തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ ഓഫീസ് വേണമെന്ന ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. വി.എസ്.അച്യുതാനന്ദന്‍ അധ്യക്ഷനായുള്ള ഭരണപരിഷ്കാര കമ്മീഷന്റെ ഓഫീസ് ഐഎംജിയില്‍ തന്നെ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശിച്ചു. തന്റെ ആവശ്യം തള്ളിയ സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ സിപിഐഎം കേന്ദ്രനേതൃത്വത്തിന് വിഎസ് പരാതി നല്‍കിയേക്കുമെന്ന് സൂചനയുണ്ട്.
ചുമതലയേറ്റെടുത്തപ്പോള്‍ തന്നെ സെക്രട്ടേറിയറ്റ് അനക്‌സില്‍ തന്നെ ഓഫീസ് അനുവദിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഎസിന്റെ ഈ ആവശ്യം നേരത്തെ മന്ത്രിസഭ തള്ളിയിരുന്നു. ഓഫീസ് അനുവദിക്കുന്നതിലെ അനിശ്ചിതത്വത്തില്‍ പ്രതിഷേധിച്ച് കമ്മീഷന്റെ ആദ്യയോഗം വി.എസ് വിളിച്ചുചേര്‍ത്തത് ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസിലായിരുന്നു.
ഇതിന് പിന്നാലെ എംഎല്‍എ ഹോസ്റ്റലിലെ മുറി ഭരണപരിഷ്‌കാര കമ്മീഷന്‍ ഓഫീസായും ഉപയോഗിച്ചിരുന്നു. എന്നാല്‍ സ്പീക്കര്‍ എംഎല്‍എ ഹോസ്റ്റല്‍ ഒഴിയാന്‍ വിഎസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് എംഎല്‍എ ഹോസ്റ്റല്‍ ഒഴിഞ്ഞ വി എസ് അച്യുതാനന്ദന്‍ സെക്രട്ടേറിയറ്റ് അനക്‌സില്‍ കമ്മീഷന് ഓഫീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്ക്ക് വീണ്ടും കത്തു നല്‍കുകയായിരുന്നു.
Post Your Comments