Latest NewsNewsGulf

മക്കയില്‍ ഭീകരാക്രമണ ശ്രമം : ഭീകരന്‍ സ്വയം പൊട്ടിത്തെറിച്ചു

 

മക്ക : സൗദി അറേബ്യയിലെ മക്കയില്‍ ഭീകരാക്രമണ ശ്രമം. വെള്ളിയാഴ്ച രാത്രിയിലാണ് ഭീകരാക്രമണ ശ്രമം ഉണ്ടായത്. ഭീകരാക്രമണശ്രമം സുരക്ഷാസേന തകര്‍ത്തു. ഹറം പള്ളിയെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന് സൗദി ആഭ്യന്തരവകുപ്പ് വക്താവ് മന്‍സൂര്‍ അല്‍ തുര്‍ക്കിയെ ഉദ്ധരിച്ച് അല്‍ അറബിയ ടിവി റിപ്പോര്‍ട്ട് ചെയ്തു. മേഖലയില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.

രാത്രി വൈകിയായിരുന്നു സംഭവം. മക്കയില്‍ ഭീകരരുടെ രണ്ടു സംഘങ്ങളെയും ജിദ്ദയില്‍ മറ്റൊരു സംഘത്തെയും പിടികൂടി. അഞ്ചു സുരക്ഷാസേനാംഗങ്ങള്‍ ഉള്‍പ്പെടെ 11 പേര്‍ക്കു പരുക്കേറ്റു. സ്ത്രീ ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റിലായിട്ടുണ്ട്. മക്കയിലെ അല്‍ അസ്സില മേഖലയില്‍ പിടിയിലായ ഭീകരനില്‍നിന്നു ലഭിച്ച വിവരങ്ങളാണു ഭീകരാക്രമണ നീക്കം തകര്‍ക്കാന്‍ സഹായകരമായതെന്നാണു വിവരം. തുടര്‍ന്നുള്ള പരിശോധനയ്ക്കിടെ മക്കയിലെ തന്നെ അജ്യാദ് അല്‍ മസാഫിയില്‍ ഭീകരന്‍ ഒളിച്ചിരുന്ന വീട് സുരക്ഷാസേന വളഞ്ഞു. കീഴടങ്ങാനുള്ള നിര്‍ദേശം തള്ളി ഇയാള്‍ പൊലീസിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. ഏറ്റുമുട്ടലിനൊടുവില്‍ ബെല്‍റ്റ് ബോംബ് ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിച്ചതായി അധികൃതര്‍ അറിയിച്ചു.

റംസാനില്‍ ലക്ഷക്കണക്കിനു തീര്‍ഥാടകരുള്ള സമയത്ത് മക്കയില്‍ ഭീകരരെ പിടികൂടാനായത് ഏറെ പ്രാധാന്യത്തോടെയാണ് സുരക്ഷാസേന കാണുന്നത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമടക്കം ഭരണ രംഗത്തെ പ്രമുഖരെല്ലാം മക്കയിലുണ്ട്. ഹറം പള്ളിയില്‍ തീര്‍ഥാടകര്‍ സുരക്ഷിതരാണ്. തറാവീഹ് നമസ്‌കാരവും മറ്റു പ്രാര്‍ഥനകളും സുഗമമായി തുടര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button