Editorial

അംഗനവാടി ജീവനക്കാരുടെ ഓണറേറിയം വര്‍ദ്ധിപ്പിച്ചു: പക്ഷെ ആരുകൊടുക്കും?

പുതിയ പഞ്ചായത്തുകളുടെ ആദ്യവര്‍ഷം വലിയ സാമ്പത്തീക ഞെരുക്കത്തില്‍ ആയിരിക്കുമെന്ന് നിഗമനം. ഇതുവരെയും മെയിന്‍റനന്‍സ് ഗ്രാന്‍റ് അനുവദിച്ചിട്ടില്ല. ട്രഷറിയിലെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ബില്ലുകള്‍ മാറിക്കിട്ടുന്നതിന് അപ്രഖ്യാപിത വിലക്കും നില നില്‍ക്കുകയാണ്. ഇതുവരെ പദ്ധതിയുടെ പകുതി പണം പോലും ചെലവാക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇനി ഈ അവസാന മാസം ഇങ്ങനെ ആണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ എത്ര ചെലവാക്കാന്‍ കഴിയും എന്നത് വലിയൊരു ചോദ്യമായി അവശേഷിക്കുകയാണ്.

ഇതിനു പുറമെയാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ ഇല്ലാതെ ചെലവാക്കാന്‍ കഴിയുന്ന തനത് ഫണ്ടിന്മേല്‍ ഒരു പിടി വന്നു വീണിരിക്കുന്നത്. സര്‍ക്കാര്‍ അംഗനവാടി ജീവനക്കാരുടെ ഓണറേറിയം വര്‍ദ്ധിപ്പിച്ചു. നീണ്ടു നിന്ന സമരത്തിന്‍റെ ഫലമാണ് ഈ വര്‍ദ്ധന. അംഗനവാടി ജീവനക്കാര്‍ ഈ വര്‍ദ്ധന അര്‍ഹിക്കുന്നുമുണ്ട്. അംഗനവാടി വര്‍ക്കറുടെ ഓണറേറിയം 5600 രൂപയില്‍ നിന്ന് 10000 രൂപ ആയും ഹെല്‍പറുടെ ഓണറേറിയം 4100 രൂപയില്‍ നിന്ന് 7000 രൂപ ആയി ഉയര്‍ത്തിയിരിക്കുകയാണ്.

ഈ ഭാരം മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേല്‍വന്നുവീഴുകയാണ്. പഞ്ചായത്തുകളുടെ തനത് ഫണ്ടില്‍ നിന്ന് ഈ പണം കൊടുക്കണം എന്നാണ് ഉത്തരവ്. ഒരു വര്‍ഷം മുപ്പത് മുതല്‍ നാല്‍പ്പത്തിയഞ്ച് ലക്ഷം രൂപ വരെ അധിക ചെലവ് ഇതിന്‍റെ ഫലമായി പഞ്ചായത്തുകള്‍ക്ക് ഉണ്ടാകും. പല പഞ്ചായത്തുകള്‍ക്കും തനത് ഫണ്ടില്‍ നിന്ന് ഇത്രയും തുക നല്‍കാന്‍ ഉള്ള കഴിവും ഉണ്ടാവില്ല. ഇതിന്‍റെ പരിണിതഫലം ഓരോ പഞ്ചായത്തിലും പഞ്ചായത്തും അംഗനവടിക്കാരും തമ്മില്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുക എന്നുള്ളതാണ്.

ചുരുക്കത്തില്‍ പഞ്ചായത്തുകളുടെ ആദ്യവര്‍ഷ പ്രവര്‍ത്തനങ്ങള്‍ പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വരുമെന്ന അശുഭസൂചനകള്‍ ആണ് കാണപ്പെടുന്നത്. അതോടൊപ്പം കാത്തുകാത്തിരുന്നു കിട്ടിയ ഓണറേറിയം കിട്ടാക്കനിയാകുമോയെന്നും ആശങ്കകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button