Latest NewsNewsIndiaSpiritualitySpecials

വിവാദ മതപ്രഭാഷകനായ സാക്കീർ നായിക്കിന് മറുപടിയുമായി ജര്‍മ്മന്‍ എഴുത്തുകാരി മരിയ വര്‍ത്ത് (മലയാള പരിഭാഷ )

ഹിന്ദു സംസ്ക്കാരത്തില്‍ ആകൃഷ്ടയായി ഭാരതത്തില്‍ സ്ഥിരതാമസമാക്കിയ ജര്‍മ്മന്‍ എഴുത്തുകാരി മരിയ വര്‍ത്ത് വിവാദ മതപ്രഭാഷകനായ സക്കീറിന് മറുപടിയായി നല്‍കിയ കത്തില്‍ നിന്ന്..

ക്രൈസ്തവരും മുസ്ലീമുകളും ഹിന്ദുത്വത്തെ അതി നിശിതമായി വിമർശിക്കുകയും അവഹേളിക്കുകയും ചെയ്യുമെങ്കിലും ഹൈന്ദവർ പൊതുവെ മറ്റുമതങ്ങളെ വിമർശിക്കാറില്ല. സാക്കിർ നായിക് കേവലം ഒരു ഉദാഹരണം മാത്രമാണ്. എണ്ണമറ്റ ക്രൈസ്തവ മുസ്‌ലിം പള്ളികളിൽ എന്ത് മതപ്രസംഗം ആണ് നടത്തുന്നത് ഹൈന്ദവർക്ക് അറിയാമോ? ഒരു കാര്യം എനിക്ക് ഉറപ്പിച്ച് പറയാം ക്രൈസ്തവ മിഷനറിമാർ ഹിന്ദു ദേവീദേവന്മാരെ ചെകുത്താൻമാർ ആയിട്ടാണ് കാണുന്നത്. ഇസ്ലാമിലും ക്രിസ്തുമതത്തിലും കാണാത്ത ശക്തമായ സൈദ്ധാന്തിക അടിത്തറ ഉണ്ടായിരുന്നിട്ടുപോലും ഹൈന്ദവർ അവരുടെ ദേവീദേവന്മാരെ ന്യായീകരിക്കാനോ വിദേശമതസങ്കൽപ്പങ്ങളെ വെല്ലുവിളിക്കാനോ നിൽക്കാറില്ല.

ഏതാനും വർഷങ്ങൾക്ക് മുമ്പ് സാകിർ നായിക് ഗണപതിയെ അവഹേളിക്കുകയും ഗണപതി ദൈവമാണെന്ന് സമർത്ഥിക്കാൻ വെല്ലുവിളിക്കുകയുമുണ്ടായി. എന്റെ ഊഹം ശരിയാണെങ്കിൽ ദൈവം എന്നത് കൊണ്ട് ഇയാൾ ഉദ്ദേശിച്ചത് ഇസ്ലാം അള്ളാഹു എന്ന് വിളിക്കുന്ന പരംപൊരുൾ ആയിരിക്കണം.അള്ളാഹുവിനെക്കുറിച്ച് നമുക്ക് എന്തറിയാം?സർവ്വപ്രധാനമായി അള്ളാഹു വലിയവനും കാരുണ്ണ്യവാനും ആകുന്നു; ഇക്കാര്യം വിശ്വാസികളെയും അവിശ്വാസികളെയും ഒരുപോലെ അഞ്ചു നേരം ഉച്ചത്തിൽ വിളിച്ച് ഓർമ്മിപ്പിക്കുന്നുമുണ്ട്. എല്ലാ മനുഷ്യരും എന്തൊക്കെ ചെയ്യുന്നുണ്ട് എന്ന് ഇദ്ദേഹത്തിന് അറിയാം,

