NewsIndiaLife Style

ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍: ആദ്യ ഫല സൂചനകൾ വന്നു തുടങ്ങി

ന്യൂഡൽഹി: ഡല്‍ഹിയിലെ മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേയും ശക്തമായ ത്രികോണമത്സരത്തില്‍ ജനം ആര്‍ക്കൊപ്പമെന്ന് ഇന്ന് അറിയാം. ആദ്യ ഫലങ്ങൾ വരുമ്പോൾ ബിജെപി വലിയ കുതിപ്പാണ് നടത്തുന്നത്. ബിജെപിയാണ് മൂന്നു മുനിസിപ്പാലിറ്റികളിലും മുന്നിൽ. പൂർണമായ ഫലങ്ങൾ ഉച്ചയോടെ വരുമെന്നാണ് കരുതുന്നത്. നഗരത്തിലെ 35 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. എക്സിറ്റ്പോൾ ഫലങ്ങൾ ബിജെപിക്കാണ് സാധ്യത കൽപ്പിച്ചിരുന്നത്. ആകെയുള്ള 270 സീറ്റിൽ ബിജെപി 200ൽ അധികം സീറ്റുകൾ നേടുമെന്നാണ് പ്രവചനങ്ങൾ. കഴിഞ്ഞ പത്തുവര്‍ഷമായി ബിജെപിയാണ് കോര്‍പ്പറേഷന്‍ ഭരിക്കുന്നത്.

ഒരുകോടി മുപ്പതുലക്ഷം വോട്ടര്‍മാരില്‍ 54 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. പ്രദേശിക രാഷ്ട്രീയത്തിനൊപ്പം ദേശീയ രാഷ്ട്രീയവും ചര്‍ച്ച ചെയ്ത തിരഞ്ഞെടുപ്പ് ബിജെപി, ആം ആദ്മി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് അഭിമാനപ്പോരാട്ടമാണ്. 2012 ലെ തിരഞ്ഞെടുപ്പില്‍ 272 ല്‍ 138 സീറ്റുകള്‍ ബിജെപി നേടിയിരുന്നു. വോട്ടെണ്ണലിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്.

തിരഞ്ഞെടുപ്പിന്‍റെ പ്രധാനചര്‍ച്ചാവിഷയം കേജ്‌രിവാളിന്‍റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി മോദിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളായിരുന്നു. രണ്ടുവര്‍ഷത്തെ കേജ്‌രിവാള്‍ ഭരണത്തിന്‍റെ വിലയിരുത്തലായിരിക്കും ജനവിധിയെന്നാണ് ബിജെപിയുടെ അഭിപ്രായം. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പാണെങ്കിലും മോദി പ്രഭാവം തന്നെയാണ് ബിജെപി ഉയര്‍ത്തിക്കാട്ടിയത്. കോണ്‍ഗ്രസിനാകട്ടെ തിരിച്ചുവരവിനുള്ള അവസരമാണ്. സംസ്ഥാനഭരണത്തിലുള്ള ആം ആദ്മി പാര്‍ട്ടിക്ക് സ്വന്തം തട്ടകത്തില്‍ ജീവന്‍മരണ പോരാട്ടവുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button