IndiaNews

ജയലളിതയുടെ മരണം സംശയം രേഖപ്പെടുത്തി മദ്രാസ് ഹൈക്കോടതി

ചെന്നൈ : മുൻമുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സംശയമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ചെന്നൈ സ്വദേശി പിഎ ജോസഫിന്റെ ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് എസ് വൈദ്യലിംഗം, ജസ്റ്റിസ് പാര്‍ഥിപന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് സംശയം രേഖപ്പെടുത്തിയത്.

ജയലളിതയുടെ മരണത്തെക്കുറിച്ച് മാധ്യമങ്ങള്‍ നിരവധി സംശയങ്ങള്‍ ഉയര്‍ത്തിയത് പോലെ തങ്ങള്‍ക്കും ചില സംശയങ്ങളുണ്ട്. ജയലളിത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന് ശേഷം അവര്‍ ആരോഗ്യവതിയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അവരുടെ മരണശേഷമെങ്കിലും സത്യം വെളിപ്പെടുത്തേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. ജയലളിതയുടെ മൃതദേഹം ദഹിപ്പിക്കാത്തത് എന്തുകൊണ്ടാണെന്നും, അവരുടെ മൃതശരീരം ആര്‍ഡിഒ കണ്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചാല്‍ എല്ലാം വ്യക്തമാകില്ലേ എന്ന് ചോദിച്ച കോടതി ജയലളിതയുടെ ചികിത്സാ വിവരങ്ങള്‍ പുറത്തുവിടണമെന്ന കാര്യത്തില്‍ പ്രധാനമന്ത്രിക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. എംജിആര്‍ ചികിത്സയിലായിരുന്നപ്പോള്‍ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ വീഡിയോ പുറത്തുവിട്ട കാര്യവും കോടതി ഇതോടൊപ്പം ഓര്‍മിപ്പിച്ചു.

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് മറ്റ് ബഞ്ചുകളിലും സുപ്രീം കോടതിയിലും ഹര്‍ജികളുള്ളത് അഡ്വക്കേറ്റ് ജനറല്‍ ചൂണ്ടിക്കാട്ടിയതിനാൽ ജനുവരി ഒമ്പതിലേക്ക് കോടതി ഹർജി മാറ്റി വെച്ചു. കേന്ദ്രസര്‍ക്കാരിന് വേണ്ടി അഭിഭാഷകനായ മദന്‍ ഗോപാല്‍ റാവു നോട്ടീസ് സ്വീകരിച്ചു.

എഐഎഡിഎംകെ പ്രവര്‍ത്തകനായ പിഎ ജോസഫ് ആണ് ജയലളിതയുടെ മരണത്തെക്കുറിച്ച് വിരമിച്ച മൂന്ന് സുപ്രീംകോടതി ജഡ്ജിമാരുള്‍പ്പെട്ട സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹര്‍ജി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button