പക്ഷെ മനുഷ്യരിൽനിന്ന് വേറിട്ടുനിൽക്കുന്നു. അള്ളാഹു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ പ്രവാചകൻ മുഹമ്മദ് നബിക്ക് പകർന്നുകൊടുത്തു എന്നാണ് അവകാശവാദം. ആ വാക്കുകൾ ആണ് ഖുറാനിലുള്ളത്. ഇസ്ലാം മാത്രമാണ് ശരിയെന്ന്‌ അള്ളാഹു പ്രഖ്യാപിച്ചു. മറ്റ് വഴികൾ ശരിയല്ലാത്തത് കൊണ്ട് എല്ലാ മനുഷ്യരും ഇസ്ലാം സ്വീകരിക്കണം. മനുഷ്യർക്ക് ഒരു ജന്മം മാത്രം ഉള്ളത് കാരണം എല്ലാവരും എത്രയും പെട്ടെന്ന് ഇസ്ലാം സ്വീകരിക്കണം.ജീവിതകാലയളവിനുള്ളിൽ ഇസ്ലാം സ്വീകരിക്കാത്തവരെ ശാശ്വതമായി നരകാഗ്നിയിൽ എറിയപ്പെടുന്നതായിരിക്കും; അവിടെവച്ച് അവരുടെ തലയ്ക്കുമീതെ തിളയ്ക്കുന്ന വെള്ളം ചൊരിയപ്പെടുന്നതാണ്‌; അതു നിമിത്തം അവരുടെ വയറുകളിലുള്ളതും ചര്‍മ്മങ്ങളും ഉരുക്കപ്പെടും.
ഇവിടെയാണ് അല്ലാഹുവിന്റെ കാരുണ്യം അവസാനിക്കുന്നത് എന്ന് വ്യക്‌തം.

ഭിന്നാഭിപ്രായം ഇദ്ദേഹം വച്ചുപൊറുപ്പിക്കില്ല. “പരമകാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്‍റെ നാമത്തില്‍” എന്ന് കരുണാമയമായി തുടങ്ങുന്ന ഖുറാനിലെ ഒന്നാം അദ്ധ്യായം “അള്ളാഹുവിന്‍റെ കോപത്തിന് ഇരയായവരുടെ മാര്‍ഗത്തിലല്ല പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല” എന്ന് പറഞ്ഞു അറംപറ്റിയാണ് അവസാനിക്കുന്നത് (അല്‍ ഫാത്തിഹ 1, 7)
എന്ന് വച്ചാൽ, അള്ളാഹുവിന്റെ കാരുണ്യം മുസ്ലിം ജനതയോട് മാത്രമാണ്, മുസ്ലിം അല്ലാത്തവരോട് ഇദ്ദേഹം ഉഗ്രകോപിയുമാണ്.
ഡോ. സാകിർ നായിക്, ഇസ്ലാമിലെ ദൈവസങ്കല്പം വളരെ നന്നായി മനസ്സിലാക്കി എന്നെനിക്ക് ഉത്തമവിശ്വാസമുണ്ട്.

കാരണം ഏതാണ്ട് ഇതു തന്നെയാണ് ക്രിസ്തുമതത്തിലും ഉള്ളത്. ഞാൻ സധൈര്യം ഉറപ്പിച്ചു പറയുന്നു ഇതല്ല സത്യമെന്ന്. ഇത്രയും നീതിയുക്തമല്ലാത്തവനും വിഭാഗീയതയുമുള്ളവനാണ് അള്ളാഹു എന്ന് താങ്കൾക്ക് തെളിയിക്കാനാകൂമോ? (ഈ വെല്ലുവിളി ക്രിസ്ത്യൻ പുരോഹിതർക്കും കൂടിയുള്ളതാണ്). ന്യായവിധിദിവസത്തിനു ശേഷം കോടാനുകോടി ജനങ്ങളെ തീയിലിട്ട് വറക്കാനും തിളച്ച വെള്ളം ഒഴിക്കാനും പറ്റിയ കൂറ്റൻ കുട്ടകം ഉണ്ടെന്ന് താങ്കൾക്ക് തെളിയിക്കാനാകൂമോ? ഈ പറയുന്ന “അവിശ്വാസികൾക്ക് നിത്യനരകാഗ്നി” ജനങ്ങളെ വിഭജിച്ച് ഭരിക്കാനുള്ള ഏർപ്പാടല്ലേ?
ഏതാണ്ട് രണ്ട് ബില്യൺ ക്രൈസ്തവരോട് പറഞ്ഞിരിക്കുന്നത് നിങ്ങൾ ക്രൈസ്തവർ ആയി തുടർന്നില്ലെങ്കിൽ സ്വർഗ്ഗത്തിൽ പോകാൻ പറ്റില്ല എന്നാണ്. വേറെ ഏതാണ്ട് രണ്ട് ബില്യൺ മുസ്ലീമുകളോട് പറഞ്ഞിരിക്കുന്നത് നിങ്ങൾ മുസ്ളീം ആയി തുടർന്നില്ലെങ്കിൽ സ്വർഗ്ഗത്തിൽ പോകാൻ പറ്റില്ല എന്നാണ്.

