literatureworldnewstopstories

ഇന്ന് മലയാളക്കരയുടെ അറുപത്തിയൊന്നാം ജന്മദിനം

ഇന്ന് നവംബര്‍ ഒന്ന്, ഭാഷ അടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്ന് 61 വര്‍ഷം പൂര്‍ത്തിയാവുന്നു. കേരളം ഒരു സംസ്ഥാനമെന്ന നിലയില്‍ പിറവി കൊണ്ട ദിനം മലയാളിക്ക് അഭിമാനത്തിന്റെ ദിവസം കൂടിയാണ്. 1956 നവംബര്‍ ഒന്നിനാണ് കേരളം എന്ന കൊച്ച് സംസ്ഥാനം ഇന്ത്യയുടെ തെക്കേ അറ്റത്ത് രൂപീകൃതമായത്. 

അറബിക്കടലില്‍ പരശുരാമന്‍ എറിഞ്ഞ മഴു വീണ സ്ഥലം കേരളമായി മാറിയെന്നാണ് ഐതിഹ്യങ്ങള്‍ പറയുന്നത്. തെങ്ങുകള്‍ ധാരാളമായി ഉണ്ടായതുകൊണ്ടാണ് കേരം എന്ന വാക്കിനോട് ഉപമിച്ചാണ് കേരളം എന്ന് പേര് ലഭിച്ചതെന്നും എന്നാല്‍ ചേര രാജാക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറുകയായിരുന്നെന്നും പറയപ്പെടുന്നു.

ഇന്ത്യയ്ക്ക് സ്വാതന്ത്യ്രം കിട്ടി രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം 1949ല്‍ തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടെങ്കിലും മലബാര്‍ അപ്പോഴും മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു. പ്രാദേശിക അതിര്‍ത്തികള്‍ ഭേദിച്ച്‌ മലയാളി കേരളം എന്ന സംസ്ഥാനത്തിന്‍ കീഴില്‍ വരുന്നതിന് 1956 വരെ കാത്തിരിക്കേണ്ടിവന്നു. വിവിധ രാജകുടുംബങ്ങള്‍ക്ക് കീഴിലായിരുന്ന കേരള ജനത സ്വാതന്ത്യ്രം കിട്ടിയതിനു ശേഷവും ഒരു സംസ്ഥാനമെന്ന നിലയില്‍ ഏകീകരിക്കപ്പെട്ടത് 1956 നവംബര്‍ ഒന്നിനാണ് .തിരുവിതാംകൂറും കൊച്ചിയും ഒരുമിച്ചാണ് തിരുകൊച്ചി സംസ്ഥാനം ഉണ്ടായത്.

1947ല്‍ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു. 1956 ലെ സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനഃസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങള്‍ക്കും വിഭജനത്തിനു ആധാരം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് 1956 നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.

കേരളം രൂപീകൃതമാകുമ്പോള്‍ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളില്‍ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. എന്നിരുന്നാലും വിദ്യാഭ്യാസത്തില്‍ ഏറ്റവും മുന്‍പന്തിയിലായിരുന്നു കേരളം. ഇന്നും വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലെല്ലാം കേരളം ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. വിനോദ സഞ്ചാര മേഖലയിലും കേരളം ഏറെ മുന്നേറിക്കഴിഞ്ഞു. സമകാലീന സാമൂഹിക രാഷ്ട്രീയ രംഗങ്ങള്‍ കാറും കോളും നിറഞ്ഞതാണെങ്കിലും നല്ലൊരു നാളെ സ്വപ്നം കണ്ട്കൊണ്ട് നമുക്ക് നമ്മുടെ നാടിന്‍റെ പിറന്നാള്‍ ആഘോഷിക്കാം.

shortlink

Post Your Comments

Related Articles


Back to top button