KeralaLatest News

ഈ ജില്ലയില്‍ ഇനി ബാക്കിയുള്ളത് 25 ദിവസത്തെ കുടിവെള്ളം മാത്രമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയെ കാത്തിരിക്കുന്നത് വന്‍ ജലക്ഷാമമെന്ന് റിപ്പോര്‍ട്ട്. തലസ്ഥാന നഗരത്തില്‍ ഇനി 25 ദിവസത്തേക്ക് മാത്രമേ കുടിവെള്ളം ഉണ്ടാവുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നഗരത്തിലേക്ക് ജലമെത്തിക്കുന്ന പ്രധാന ജലസംഭരണിയായ പേപ്പാറ ഡാമിലെ വെള്ളം അഞ്ചടി കൂടി താഴ്ന്നാല്‍ നഗത്തിലേക്കുള്ള ജല വിതരണം പൂര്‍ണമായി നിലയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. നെയ്യാര്‍ ഡാമില്‍ നിന്ന് നഗരത്തിലേക്ക് വെള്ളം കൊണ്ടുവരുന്നതിന് കോടികള്‍ ചെലവാക്കി പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്. എന്നാല്‍ ഡാമില്‍ എത്ര വെള്ളം ഉണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല. നെയ്യാറില്‍ നിന്ന് നഗരത്തിലേക്ക് വെള്ളം കൊണ്ടു വരുന്നതോടെ ഗ്രാമീണ മേഖലകളിലും ജലക്ഷാമം രൂക്ഷമാകും.

നഗരത്തില്‍ ഇപ്പോള്‍ തന്നെ കുടിവെള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഗ്രാമീണ മേഖലകളിലും ജലക്ഷാമം രൂക്ഷമായിട്ടുണ്ട്. പലയിടങ്ങളിലും കിണറുകള്‍ വറ്റിയ നിലയിലാണ്. വേനല്‍ മഴ ലഭിക്കാത്തതും കുഴല്‍ക്കിണറുകള്‍ വ്യാപകമായതും ജല ദൗര്‍ലഭ്യം വര്‍ധിപ്പിച്ചിരിക്കുകയാണ്. നഗരത്തിലേക്ക് വെള്ളം എത്തിക്കുന്ന പേപ്പാറ ഡാമില്‍ 25 ദിവസത്തേക്കുള്ള വെളളമാണ് അവശേഷിക്കുന്നത്. പലയിടങ്ങളിലും ഇപ്പോള്‍ തന്നെ കുടിവെള്ളം ലഭിക്കുന്നില്ല. തലസ്ഥാന നഗരത്തില്‍ മാത്രം രണ്ടര ലക്ഷം വാട്ടര്‍ കണക്ഷനാണുള്ളത്. പ്രതിദിനം ഇവിടെ മാത്രം 300 ദശലക്ഷം ലിറ്റര്‍ വെള്ളം ആവശ്യമാണ്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെ പമ്പിങ് നിയന്ത്രണവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഉളള വെള്ളം എല്ലായിടത്തും ഒരു പോലെ എത്തിക്കാനും കഴിയുന്നില്ല. 50 ഇടങ്ങളിലെങ്കിലും വെളളം കിട്ടുന്നില്ലെന്നാണ് വാട്ടര്‍ അഥോറിട്ടി തന്നെ പറയുന്നത്. അതേസമയം ജലക്ഷാമം പരിഹരിക്കാന്‍ വാട്ടര്‍ അഥോറിട്ടി ഒന്നും ചെയ്യുന്നില്ല. പകരം സംവിധാനത്തെ കുറിച്ച് ചോദിച്ചാല്‍ കിയോസ്‌കുകള്‍ വയ്ക്കാമെന്ന ഒഴുക്കന്‍ മറുപടിയാണ് വാട്ടര്‍ അഥോറിട്ടിയുടെ ഭാഗത്തു നിന്ന് ലഭിക്കുന്നത്. ഇത് മുതലാക്കുകയാണ് സ്വകാര്യ ടാങ്കറുകളും. സ്വകാര്യ ടാങ്കറുകള്‍ ചോദിക്കുന്ന വിലയ്ക്ക് വെള്ളം വാങ്ങേണ്ട ഗതികേടിലാണ് ജനങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button