ഈ രണ്ടു കൂട്ടർക്കും ഇതിൽ ഏതാണ് ശരിയെന്ന് പരിശോധിക്കാൻ ആവശ്യത്തിലധികം സമയമുണ്ട് പക്ഷെ അവർ അതിന് മുതിരാത്തതെന്തുകൊണ്ടാണ്? കാരണം ഇരുകൂട്ടർക്കും അത് തെളിയിക്കാനാവില്ല. അവർക്ക് ആകെ ചെയ്യാൻ കഴിയുന്നത് വാദങ്ങളും മറുവാദങ്ങളും നിരത്തി മുസ്ലിമുകളെയും ക്രൈസ്തവരെയും വിശ്വാസികളെയും അവിശ്വാസികളെയും തമ്മിലടിപ്പിക്കാം; കഴിഞ്ഞ 2000 വർഷങ്ങളായി ഇവർ ഇതാണ് ചെയ്തുവരുന്നത്.
ഈ സാഹചര്യത്തിൽ ഇസ്ലാമും ക്രിസ്തുമതവും മനുഷ്യരാശിക്ക് ഗുണം ചെയ്യുമെന്ന് ആർക്കെങ്കിലും അവകാശപ്പെടാൻ കഴിയുമോ? ഇനിയെങ്കിലും എന്താണ് സത്യം എന്ന് സമഗ്രമായ ഒരു പഠനം നടത്താൻ സമയം ആയില്ലേ?

പരംപൊരുളിന്റെ കാര്യത്തിൽ, ഡോ.സാകിർ നായിക്, താങ്കളുടെ പൂർവികർ, ഭാരതത്തിലെ ഋഷിമാർ, അമൂല്യമായ സംഭാവന ചെയ്തിരിക്കുന്നു എന്നതിൽ താങ്കൾക്ക് അഭിമാനിക്കാം. പൗരാണിക കാലഘട്ടത്തിൽ, ഇസ്ലാമും ക്രിസ്തുമതവും അരങ്ങത്ത് വരുന്നതിനും എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപേ, ബ്രഹ്മം അഥവാ പരംപൊരുൾ അഥവാ ദൈവത്തെക്കുറിച്ച് ഋഷിമാർക്ക് വളരെ പക്വമായ അവബോധം ഉണ്ടായിരുന്നു. ബ്രഹ്മം വൈയക്തികമല്ല, സ്വർഗ്ഗസ്ഥനായ ഒരു അതിമാനുഷനല്ല, പുരുഷനോ സ്ത്രീയോ അല്ല, വേറെ ദൈവങ്ങളോട് അസൂയാലുവല്ല, അവഗണിച്ചാൽ പ്രതികാരം ചെയ്യുന്നവനല്ല, മറിച്ച് അത് സത്-ചിത്-ആനന്ദമാണ്, സചേതനമാണ്, എല്ലാ രൂപത്തിലും ഭാവത്തിലുമുള്ളവയുടെ അന്തഃസാരമാണ് – എല്ലാ തിരകളുടെയും അന്തഃസാരമായ കടലുപോലെ.ഈ പ്രപഞ്ചം ബ്രഹ്മത്തിന്റെ തെറ്റായ പരിപ്രേക്ഷ്യം മാത്രമാണ് എന്ന് ഋഷി തിരിച്ചറിഞ്ഞിരുന്നു; അവർ അതിനെ “മായ” എന്ന് വിളിച്ചു;

