നിലമ്പൂർ: പൂക്കോട്ടുംപാടം നഗര മധ്യത്തിൽ സ്വകാര്യവ്യക്തി സ്ഥാപിച്ച മാലിന്യ ശേഖരം ഒരു നാടിനുതന്നെ ദുർഗന്ധമായി മാറുന്നു. തൊട്ടടുത്ത് പഞ്ചായത്ത് ഓഫീസ് ഉണ്ടെന്നിരിക്കെ അധികാരികൾ പാലിക്കുന്ന നിശബ്ദത ജനങ്ങളിൽ വന്‍ പ്രതിഷേധത്തിനു ഇടയാക്കിയിരിക്കുന്നു. നഗരത്തിലെ ‘മോയിക്കൽ’ ബിൽഡിങ്ങിന് പുറകുവശത്തു സ്ഥാപിച്ച ഈ മാലിന്യ കൂമ്പാരത്തിൽ ഇറച്ചിമാലിന്യങ്ങളെല്ലാം അടിഞ്ഞുകൂടി പകർച്ചവ്യാധിപോലും പിടിപെടുന്ന അവസ്ഥയിലും അധികാരികളുടെ നടപടി കാണാത്തത് സ്ഥല ഉടമയും, അധികൃതരും തമ്മിലുള്ള ഒത്തുകളി ആണെന്ന ശക്തമായ ആരോപണത്തിനു വഴി തെളിക്കുന്നു.
കെട്ടിടനിർമാണ നിയമം കാറ്റിൽ പറത്തി തീർത്തും അശാസ്ത്രീയമായി നിർമിച്ച കെട്ടിടത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപാർക്കുന്നു. ഇവർ തള്ളുന്ന ഇറച്ചി മാലിന്യങ്ങൾ പരിസര വാസികളെ കഷ്ടത്തിലാക്കുന്നു. മുൻപ് ഇതേ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ‘പീപ്പിൾസ്’ ഹോസ്പിറ്റൽ വാർഡുകളിൽ നിന്നും മഴക്കാലത്ത് വെള്ളംനിറഞ്ഞു കക്കൂസ് മാലിന്യം പൊന്തിവരുന്നത് പൂക്കോട്ടുംപാടം നഗരത്തിലെ അഴുക്കു ചാലുകളുടെ അവസാനം ഇവിടെ ആണെന്നതിന്റെ ഭീകരതയാണ് എടുത്ത് കാട്ടുന്നത്. കൂടാതെ മുൻപ് വയൽ നികത്തി നിർമിച്ച ഈ കെട്ടിടത്തിന്റെ ആധികാരികത പോലും സംശയതിനിട നൽകുന്നതെന്ന് പരക്കെ ആക്ഷേപം നിലനിൽക്കുന്നതിനോടൊപ്പം മാലിന്യകൂമ്പാരത്തിന് ചുറ്റും ഇരുപതില്പരം വാഹന വർക്ക്ഷോപ്പുകൾ പ്രവർത്തിക്കുന്നത് സ്ഥിതി ഗതികൾ കൂടുതൽ വഷളാക്കുന്നു.
വികെ ബൈജു
Post Your Comments