NewsIndia

കോല്‍ക്കത്ത ഐ.ഐ.എമ്മിലെ നൂറ് അധ്യാപകരും ജീവനക്കാരും ബിജെപിയില്‍

കോല്‍ക്കത്ത: കോല്‍ക്കത്ത ഐഐഎമ്മിലെ നൂറ് പ്രൊഫസര്‍മാരും ജീവനക്കാരും കൂട്ടത്തോടെ ബിജെപിയില്‍. ഞായറാഴ്ച നടന്ന ചടങ്ങിലാണ് ഐഐടിജീവനക്കാര്‍ ബിജെപിയില്‍ അംഗത്വമെടുത്തത്. ഭരണത്തിന്റെ വിവിധമേഖലയില്‍ ശക്തമായിരിക്കുന്ന അഴിമതിയിലും സര്‍ക്കാരിന്റെ ന്യൂനപക്ഷപ്രീണനത്തിലും നിരാശരായ ജനങ്ങള്‍ ബിജെപിയെ ആശ്രയിക്കുന്നതിന്റെ തെളിവാണ് ഐഐഎമ്മിലെ അധ്യാപകരും ജീവനക്കാരും കൂട്ടത്തോടെ പാര്‍ട്ടിയിലെത്തിയത് തെളിയിക്കുന്നതെന്ന് ബിജെപി സംസ്ഥാന നേതൃത്വം പറഞ്ഞു.

പതിറ്റാണ്ടുകള്‍ നീണ്ട സിപിഎമ്മിന്റെ കിരാതഭരണവും തുടര്‍ന്നുവന്ന മമത ബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ അഴിമതി ഭരണത്തിലും മടുത്ത സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ബിജെപിയെ ആശ്രയിക്കാതെ വേറെ വഴിയില്ലെന്ന് പാര്‍ട്ടിയില്‍ ചേര്‍ന്ന ഐഐടി പ്രൊഫസര്‍മാര്‍ പറയുന്നു. സംസ്ഥാനത്ത് അഴിമതി രഹിത ക്ലീന്‍ ഇമേജുള്ള പാര്‍ട്ടി ബിജെപി മാത്രമാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന് മാത്രമേ രാജ്യത്തെ വികസനപാതയില്‍ നയിക്കാനാകൂവെന്ന് ബിജെപിയില്‍ അംഗത്വമെടുത്ത പ്രൊഫ. പ്രശാന്ത് മിശ്ര പറഞ്ഞു. ഐഐടിയിലെ മാര്‍ക്കറ്റിംഗ് വകുപ്പിലെ അധ്യാപകനാണ് അദ്ദേഹം.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പുതിയ അംഗങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് ഔദ്യോഗികമായി നല്‍കി. സംസ്ഥാനത്തെ മറ്റ് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ഉടന്‍തന്നെ കൂടുതല്‍ അധ്യാപകരും മറ്റ് ജീവനക്കാരും പാര്‍ട്ടിയില്‍ എത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. പശ്ചിമബംഗാളില്‍ ഓരോ തെരഞ്ഞെടുപ്പിലും ബിജെപി വളരുകയാണ്. പാര്‍ട്ടിയുടെ വോട്ടുവിഹിതത്തില്‍ വന്‍തോതിലുള്ള വര്‍ധനവാണ് ഓരോ തെരഞ്ഞെടുപ്പിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മമത സര്‍ക്കാര്‍ സംസ്ഥാനത്ത് വന്‍തോതില്‍ ഹിന്ദുവിരുദ്ധ വികാരം ആളിക്കത്തിക്കുകയാണെന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞു. ജനങ്ങള്‍ ഇതില്‍ ആശങ്കാകുലരാണ്. ആര്‍എസ്എസ് നേതൃത്വം നല്‍കി നടത്തുന്ന സ്‌കൂളുകള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുകയാണ്. ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ക്കെതിരേ സര്‍ക്കാര്‍ തെരഞ്ഞുപിടിച്ച് കള്ളക്കേസുകള്‍ ഉണ്ടാക്കുകയാണ്. മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളില്‍ സരസ്വതി പൂജയും ദുര്‍ഗ പൂജയും നടത്തുന്നത് സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞതില്‍ ഹിന്ദുക്കള്‍ ആകെ രോക്ഷാകുലരാണ് – ദിലീപ് ഘോഷ് പറഞ്ഞു.

മാള്‍ഡയിലും ദുലാഗഡിലും നടന്ന ലഹളയ്ക്ക് നേതൃത്വം നല്‍കിയ മുസ്ലീംങ്ങള്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല. ആക്രമണത്തില്‍ നിരവധി ഹിന്ദുക്കളുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റക്കാരെ കുടിയേറ്റത്തിന് സഹായിക്കുക മാത്രമല്ല, അവര്‍ക്ക് റേഷന്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡുമുള്‍പ്പടെയുള്ള സര്‍ക്കാര്‍ രേഖകള്‍ നല്‍കാനും മമത ബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാര്‍ നേതൃത്വം നല്‍കുകയാണെന്ന് ദിലീപ് ഘോഷ് ആരോപിച്ചു. വോട്ടു ലക്ഷ്യമിട്ടാണ് ഇത്തരം നിയമവിരുദ്ധസഹായം മമത കുടിയേറ്റക്കാര്‍ക്ക് ചെയ്തുകൊടുക്കുന്നത്. ഇത്തരത്തില്‍ മമതാ ബാനര്‍ജിയുടെ നടപടികളില്‍ പ്രതിഷേധമുള്ളവര്‍ കൂട്ടത്തോടെ ബിജെപിയില്‍ എത്തിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button