ആത്യന്തിക സത്യം അല്ല, കാഴ്ചയില്‍ മാത്രം സത്യമായി തോന്നിക്കുന്നത്.പരംപൊരുൾ എന്ന യോഗ്യതക്ക് അർഹമാവണമെങ്കിൽ അത് കാലങ്ങൾക്ക് -ഭൂതം വർത്തമാനം ഭാവി – അതീതമായിരിക്കണം, സ്വതഃസിദ്ധമായിരിക്കണം, സ്വയം പ്രത്യക്ഷമായിരിക്കണം.ഈ മാനദണ്ഡങ്ങൾ അനുസൃതമായത് ചിന്തകൾ ഇല്ലാത്ത ശുദ്ധമായ പ്രജ്ഞ മാത്രമാണ് എന്ന നിഗമനത്തിൽ ഋഷി എത്തിച്ചേർന്നു. ആ പ്രജ്ഞ ഇപ്പോൾ ഇവിടെയും എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നു. എന്നാലും നമ്മൾ അത് തിരിച്ചറിയാതെ പോകുന്നു കാരണം നമ്മുടെ ശ്രദ്ധ എല്ലായിപ്പോഴും സാധനങ്ങളിലും ചിന്തകളിലും വികാരങ്ങളിലും ഒതുങ്ങി നിൽക്കുന്നു – ഒരു ടോർച് ഇരുട്ട് മുറിയിൽ അടിച്ചാൽ വെളിച്ചം പതിയുന്ന ഭാഗം മാത്രം നമ്മുടെ ശ്രദ്ധയിൽപ്പെടുന്നത് പോലെ. ജീവനും സ്നേഹവും തുടിക്കുന്ന അന്തരാളമാണ് സത്-ചിത്-ആനന്ദം – നാമരൂപങ്ങൾക്ക് അതീതമായ പരംപൊരുൾ.

പരംപൊരുളിലെ “സത്”നെ കുറിച്ച ശാസ്ത്രം ഇന്ന് ഒരുപാട് കണ്ടെത്തിയിട്ടുണ്ട്. ഏകത്വം യാഥാർത്ഥ്യമാണ്. ഈ ഏകത്വത്തിൽ ബോധവും (ചിത്) ആനന്ദവും (ബ്രഹ്മാനന്ദം) അടങ്ങിയിട്ടുണ്ട് എന്ന് കണ്ടെത്തണമെങ്കിൽ ശാസ്ത്രജ്ഞന്മാർ പുറത്തെവിടെയെങ്കിലും അന്വേഷിക്കുന്നതിന് പകരം സ്വന്തം ഉള്ളിലുള്ള ചേതനയിൽ ഗവേഷണം നടത്തേണ്ടിയിരിക്കുന്നു. അപ്പോൾ, സൃഷ്ട്ടികൾ എല്ലാം തന്നെ സത് ചിത് ആനന്ദം ആണെന്ന ഋഷിമുനിമാരുടെ അവകാശവാദം ശാസ്ത്രജ്ഞന്മാർ അനുകൂലിക്കുമോ എന്ന് നമുക്ക് കാണാം.

ഒരു കാര്യത്തിൽ നിങ്ങൾ ശരിയാണ് ഡോ സാകിർ നായിക്; ആകെ ഒരു സത്യമേ ഉള്ളൂ, ഒരു ദൈവം, അതിനെ വിദ്വാന്മാർ പല പേരിൽ വിളിക്കുന്നു; പക്ഷെ അതിന്റെ പ്രകൃതം നിങ്ങൾ മനസ്സിലാക്കിയതിൽ തെറ്റുപറ്റി. അത് അമുസ്ലീമുകളെയോ ക്രൈസ്തവരല്ലാത്തവരെയോ നിത്യനരകാഗ്നിയിലേക്കു പറഞ്ഞു വിടില്ല. പരബ്രഹ്മം നിശ്ചയമായും പരമകാരുണികനും കരുണാനിധിയുമാണ്.
പക്ഷെ നിങ്ങൾക്കറിയേണ്ടത് ഗണപതി പരബ്രഹ്മം ആണോ എന്നാണ്.
അറിഞ്ഞത് മുതൽ എന്നെ വല്ലാതെ ആകർഷിച്ച അസാമാന്യ ഉള്‍ക്കാഴ്‌ചയുള്ള താങ്കളുടെ പൂർവികരെക്കുറിച്ച് വിശദീകരിക്കാൻ എന്നെ അനുവദിക്കൂ.

