Indian CinemaLatest NewsMollywoodNEWSNostalgia

മമ്മൂട്ടിയിൽ നിന്നുമുണ്ടായ ദുരനുഭവത്തെക്കുറിച്ച് സംവിധായകൻ കെ.ജി.ജോർജ്ജ്

“മൂന്നു പതിറ്റാണ്ടിലേറെ നീണ്ട സജീവ സിനിമാ പ്രവര്‍ത്തനത്തില്‍ നിന്നും ഞാന്‍ പിന്‍വാങ്ങിയത് ‘ഇലവങ്കോട് ദേശം’ (1997) എന്ന ചിത്രത്തോടെയാണ്. ആ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ച മമ്മൂട്ടി എന്ന താരത്തിന്റെ രീതികൾ എനിക്ക് ഉൾക്കൊള്ളാവുന്നതിനും അപ്പുറമായിരുന്നു. അതുവരെ എനിക്ക് അറിയാവുന്ന മമ്മൂട്ടിയായിരുന്നില്ല അത്. അല്ലെങ്കിൽ എന്റെ ആദ്യകാല ചിത്രങ്ങളിൽ അഭിനയിക്കാനെത്തിയ ആളായിരുന്നില്ല. ചിത്രത്തിന്റെ പരാജയത്തിന് അതു പ്രധാന കാരണമായി. സംവിധായകനെന്ന നിലയിൽ എന്റെ സങ്കൽപ്പങ്ങൾക്കിണങ്ങുന്ന വിധത്തിലുള്ള സംഭാവനയാണ് ഏതൊരു അഭിനേതാവിൽ നിന്നും ഞാൻ പ്രതീക്ഷിക്കുക. അഭിനേതാവ് സ്വന്തം താൽപര്യങ്ങൾക്കും ഇമേജിനും ഗുണകരമായി മാത്രം ക്യാമറയ്ക്കു മുന്നിൽ നടിക്കാൻ തുടങ്ങുന്നിടത്ത് സംവിധായകന്റെ സിനിമ അവസാനിക്കുന്നു. അത് സിനിമയ്ക്ക് ഗുണകരമാകില്ലെന്നു ഞാൻ കരുതുന്നു.

അവസാനസിനിമയിൽ മമ്മൂട്ടിയിൽനിന്നുണ്ടായതും ഇത്തരം അനുഭവമാണ്. അദ്ദേഹത്തിലെ നടനെ കണ്ടെത്തിയത് ‘ദേവലോകം’ എന്ന ചിത്രത്തിൽ അവസരം നൽകിയ എം.ടി.യും, വളർത്തിയത് വ്യത്യസ്തവും ശ്രദ്ധേയവുമായ വേഷങ്ങൾ നൽകിയ കെ.ജി.ജോർജ്ജ് എന്ന സംവിധായകനുമായിരുന്നെന്ന് മമ്മൂട്ടി എവിടെയോ പറഞ്ഞതായി കണ്ടു. അദ്ദേഹത്തിന്റെ വളർച്ചയുടെ ആദ്യകാലങ്ങൾ ഓർമ്മിച്ചാൽ അത് ശരിയുമാണ്. പിന്നീട് അദ്ദേഹം വളർന്നു. വലിയ താരമായി. അപ്പോൾ എന്റെ ചിത്രങ്ങൾക്കു നൽകിയിരുന്ന അറ്റൻഷൻ തുടർന്നും നൽകാൻ അദ്ദേഹത്തിന് കഴിയാത്തതിൽ എനിക്ക് പരിഭവമില്ല. സ്വാഭാവികം മാത്രം. അതിന്റെ പേരിൽ അപ്പോഴോ പിന്നീടോ എനിക്കു ദുഃഖമൊന്നും തോന്നിയിട്ടില്ല. കാരണം, എന്റെ സംസ്ക്കാരത്തെയോ പാരമ്പര്യത്തെയോ തിരുത്താൻ അദ്ദേഹത്തിന്റെ മനസ്ഥിതികൊണ്ടായിട്ടില്ല. എന്നാൽ സിനിമാപ്രവർത്തനം പഴയ രീതിയിൽ തുടരാനാവില്ലെന്ന തീരുമാനത്തിലേക്കു നയിക്കാൻ അത്തരം അനുഭവങ്ങൾക്കായി”.

1997’ൽ റിലീസായ ‘ഇലവങ്കോട് ദേശം’ എന്ന ചിത്രത്തിന് ശേഷം താൻ സംവിധാന രംഗത്ത് നിന്നും പിന്മാറിയതിനുള്ള പ്രധാന കാരണമായി, ഡി.സി.ബുക്സ് പുറത്തിറക്കിയ “ഫ്‌ളാഷ് ബാക്ക് എന്റെയും…സിനിമയുടെയും…കെ.ജി.ജോർജ്ജ്” എന്ന പുസ്തകത്തിൽ, കെ.ജി.ജോർജ്ജ് പറഞ്ഞതാണിത്.

കടപ്പാട് :- ഡി.സി.ബുക്സ്.

shortlink

Related Articles

Post Your Comments


Back to top button