ന്യൂസ് സ്റ്റോറി
ഗുജറാത്തിനും യുപിക്കും പിന്നാലെ ത്രിപുരയിലും ബിജെപിയിലേക്ക് എംഎല്‍എമാരുടെ ഒഴുക്ക് തുടരുന്നു. ചരിത്രത്തിലാദ്യമായി ത്രിപുര അസംബ്ലിയില്‍ ബിജെപി അക്കൗണ്ട് തുറന്നു.പ്രധാന പ്രതിപക്ഷവുമായി.ഇതിനേക്കാള്‍ വലിയ രാഷ്ട്രീയ നീക്കങ്ങളാണ് ഗുജറാത്തില്‍ നടക്കുന്നത്. ഗുജറാത്തില്‍ ഇന്നു നിര്‍ണായകമായ രാജ്യസഭാ തിരഞ്ഞെടുപ്പു നടക്കുമ്പോൾ , കോണ്‍ഗ്രസിനു വന്‍ തിരിച്ചടിയായി എന്‍സിപിയുടെ കാലുമാറ്റവും വഗേലയുടെ കയ്യൊഴിയലും നടന്നു. അഹമ്മദ് പട്ടേൽ രാജ്യസഭയിൽ എത്തുമോ എന്നുപോലും പ്രവചിക്കാനാവാത്ത അവസ്ഥ.
ഇത് കോണ്‍ഗ്രസിനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളി വിടുകയാണ്. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജ്യത്തെ ചെറു പാര്‍ട്ടികള്‍ക്ക് ബിജെപിയോട് താല്‍പ്പര്യം കൂടുകയാണ്. ജാതിയും ദളിത് രാഷ്ട്രീയവും കൊടികുത്തിവാണിരുന്ന യുപിയില്‍ ബിജെപി എന്നും സവര്‍ണരുടെ പാര്‍ട്ടിയായിരുന്നു. എന്നാല്‍, ലോക്സഭാ തിരഞ്ഞെടുപ്പില്‍ 71 സീറ്റുകള്‍ നേടിയ ബിജെപി, നിയമസഭാ തിരഞ്ഞെടുപ്പില്‍ 403 സീറ്റില്‍ 312-ഉം നേടി അധികാരത്തിലെത്തി. അത്യുജ്വലമായ സംഘടനാ പാടവത്തിലൂടെ പാര്‍ട്ടിയെ നാള്‍ക്കുനാള്‍ വളര്‍ച്ചയിലേക്ക് നയിക്കുന്ന ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃപാടവമാണ് ബിജെപിയുടെ വിജയ രഹസ്യം.
ഇന്ത്യയില്‍ 18 സംസ്ഥാനങ്ങളില്‍ ബിജെപി നേരിട്ടോ പങ്കാളിത്തത്തോടെയോ അധികാരത്തിലുണ്ട്. പാര്‍ട്ടിയുടെ അംഗസംഖ്യ ഇക്കാലയളവിനിടെ പത്തുകോടി പിന്നിടുകയും ചെയ്തു.മൂന്നുവര്‍ഷംകൊണ്ട് ബിജെപിയെ ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടികളിലൊന്നാക്കി മാറ്റിയത് അമിത്ഷായുടെ ചാണക്യ തന്ത്രമാണ്. ഇത് അംഗീകരിക്കുന്നതുപോലെയാണ് കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രതികരണവും.
കോണ്‍ഗ്രസ് നിലനില്‍പിനായുള്ള പോരാട്ടത്തിലാണെന്നു അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മറികടക്കാന്‍ കൂട്ടായ ശ്രമം പാര്‍ട്ടിയിലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. അതെ സമയം 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തണമെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് അമിത് ഷായും മോദിയും.
Post Your Comments