സനാതന ധർമ്മം എന്ന് പറയുന്നത് കേവലം വൈചാരിക തലത്തിൽ നിന്നുകൊണ്ട് സത്-ചിത്-ആനന്ദം എന്തെന്ന് പഠിക്കുകയല്ല, അത് അനുഭവിച്ചറിയൽ കൂടിയാണ്. ബ്രഹ്മം സർവവ്യാപിയായത്കൊണ്ട് അത് നമ്മളിലും ഉണ്ടാകണമല്ലോ (അയം ആത്മ ബ്രഹ്മൺ) അതുകൊണ്ട് നമുക്ക് അത് അനുഭവിച്ചറിയാം. എന്നിരുന്നാലും അതിന് ചില രീതികൾ പിൻതുടരേണ്ടതുണ്ട്. ആത്മശുദ്ധീകരണം, സത്യം മാത്രം പറയൽ, ധാർമ്മിക ജീവിതം നയിക്കൽ ഇത്യാദി രീതികൾ. ധാരാളം ഇറച്ചി കഴിക്കലും ധാരാളം ലൈംഗിക ബന്ധങ്ങളും ഒന്നും ഈ ശുദ്ധീകരണപ്രക്രിയക്ക് യോജിച്ചതല്ല. ഭക്തി അത്യന്താപേക്ഷിതമാണ്.

ഇവിടെയാണ് ഹിന്ദു ധർമ്മം ഈശ്വരസങ്കൽപ്പം അവതരിപ്പിക്കുന്നത്
വിദേശമതസങ്കൽപ്പങ്ങളിലെ ദൈവത്തോട് അടുത്തുവരുമെങ്കിലും ഹിന്ദു ഈശ്വരസങ്കൽപ്പം അതിലും കാരുണ്യവാനും ദയാലുവും ഉദാരവാനും ആകുന്നു. ഈ സങ്കല്പത്തോട് യോജിക്കാത്തവർക്ക് നിത്യനരകം ഇല്ല. ഇവിടെ നാം ഒരേ കടലിന്റെ തിരകൾ പോലെ ഒന്നാണെന്ന് മനസ്സിലാക്കാൻ ഒരുപാട് അവസരങ്ങൾ കിട്ടുന്നു;

ഇതിനായി എല്ലാവർക്കും പലയാവർത്തി ജന്മമെടുക്കേണ്ടിവരും.
ഈ പ്രപഞ്ചത്തിൽ എണ്ണിയാലൊടുങ്ങാത്തത്ര വിവിധതരം സ്വഭാവങ്ങളും ഗുണങ്ങളും ലക്ഷണങ്ങളും പ്രകൃതവും, രൂപവും ഭാവവും വീക്ഷണവും ഒക്കെ ഉള്ളത് പോലെ തന്നെ മനുഷ്യരിലും ഈശ്വരനും ഇതൊക്കെ ഉണ്ട് . ഭക്തരുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാൻ ഇതിൽ ചിലത് ഓരോരോ ദേവീദേവന്മാരിൽ മൂർത്തീകരിച്ചിരിക്കുന്നു. ഇത് പരംപൊരുലിനോട് ഭക്തിഭാവം ജനിപ്പിക്കാൻ സഹായിക്കുന്നു – ഉദാഹരണത്തിന് ഗണപതി.
ഇസ്ലാമും ക്രിസ്തുമതവും ഇതിനെ വിവരക്കേടുകൊണ്ട് ഒരുപാട് അപകീർത്തിപ്പെടുത്തിയിരിക്കുന്നു. ഇവയൊന്നിനും വേറിട്ട അസ്‌തിത്വമില്ല മറിച്ച് പരബ്രഹ്മത്തിലേക്കുള്ള വിവിധ കവാടങ്ങൾ മാത്രമാണ്; ഇതല്ലാത്തവയെ സങ്കൽപ്പിക്കാൻ മനുഷ്യനെക്കൊണ്ടാവില്ല. ഇവയെ അടുത്തറിയാനും സംസാരിക്കാനും സ്നേഹിക്കാനും ഒക്കെ സാധ്യമാണ്. ആത്യന്തികമായി ദേവീദേവന്മാർ പരബ്രഹ്മമാണെന്ന് ഗ്രന്ഥങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

