മുംബൈ: ഇന്ത്യയുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ മുഗൾ ചരിത്രത്തിന് ഉന്നത സ്ഥാനമാണുള്ളത് കലാപരമായും സാംസ്കാരികപരമായും മുഗൾ രാജാക്കന്മാർ ഭാരതത്തിന് നൽകിയ സംഭാവന വലുതാണ്. മുഗളന്മാരുടേയും പാശ്ചാത്യരുടേയും ചരിത്രം കുട്ടികള്‍ പഠിക്കേണ്ട കാര്യമില്ലെന്ന് മഹാരാഷ്ട്ര സെക്കന്‍ററി ആന്‍റ് ഹയര്‍ സെക്കന്‍ററി എജ്യുക്കേഷന്‍റെ തീരുമാനം. ഏഴാം ക്ലാസിലേയും ഒന്‍പതാം ക്ലാസിലേയും പാഠപുസ്തകത്തില്‍ നിന്ന് ഈ ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നാണ് വിദ്യാഭ്യാസ വകുപ്പിനും ഹിസ്റ്ററി സബ്ജക്‌ട് കമ്മിറ്റിക്കും നല്‍കിയ ശിപാര്‍ശയില്‍ ബോര്‍ഡ് നിര്‍ദേശിക്കുന്നത്. മുഗളന്മാരുടേയും പാശ്ചാത്യരുടേയും ചരിത്രത്തിന് പകരം മറാത്ത ചക്രവര്‍ത്തി ശിവാജിയുടേയും 1960ന് ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ചും പഠിപ്പിക്കണമെന്നാണ് ശിപാര്‍ശ.
മറാത്ത സാമ്രാജ്യത്തെക്കുറിച്ചും ഛത്രപതി ശിവജിക്ക് മുന്‍പും ശേഷവുമുള്ള മഹാരാഷ്ട്രയേയും ഇന്ത്യയേയും കുറിച്ചായിരിക്കും ഏഴാം ക്ലാസിലെ പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തുക. ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നതായിരിക്കും ഒന്‍പതാം ക്ലാസിലെ പാഠഭാഗങ്ങളെന്നും കമ്മിറ്റി ചെയര്‍മാന്‍ സദാനന്ദ് മോറെ പറഞ്ഞു. മുഗള്‍ രാജാക്കന്മാരും അവരുടെ നേട്ടങ്ങളും, ഫ്രഞ്ച് വിപ്ളവം, ഗ്രീക്ക് തത്വചിന്ത, അമേരിക്കന്‍ സ്വാതന്ത്ര്യ സമരം എന്നിവ നേരത്തേ ചരിത്ര പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ ഭാഗങ്ങളാണ് വെട്ടി ചുരുക്കുന്നത്.
തീരുമാനത്തില്‍ രാഷ്ട്രീയം കലര്‍ന്നിട്ടില്ലെന്ന് കമ്മറ്റി അംഗങ്ങൾ പറഞ്ഞു.
Post Your Comments