Kerala

നടിക്കെതിരായ അതിക്രമത്തോടെ കേരളത്തിന്റെ പ്രതിച്ഛായ കൂടുതല്‍ മോശമായി; സര്‍ക്കാരിനെ കുറ്റപ്പെടുത്തി സി.പി.ഐ ദേശീയ നേതൃത്വം

 

തുടര്‍ച്ചയായി കേരളത്തില്‍ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതോടെ സര്‍ക്കാരിനെതിരെ ഘടകകക്ഷിയായ സി.പി.ഐ പരസ്യമായി രംഗത്തെത്തി. പാര്‍ട്ടി സംസ്ഥാന നേതൃത്വം സര്‍ക്കാരിനെതിരേ തുടരുന്ന അഭിപ്രായങ്ങള്‍ക്കു പിന്നാലെ സി.പി.ഐ ദേശീയ നേതൃത്വവും രംഗത്തെത്തിയതോടെ കേരളത്തിലെ സി.പി.എമ്മും വെട്ടിലായി. സംസ്ഥാനത്തെ സി.പി.ഐ നേതാക്കളുടെ ഭാഗത്തുനിന്നും ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടാകുമ്പോഴൊക്കെ സി.പി.ഐ ദേശീയ നേതൃത്വത്തിന്റെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് കഴിഞ്ഞ ദിവസവും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടിക്കെതിരായ അതിക്രമത്തോടെ കേരളത്തിന്റെ പ്രതിച്ഛായ കൂടുതല്‍ മോശമായെന്ന കുറ്റപ്പെടുത്തലുമായി സി.പി.ഐ ദേശീയ നേതൃത്വം രംഗത്തെത്തിയതോടെ സര്‍ക്കാരും സി.പി.എമ്മും പ്രതിരോധത്തിലായിരിക്കുകയാണ്.

കേരളത്തില്‍ അക്രമങ്ങള്‍ വര്‍ധിക്കുന്നത് ഇടതുസര്‍ക്കാരിന്റെ പ്രതിച്ഛായയെ ഗുരുതരമായി ബാധിക്കുമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും കണ്ടെത്തി ശിക്ഷിക്കണം. അതിക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു. സംസ്ഥാാനത്ത് വര്‍ധിക്കുന്ന രാഷ്ട്രീയകൊലപാതകങ്ങളിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലും ഭരണകക്ഷിയായ സി.പി.ഐയ്ക്ക് ശക്തമായ അസംതൃപ്തിനിലനിര്‍ക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ദേശീയനേതൃത്വം രംഗത്തെത്തിയത്. നടിക്കെതിരെയുണ്ടായ അക്രമം ദൗര്‍ഭാഗ്യകരമായ സംഭവമാണ്. സംസ്ഥാന സര്‍ക്കാര്‍ ശക്തമായനടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.

സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ സര്‍ക്കാരിന് കഴിയണം. നടിയെ അക്രമിച്ചതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍ ഫലപ്രദമായി ഇടപെടാന്‍ ആഭ്യന്തരവകുപ്പിന് കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുമെന്നും സിപിഐ ദേശീയനേതൃത്വം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button