അതുകൊണ്ട്, ഡോ, നായിക്, താങ്കൾക്ക് ഒരുപക്ഷേ ഗണപതി ദൈവമാണോ എന്ന താങ്കളുടെ ചോദ്യത്തിന് ഉത്തരം കിട്ടിക്കാണും.
അഥർവ വേദത്തിന്റെ ഭാഗമായ ഗണപതി അഥർവശീർഷോപനിഷത് പറയുന്നു:
ത്വമേവ പ്രത്യക്ഷം തത്വമസി
ത്വമേവ കേവലം കർത്താസി
ത്വമേവ കേവലം ധർത്താസി
ത്വമേവ കേവലം ഹർത്താസി
ത്വമേവ സർവം ഘൽവിധം ബ്രഹ്മാസി
ത്വം സാക്ഷാത് ആത്മാസി നിത്യം
എന്നുവച്ചാൽ, നീ മാത്രമാണ് സ്രഷ്ടാവ് നീ മാത്രമാണ് പരിപാലകൻ നീ മാത്രമാണ് സംഹരിക്കുന്നതും. ഈ കാണുന്നതെല്ലാം ബ്രഹ്മമാണ്, നീയാണ് ആ ബ്രഹ്മം, സനാതനമായ ആത്മാവും നീ തന്നെയാണ്.
ഈ വിശേഷങ്ങൾ ഗണപതിക്ക് മാത്രമുള്ളതല്ല; ഇതു തന്നെ മറ്റ് ദേവീദേവന്മാർക്കും നൽകിയിരിക്കുന്നു.

ഒരു വിശുദ്ധഗ്രന്ഥത്തിൽ എഴുതിവച്ചിരിക്കുന്നു എന്നത് കൊണ്ടുമാത്രം അത് സത്യം ആണെന്നതിനുള്ള തെളിവല്ല. ലോകത്ത് ഒരുപാട് വിശുദ്ധഗ്രന്ഥങ്ങൾ ഉണ്ട്, അതെല്ലാം അന്ധമായി വിശ്വസിച്ചാൽ അതിൽ ഉദ്‌ഘോഷിക്കപ്പെട്ട സത്യമല്ലാത്ത ഒരുപാട് കാര്യങ്ങൾ നമ്മൾ സമ്മതിക്കേണ്ടിവരും. ഇവയിൽ പറഞ്ഞിരിക്കുന്നതിന്റെ മാറ്റുരച്ചുനോക്കേണ്ടത് യുക്തിയുടെയും, സഹജാവബോധത്തിന്റെയും, അനുഭവത്തിന്റെയും അടിസ്ഥാനത്തിലാണ്. അങ്ങനെ ഉരുത്തിരിയുന്നവ പരസ്‌പരവിരുദ്ധമായിരിക്കുകയാണെങ്കിൽ അത് വിശ്വാസയോഗ്യമല്ല, നിശ്ചയമായും അതിനു വേണ്ടി മരിക്കാനും യോഗ്യമല്ല.എല്ലാ ദേവീദേവന്മാരും ഒന്നാണെന്നുള്ളതിന് തെളിവ് പരബ്രഹ്മം ഒന്നാണ് എന്നുള്ളത് തന്നെയാണ്. പരബ്രഹ്മം കടലുപോലെയാണ്.

തിരകൾ അതിൽ നിന്നും വേറിട്ടതല്ല. ഒരാൾ ആരാധിക്കുന്ന ദേവന്റെ പേരല്ല പ്രധാനം; എത്രത്തോളം ഭക്തിഭാവം ഒരാളിൽ ഉണ്ടാകുന്നു എന്നതാണ് പ്രധാനം. ഭക്തിഭാവം കൂടുന്തോറും കൂടുതൽ മഹാത്ഭുതങ്ങൾ സംഭവിക്കാം. ലോകത്തെന്പാടും ഉള്ള കോടാനുകോടി ഹൈന്ദവർ ഗണപതിയെ സ്നേഹിക്കുന്നു. സത്-ചിത്-ആനന്ദം പ്രാപ്തമാക്കാൻ ഉള്ള കവാടമാണ് ഗണപതി.സനാതന ധർമ്മം അതിപുരാതനമാണ്. എന്നിട്ടും ലോകത്തെക്കുറിച്ച് വളരെ അഗാധമായ അവബോധം ഋഷിമുനിമാർക്കുണ്ടായിരുന്നു. സന്ധ്യക്ക് കയറുകണ്ട് പാമ്പാണെന്ന് തെറ്റിദ്ധരിക്കുന്നത് പോലെ ലോകത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ യഥാർത്ഥത്തിൽ ഉള്ള സത്യവുമായി വളരെ അന്തരമുണ്ട് എന്ന സത്യം അവർ തിരിച്ചറിഞ്ഞു.

