KeralaNewsIndia

കുട്ടികളുടെ ദേശീയ നാടകോത്സവത്തിന് കൊടിയേറുന്നു

തിരുവനന്തപുരം :കുട്ടികളുടെ ഒൻപതാമത് നാടകോത്സവം കേരളത്തിലെ ആദ്യത്തെ കുട്ടികളുടെ നാടക വേദിയായ രംഗ പ്രഭാതിൽ അരങ്ങേറും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാടകോത്സവം ഉദ്ഘാടനം ചെയ്യും.
സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 1 വരെ ഏഴു ദിവസം നീണ്ടു നിൽക്കുന്ന നാടകോത്സവത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നാടകങ്ങൾ അവതരിപ്പിക്കും.
SR ലാലിന്റെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം നേടിയ കുഞ്ഞുണ്ണിയുടെ യാത്രാ പുസ്തകം നാടക രൂപത്തിൽ എത്തുന്നു എന്നതാണ് ഇത്തവണത്തെ നാടകോത്സവത്തിന്റെ പ്രത്യേകത .
രംഗ പ്രഭാതിലെ കുട്ടികൾ അണിനിരക്കുന്ന നാടകത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് അശോക് ശശിയാണ്. അതുകൂടാതെ പൂവൻ കോഴി മുട്ടയിട്ടു, മറുപാട്ട്, കിട്ട പുരാണം, കൂടുമാറ്റം, എന്നീ മറ്റ് മലയാള നാടകങ്ങളും തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷയിലെ വിവിധ നാടകങ്ങളും നാടകോത്സവത്തിന്റെ മാറ്റ് കൂട്ടാൻ അരങ്ങിലെത്തും.

നാടകാവതാരങ്ങൾക്ക് പുറമേ NATAK ന്റെ സംസ്ഥാന സെക്രട്ടറി ജെ ശൈലജ, നാടകാധ്യാപകൻ രാജാ വാര്യർ, ദേശീയ സംഗീത നാടക അക്കാഡമി അവാർഡ്‌ ജേതാവ് ഗിരീഷ്‌ സോപാനം ഉൾപ്പെടെ കേരളത്തിലെ പ്രമുഖ നാടക പ്രവർത്തകരുടെ നാടക പ്രഭാഷണങ്ങളും ഉണ്ടായിരിക്കും. കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെയാണ് ദേശീയ നാടകോത്സവം സംഘടിപ്പിക്കുന്നത്
രംഗപ്രഭാതിന്റെ സ്ഥാപകനായ കൊച്ചുനാരായണ പിള്ളയുടെ പത്താം വാർഷിക അനുസ്മരണത്തിന്റെ വേദി കൂടിയായി നാടകോത്സവം മാറും.

രജു കോലിയക്കോട്

shortlink

Related Articles

Post Your Comments

Related Articles


Back to top button