CricketLatest NewsNewsSports

ഐ.പി.എൽ മാമാങ്കത്തിന് ഇന്ന് തുടക്കം

ഇന്ന് നടക്കുന്ന ആദ്യ ഐ.പി.എൽ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ സൺറൈസേഴ്സ് ഹൈദരാബാദ് റണ്ണർഅപ്പായ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിനെ നേരിടുന്നു.ആകെ എട്ട് ടീമുകളാണ് ഇക്കുറി. 10 വേദികള്‍. 47 ദിവസങ്ങളിലായി ആകെ 60 മത്സരങ്ങള്‍. മേയ് 21നാണ് ഫൈനല്‍. ചാമ്പ്യന്‍മാരായ ഹൈദരാബാദ്, ബാംഗ്ളൂര്‍, മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, റൈസിങ് പുണെ ജയന്റ്സ്, ഗുജറാത്ത് ലയണ്‍സ്, കിങ്സ് ഇലവന്‍ പഞ്ചാബ് എന്നിയാണ് ടീമുകള്‍. 2007ല്‍ തുടങ്ങിയപ്പോള്‍ ആകെ എട്ട് ടീമുകളായിരുന്നു. 2011ല്‍ ടീമുകളുടെ എണ്ണം പത്തായി വര്‍ധിച്ചു. അടുത്ത രണ്ടു വര്‍ഷങ്ങളില്‍ ഒമ്പതായി കുറഞ്ഞു. പിന്നീട് ടീമുകള്‍ എട്ടായി ചുരുങ്ങി.

ഇക്കുറി കളത്തിലും പുറത്തും പ്രതിസന്ധികളാണ് ഐപിഎലിന്. സാമ്പത്തികനിയന്ത്രണം ഉള്ളതിനാല്‍ പല സംസ്ഥാന അസോസിയേഷനുകളും പരാതിയുമായി രംഗത്തെത്തിയിരുന്നു. സുപ്രീം കോടതി നിയമിച്ച ബിസിസിഐയുടെ ഇടക്കാല ഭരണസമിതി പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ്.കളത്തില്‍ പരിക്കാണ് വില്ലന്‍. മിക്കവാറും ടീമുകള്‍ക്ക് പരിക്കുമൂലം കളിക്കാരെ നഷ്ടപ്പെട്ടു. വലിയൊരു നിര ഈ സീസണില്‍ കളിക്കാനില്ല. ലോകേഷ് രാഹുല്‍, ആര്‍ അശ്വിന്‍, മുരളി വിജയ്, മിച്ചെല്‍ മാര്‍ഷ്, മിച്ചെല്‍ സ്റ്റാര്‍ക്, ക്വിന്റണ്‍ ഡി കോക്ക്, ഏഞ്ചലോ മാത്യൂസ്, ജെ പി ഡുമിനി, ആന്ദ്രേ റസല്‍ എന്നിവര്‍ ഈ സീസണില്‍ പൂര്‍ണമായും കളിക്കില്ല. റസലിന് ഒരുവര്‍ഷത്തെ വിലക്കാണ്. വിരാട് കോഹ്ലി, എ ബി ഡി വില്ലിയേഴ്സ്, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, സര്‍ഫ്രാസ് ഖാന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ആദ്യ മത്സരങ്ങളില്‍ ഉണ്ടാകില്ല.

ഇന്ന് ഹൈദരാബാദിനെ നേരിടുന്ന ബാംഗ്ളൂരിനാണ് പരിക്ക് ഏറ്റവും കൂടുതല്‍ പ്രശ്നമുണ്ടാക്കിയത്. കോഹ്ലിക്കു പുറമെ, ഡി വില്ലിയേഴ്സ്, സര്‍ഫ്രാസ് എന്നിവരും ഇന്നുണ്ടാകില്ല. ഷെയ്ന്‍ വാടസ്നാണ് പകരക്കാരന്‍ ക്യാപ്റ്റന്‍. പിന്മാറിയ രാഹുലും സ്റ്റാര്‍കും ബാംഗ്ളൂരിന്റെ താരങ്ങളായിരുന്നു. ബാംഗ്ളൂരിന് ഇതുവരെ കിരീടം നേടാനായിട്ടില്ല.

സ്റ്റാര്‍ക്കിന്റെ അഭാവത്തില്‍ ഇംഗ്ളണ്ടിന്റെ അതിവേഗ ബൌളര്‍ ടൈമള്‍ മില്‍സാകും ബാംഗ്ളൂര്‍ ടീമിന്റെ ബൌളിങ്ങിനെ നയിക്കുക. യുശ്വേന്ദ്ര ചഹാലും സാമുവല്‍ ബദ്രീയും സ്പിന്‍ വിഭാഗത്തിലുണ്ട്. കൂറ്റനടിക്കാരന്‍ ക്രിസ് ഗെയ്ലാണ് ബാറ്റിങ്ങില്‍ ബാംഗ്ളൂരിന്റെ ശക്തി. വാട്സണ്‍, മലയാളിതാരം സച്ചിന്‍ ബേബി, കേദാര്‍ യാദവ് എന്നിവരാണ് ബാറ്റിങ്വിഭാഗത്തിലെ മറ്റ് കരുത്തര്‍.

ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ഹൈദരാബാദിന്റെ ക്യാപ്റ്റന്‍. യുവരാജ് സിങ്ങാണ് ടീമിലെ ശ്രദ്ധേയ താരം. പൊന്നുംവിലയ്ക്കെത്തിയ യുവരാജിന് പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞ സീസണില്‍ സാധിച്ചിരുന്നില്ല. ശിഖര്‍ ധവാന്‍, ദീപക് ഹൂഡ, മോയ്സെസ് ഹെന്റിക്വസ് എന്നിവരും ബാറ്റിങ്ങില്‍ ഹൈദരാബാദിന് കരുത്തുനല്‍കും.

അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റഷീദ് ഖാനാണ് ഹൈദരാബാദ് ടീമിലെ മറ്റൊരു ശ്രദ്ധേയസാന്നിധ്യം. മികച്ച ബൌളിങ്നിരയാണ് ഹൈദരാബാദിന്റേത്. മുസ്താഫിസുര്‍ റഹ്മാന്‍, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്റ എന്നിവരുള്‍പ്പെട്ട ബൌളിങ്നിര മികച്ചത്. ബംഗ്ളാദേശിന്റെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഉള്‍പ്പെട്ടതിനാല്‍ മുസ്താഫിസുര്‍ ആദ്യ കളിയില്‍ ഉണ്ടാകില്ല. എല്ലാ വേദികളിലും ഉദ്ഘാടനചടങ്ങുകള്‍ നടത്താനാണ് ഐപിഎല്‍ ഭരണസമിതിയുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button