 

ഇഹലോകം മായയാണ് എന്ന ഹൈന്ദവ ദർശനത്തെ പരിഹസിച്ച പാശ്ചാത്യർ, ശാസ്ത്രം ഇതംഗീകരിച്ചപ്പോൾ, ഇന്ന് മൗനത്തിലാണ്.DNA യുടെ ഘടന തന്നെ ഉല്‌ക്കാപിണ്‌ഡങ്ങളിലും ഉണ്ടെന്ന് ഇന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു . ജർമനിയിലെ The Max Planck Institute വിശ്വത്തിന്റെ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നു. അതിന് അണ്ഡാകൃതിയാണ്. ശിവലിംഗത്തെ ആരാധിക്കുന്ന ഹൈന്ദവരെ പരിഹസിക്കുന്നവർ അവരുടെ അഭിപ്രായം മാറ്റുമോ അതോ സ്വയം പരിഹാസപാത്രമാകുമോ?പുരാതന ഹൈന്ദവ സംസ്കാരത്തിൽ ഒട്ടനവധി മഹാപുരുഷന്മാർ വന്ന്പോയിട്ടുണ്ട്. ചിലരെ ദൈവമാക്കിയിട്ടുമുണ്ട്. അതിൽ തെറ്റൊന്നുമില്ല. ദിവ്യത്വം എല്ലാവരിലും ഉണ്ട്.വിശ്വത്തിന്റെ പ്രായം കണക്കാക്കുക, എല്ലാത്തിലും ഉള്ള ആത്യന്തികമായ ഏകത്വം പോലെ ശാസ്ത്രം ഇന്ന് ഉറപ്പുവരുത്തുന്ന പലതും ഋഷിമുനിമാരുടെ ആശയങ്ങളും ദർശനങ്ങളുമാണെന്നത് ഡോ നയിക്കിനെ തീർച്ചയായും ചിന്തിപ്പിക്കേണ്ടതാണ്.

 

ഭാരത പാരമ്പര്യവും സമ്പ്രദായങ്ങളും ഹീനമാണെന്ന് കാണിക്കാനുള്ള താങ്കളുടെയും താങ്കളെപ്പോലെയുള്ളവരുടെയും ശ്രമങ്ങൾ വിജയിക്കുന്നതിന്റെ കാരണം ബ്രിട്ടീഷുകാർ ബോധപൂർവം ഭാരതീയരെ സ്വന്തം സംസ്കാരത്തിൽ നിന്നും അകറ്റിയത് കൊണ്ടാണ്; ഇന്നവർക്ക് കാര്യമായി ഒന്നും അറിയില്ല. എന്നിരുന്നാലും നിങ്ങൾക്ക് ആത്മാർത്ഥത ഉണ്ടെങ്കിൽ, നിങ്ങളുടെ പൂർവികരുടെ ജ്ഞാനവും നൈപുണ്യവും വിദേശമതങ്ങൾ മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടിൽ നിന്നും എത്രയോ മടങ്ങ് കേമം ആണെന്ന് ബോധ്യപ്പെടും. ഞങ്ങൾ മാത്രമാണ് ശരി ഞങ്ങളുടെ മതം സ്വീകരിച്ചില്ലെങ്കിൽ നിങ്ങൾ നരകത്തിൽ പോകും എന്ന ചിന്താഗതി മനുഷ്യരാശിക്ക് കടുത്ത നാശമാണ് വരുത്തിവയ്ക്കുന്നത്. ഒരുപക്ഷേ അത് ലോകാധിപത്യത്തിന് ഉതകുമായിരിക്കും പക്ഷെ എല്ലാവരും ഒരേ അളവിലുള്ള വസ്ത്രം ധരിക്കുന്ന ലോകത്ത് ജീവിക്കാനാണോ താങ്കളുടെ ആഗ്രഹം?

