരത്വമുള്ള ജ്യോതി ഇടയ്ക്ക് ഇറ്റലിയില്‍ പോകാറുണ്ട്. ജ്യോതി ഇറ്റലിയില്‍ പോകുന്ന സമയത്താണ് അവരുടെ പേരില്‍ എറണാകുളത്തുള്ള ഫ്‌ളാറ്റില്‍ വിനോദ് മറ്റ് സ്ത്രീകളെ കൊണ്ടുവന്നിരുന്നത്. ഇത് ജ്യോതി അറിഞ്ഞതോടെ വിനോദ് മറ്റൊരു തന്ത്രവും കാട്ടി.
അത് മനസ്സിലാക്കിയ വിനോദ് ജ്യോതിയുടെ ലോക്കറില്‍നിന്നും 30 പവന്‍ സ്വര്‍ണമെടുത്ത് വിറ്റ് ഇരിമ്പിളിയത്ത് സ്ഥലം വാങ്ങി. സ്വര്‍ണം എടുത്തത് യൂസഫാണെന്ന് പ്രചരിപ്പിച്ചു. യൂസഫിന്റെ മകന്റെ വിവാഹംവരെ മുടക്കുകയുംചെയ്തു. ഈ വൈരാഗ്യം യൂസഫിന് വിനോദിനോടുണ്ട്. അത് ജ്യോതി സമര്‍ഥമായി ഉപയോഗിക്കുകയായിരുന്നു. കൊലപാതകത്തിനുശേഷം ഇറ്റലിയിലേക്ക് കടന്ന് മകനോടൊപ്പം അവിടെ സ്ഥിരതാമസമാക്കാനായിരുന്നു ജ്യോതിയുടെ പദ്ധതി. ഇതാണ് പൊലീസ് പൊളിച്ചത്. 56 കോടിയോളം രൂപ വിനോദ്കുമാറിന്റെ പേരില്‍ ആസ്തിയുണ്ടായിരുന്നു. ജ്യോതിയുടെ പേരിലും കോടികളുടെ ആസ്തിയുണ്ട്. വിനോദിന്റെ ആസ്തികളില്‍ ഭൂരിഭാഗവും ജസീന്തയുടെ സമ്പാദ്യക്കരുത്തില്‍ നേടിയതാണ്. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്തതിനാല്‍ വിനോദിന്റെ പുതിയ ബന്ധം പ്രയാസമാകുമെന്നും വിനോദ് സ്വത്ത് അവരുടെ പേരിലേക്ക് മാറ്റുമെന്ന് ഭയന്നുമാണ് ജ്യോതി കൊലപാതകം ആസൂത്രണം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button