KeralaNews

മൂന്നാറിൽ വൻ കിട കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുറച്ച് സർക്കാർ- എതിർപ്പുമായി എം എം മണിയടക്കമുള്ള നേതാക്കൾ

തിരുവനന്തപുരം: മൂന്നാറിലെ വൻ കുടിയേറ്റക്കാരെ ഒഴിപ്പിക്കാൻ നടപടിയുമായി സർക്കാർ.വി എസ് അച്യുതാനന്ദൻ മൂന്നാറിലെ അനധികൃത മാഫിയയെ പറ്റി വീണ്ടും പ്രസ്താവനകളിറക്കുന്നതു സർക്കാരിന് കൂടുതൽ പ്രതിസന്ധി ഉളവാക്കിയ ഘട്ടത്തിൽ എത്രയും വേഗം മൂന്നാർ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ നീക്കം. അനധികൃതമായി ഭൂമി കയ്യേറിയ വൻകിട കയ്യേറ്റക്കാരെ പൂർണ്ണമായും ഒഴിപ്പിച്ച്, വീടിനായി കുടിയേറിയ പാവങ്ങൾക്ക് മാത്രം പട്ടയം നൽകുവാൻ പിണറായി സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ മന്ത്രി എംഎം മണി അടക്കമുള്ളവർ ഇതിനെ എതിർക്കുകയാണ്.

മൂന്നാറിൽ യാതൊരു കയ്യേറ്റവും ഇല്ലെന്നാണ് മണി പരസ്യമായി പറഞ്ഞത്. ഇതിനിടെ മൂന്നാറിലെ ചിത്തിരപുരത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ 15.56 സെന്റ് കയ്യേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ ഉള്ള നടപടി പൂർത്തിയായി. എതിർപ്പുകളില്ലാതെ റിസോർട്ട് ഉടമ ഭൂമി തിരികെ നൽകുകയും ചെയ്തു.മൂന്നാറിന്റെ പരിസ്ഥിതിക്ക് ദോഷകരമായ രീതിയിലുള്ള വന്‍കിട നിര്‍മാണങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും അതൊന്നും പാലിക്കാതെ ക്വാറി മുതൽ വൻ പ്രോജക്റ്റുകൾ വരെയാണ് നിർമ്മാണത്തിലിരിക്കുന്നത്.

എല്ലാ കൈയേറ്റക്കാർക്കും പട്ടയം കൊടുക്കണമെന്ന കടും പിടിത്തത്തിലാണ് മൂന്നാറിലെ പ്രാദേശിക സിപിഎം നേതൃത്വം.റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനും ഒരുമിച്ചു കുടിയേറ്റങ്ങൾ ഒഴിപ്പിക്കാൻ നടപടി തുടരുന്ന സാഹചര്യത്തിൽ സിപിഎമ്മിന്റെ ദേവികുളം എംഎൽഎ. എസ്. രാജേന്ദ്രൻ പരസ്യമായി കയ്യേറ്റക്കാർക്ക് വേണ്ടി രംഗത്തെത്തി.ശ്രീറാമിന്റെ പരിശോധനയിൽ ഭൂരിഭാഗം റിസോർട്ടുകളും സ്റ്റോപ്പ് മെമോ നിലനിൽക്കയൊണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി കണ്ടെത്തിയിരുന്നത് .

മൂന്നാറിൽ നിയമങ്ങൾ കാറ്റിൽ പറത്തി പലരും കൂറ്റൻ റിസോർട്ടുകളാണ് പടുത്തുയർത്തിരിക്കുന്നത്. മന്ത്രി എം.എം മണിയുടെ നേതൃത്വത്തില്‍ ഒരുകൂട്ടര്‍ ഭൂമാഫിയക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് പി ടി തോമസ് എം എൽ എ ആരോപിച്ചു. പള്ളിവാസലിനടുത്ത് നിരവധി ബഹുനിലക്കെട്ടിടങ്ങളാണ് ഉയരുന്നത്. പള്ളിവാസല്‍, കെ.ഡി.എച്ച്‌ വില്ലേജ്, ചിന്നക്കനാല്‍ തുടങ്ങിയ സമീപ പ്രദേശങ്ങളിലായി മാത്രം സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും 108 കെട്ടിടങ്ങളാണ് പടുത്തുയര്‍ത്തുന്നത്. എം.എല്‍.എ മുതല്‍ ഏരിയ സെക്രട്ടറിമാര്‍ വരെ കൈയ്യേറ്റങ്ങള്‍ക്ക് ഒത്താശ ചെയ്യുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button