ഇസ്ലാം സ്വീകരിച്ച ഒരാള്‍ മറ്റു മതത്തിൽപ്പെട്ട മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ സ്വത്തുക്കൾ സ്വീകരിക്കാമോ എന്ന വിഷയത്തില്‍ ഇസ്‌ലാമിക ലോകത്ത് നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.
ഇമാം നവവി പറയുന്നു: ”സത്യനിഷേധിയായ വ്യക്തി മുസ്‌ലിമിന്റെ അനന്തരാവകാശത്തിന് അര്‍ഹനാവുകയില്ല എന്നതില്‍ മുസ്‌ലിം ലോകത്തിന് അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ സത്യനിഷേധിയായ ഒരാളുടെ സ്വത്തില്‍ മുസ്‌ലിമിന് അനന്തരാവകാശമുണ്ടാകുമോ എന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ട്. സഹാബികളെയും താബിഇകളിലെയും അതിന് ശേഷം വന്ന ഫുഖഹാക്കളിയെും ബഹുഭൂരിഭാഗവും അഭിപ്രായപ്പെട്ടിട്ടുള്ളത് സത്യനിഷേധി മുസ്‌ലിമിനെ അനന്തരമെടുക്കാത്തത് പോലെ മുസ്‌ലിം സത്യനിഷേധിയെയും അനന്തരമെടുക്കുകയില്ലെന്നാണ്.
നിഷേധിയായ വ്യക്തിയില്‍ നിന്നുള്ള അനന്തരസ്വത്ത് മുസ്‌ലിമിന് സ്വീകരിക്കാമെന്നാണ് സഹാബിമാരായ മുആദ് ബിന്‍ ജബല്‍(റ) മുആവിയ(റ) തുടങ്ങിയവരും താബിഈകളായ സഈദ് ബിന്‍ ജുബൈര്‍, മസ്‌റൂഖ് പോലുള്ളവരും അഭിപ്രായപ്പെട്ടിട്ടുള്ളത്. അവര്‍ അതിന് തെളിവായി സ്വീകരിച്ചിരിക്കുന്നത് ‘ഇസ്‌ലാം എപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നു, അതിന്റെ മുകളില്‍ മറ്റൊന്നും തന്നെ ഉയര്‍ന്നു നില്‍ക്കില്ല’ എന്ന പ്രവാചക വചനമാണ്. ”(1) (നബി(സ) പ്രത്യേകമായി തെരെഞ്ഞെടുത്ത് യമനിലേക്ക് നിയോഗിച്ച, ഫഖീഹുസ്സ്വഹാബ എന്ന വിശേഷണത്തിന് അര്‍ഹനായിട്ടുള്ള സഹാബിയാണ് മുആദ്). അതായത്, ഇത്തരത്തില്‍ അമുസ്‌ലിംകളായ മാതാപിതാക്കളില്‍ നിന്നും അനന്തരമായി കിട്ടിയ സ്വത്ത് വിറ്റ പണം ഉംറ നിര്‍വഹിക്കുന്നതിനോ അനുവദനീയമായ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗിക്കാവുന്നതാണ് എന്നാണ് ഇസ്ലാം പറയുന്നത്.
Post Your Comments