ന്യൂഡൽഹി: ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി ക്യാംപസിൽ പോസ്റ്റർ. കശ്മീരിന് സ്വാതന്ത്ര്യം നൽകണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റർ. കോളജ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടൻതന്നെ ഇതു നീക്കം ചെയ്തു. സ്കൂൾ ഒാഫ് സോഷ്യൽ സയൻസിന്റെ പുതിയ ബ്ലോക്കിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ‘കശ്മീരിന് സ്വാതന്ത്ര്യം, പലസ്തീനെ സ്വതന്ത്രമാക്കുക, ജീവിക്കാനുള്ള സ്വയം അവകാശം’ എന്നീ വാക്കുകളാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്.
ഡമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയന്റെ (ഡിഎസ്‍യു) പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തീവ്ര ഇടതുപക്ഷ സംഘടനയാണ് ഇത്. കഴിഞ്ഞ വർഷം ക്യാംപസിൽ അഫ്സൽ ഗുരു അനുസ്മരണം സംഘടിപ്പിച്ച ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ തുടങ്ങിയവർ ഈ സംഘടനയിലെ അംഗങ്ങളായിരുന്നു. 2016 ഫെബ്രുവരി 9ന് സംഘടിപ്പിച്ച യോഗത്തിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയെന്ന ആരോപണത്തെ തുടർന്ന് വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെയുള്ള ചുമത്തിയിരുന്നു. അതേസമയം, വിദ്യാർഥികൾ പറയുന്നത് ഇവിടെ മൂന്നു ദിവസമായി ഈ പോസ്റ്റർ ഉണ്ടെന്നാണ്. ഡി.എസ്‍.യുവിന്റെ പേരിൽ ഇത്തരം പോസ്റ്ററുകൾ കാണുന്നതിൽ ആശ്ചര്യമില്ലെന്നാണ് വിദ്യാർഥികളുടെ പക്ഷം.
Post Your Comments