താങ്കളുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ ഒരു കാര്യമോർത്ത് ഞാൻ ആശങ്കപ്പെടാൻ ഇടയുണ്ട്; മരണാനന്തരം എഴുന്നേറ്റ് നോക്കുന്പോൾ സ്വർഗ്ഗം എന്നൊന്ന് തന്നെ കാത്തിരിക്കുന്നില്ല എന്ന് വന്നാൽ? താങ്കൾ പ്രചോദിപ്പിച്ചു കൊല്ലാനും ചാവാനും വിട്ട ജിഹാദികൾ സ്വർഗ്ഗം ഇല്ല എന്ന് കണ്ട് താങ്കളെ ശപിക്കാൻ തുടങ്ങിയാൽ? ബോധപൂർവ്വമോ അല്ലാതെയോ സത്യം വളച്ചൊടിച്ച് ഈ ജന്മത്തിൽ ചെയ്ത ദുഷ്കർമ്മങ്ങളുടെ തിക്തഫലം അനുഭവിക്കേണ്ടിവരുന്നവരുടെതു പോലെ ഒരു ജന്മം പുനർജനിക്കേണ്ടിവന്നാൽ? ഭാരതീയ ഗ്രന്ഥങ്ങളിൽ മാത്രമല്ല പുനർജന്മത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. 3000ത്തിലേറെ കേസുകൾ വിർജീനിയ വിശ്വവിദ്യാലയത്തിന്റെ ശേഖരങ്ങളിൽ തെളിവായി കാണാം.

ഡോ നായിക്, താങ്കൾ നടത്തുന്ന മതപ്രഭാഷണങ്ങളിൽ എത്രത്തോളം കാര്യങ്ങൾ താങ്കൾ സ്വയം വിശ്വസിക്കുന്നുണ്ട് എന്നെനിക്കറിയില്ല. ചെറുപ്രായത്തിലുള്ള മസ്തിഷ്ക്കപ്രക്ഷാളനം എത്രത്തോളം പ്രഭാവം ഉണ്ടാക്കുന്നു എന്നത് എനിക്ക് വ്യക്തിപരമായി വളരെ നന്നായി അറിയാവുന്നതാണ്. എന്നിരുന്നാലും, അതിൽ നിന്നും കരകയറുക സാധ്യമാണെന്നുകൂടി എനിക്കറിയാം, പ്രായമേറുന്തോറും അത് എളുപ്പമാവും എന്നാണ് എനിക്ക് തോന്നുന്നത്.
ഒരേ അളവിലുള്ള ക്രിസ്തുമത വസ്ത്രത്തിൽ നിന്നും പുറത്തുവരാൻ സാധിച്ചത് ഒരു വലിയ ആശ്വാസം ആയിട്ടാണ് ഞാൻ കാണുന്നത്, കലർപ്പില്ലാത്ത സത്യം അന്വേഷിക്കാൻ ഞാൻ താങ്കളെയും പ്രേരിപ്പിക്കാൻ ആഗ്രഹിക്കുന്നു

താങ്കളുടെ ദൈവ സങ്കൽപ്പം അല്ല “സത്യം”. അതിന് പിൻബലമായി താങ്കളുടെ പക്കൽ ഒരു പുസ്തകം മാത്രമാണുള്ളത്. “സത്യം” കേവലം ഒരു പുസ്തകത്തിൽ കൊള്ളിക്കാവുന്ന ഒന്നല്ല. സത്യമായി നിലകൊള്ളുന്നതെന്തോ അതാണ് “സത്യം”. താങ്കളുടെ പൂർവികർ, ഭാരതീയ ഋഷിമുനിമാർ, സ്വന്തം അനുഭവങ്ങളിൽ നിന്നുമാണ് സംസാരിച്ചിരുന്നത്, പുസ്തകത്തിൽ വായിച്ചതല്ല.

ഹൃദയപൂര്‍വ്വം, മറിയ വർത്ത്

(courtesy: Whatsapp)

shortlink

Related Articles

Post Your Comments

Related Articles


Back to top button