Latest NewsNewsInternational

ഹിസ്ബുല്‍ മുജാഹിദീനെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി യു എസ്

വാഷിങ്ടണ്‍: ഹിസ്ബുല്‍ മുജാഹിദീനെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി യു എസ്. യു.എസ് ട്രഷറി ഡിപ്പാര്‍മെന്റ് പ്രസ്താവനയില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. 1989 ല്‍ രൂപവത്കരിക്കപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ഭീകര സംഘടനയാണെന്ന് പ്രസ്താവനയില്‍ പറയുന്നു.

കശ്മീരില്‍ നടന്ന നിരവധി സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഈ ഭീകര സംഘടന ഏറ്റെടുത്തിട്ടുണ്ട്. അടുത്തിടെയായി കശ്മീര്‍ മേഖലയില്‍ സജീവമായി ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഹിസ്ബുല്‍ മുജാഹിദ്ദീന് വന്‍ തിരിച്ചടിയാണ് യു.എസിന്റെ തീരുമാനം. ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്ന കാര്യത്തില്‍ സംഘടനയുടെ കരുത്തു ചോര്‍ത്തുന്നതാണ് ഈ തീരുമാനമെന്ന് യു.എസ് അധികൃതര്‍ വിശദീകരിച്ചു.

ഹിസ്ബുല്‍ തലവനും കുപ്രസിദ്ധ ഭീകരനുമായ സയ്യിദ് സലാഹുദ്ദീനെ ആഗോള ഭീകരരുടെ പട്ടികയില്‍പ്പെടുത്തി രണ്ടു മാസം പിന്നിടും മുന്‍പാണ് സംഘടനയ്ക്കുള്ള പണി വരുന്നത്. കശ്മീരിലെ ജനങ്ങളുടെ ശബ്ദമായി ഹിസ്ബുല്‍ മുജാഹിദീനെ വിശേഷിപ്പിച്ചു വരുന്ന പാക്കിസ്താനും യു.എസ് തീരുമാനം തിരിച്ചടിയാണ്.

ഭീകര സംഘടനയ്ക്ക് അമേരിക്കയിലുള്ള എല്ലാ ആസ്തികളും മരവിപ്പിക്കുന്നുവെന്നും സംഘടനയുമായി പൗരന്മാര്‍ എന്തെങ്കിലും തരത്തിലുള്ള ഇടപാട് നടത്തുന്നത് തടയുമെന്നും ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ, ഭീകരസംഘടനകള്‍ക്ക് യു.എസ് ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധങ്ങള്‍ ഹിസ്ബുല്‍ മുജാഹിദ്ദീനും ബാധകമാകും. ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തിയ ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച്‌ മുന്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫും സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയും തുടര്‍ച്ചയായി പ്രസ്താവനകള്‍ നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button