NewsInternationalGulf

വരുന്നൂ അത്യാധുനിക സാങ്കേതിക വിദ്യകള്‍ കോര്‍ത്തിണക്കിയ ഫോര്‍ത്ത് ജനറേഷന്‍ സ്റ്റേഡിയം

ദുബായ്: അത്യാധുനിക സാങ്കേതിക വിദ്യകള്‍ കോര്‍ത്തിണക്കി ദുബായില്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നു. 300 കോടി ദിര്‍ഹം ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയം നിര്‍മിക്കാന്‍ സ്‌പോര്‍ട്‌സ് ഇന്നവേഷന്‍ ലാബ് ആണ് തീരുമാനിച്ചത്. സ്‌പോര്‍ട്‌സ് മ്യൂസിയം, സ്‌പോര്‍ട്‌സ് സ്‌കൂളുകള്‍ക്കുള്ള അവാര്‍ഡ് എന്നിവയും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നാമധേയത്തില്‍ നിര്‍മിക്കുന്ന സ്റ്റേഡിയത്തില്‍ 60,000 സീറ്റുകളാണുണ്ടാവുക. അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങള്‍ നടത്താന്‍ സൗകര്യമുണ്ടാകുന്ന തരത്തില്‍ നാലാം തലമുറ സാങ്കേതിക വിദ്യയോടെയാണ് സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. എന്നാല്‍ ഇത് എവിടെയായിരിക്കും എന്നതുസംബന്ധിച്ച വെളിപ്പെടുത്തല്‍ ഉണ്ടായിട്ടില്ല.

ദുബായ് കിരീടാവകാശിയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ നടന്ന സ്‌പോര്‍ട്‌സ് ഇന്നവേഷന്‍ ലാബിലാണ് ദുബായുടെ കായിക രംഗത്തിന് കുതിപ്പേകുന്ന ഒമ്പതിന തീരുമാനങ്ങളെടുത്തത്. എക്‌സ്‌പോ 2020 മുന്നില്‍ കണ്ടുള്ള തീരുമാനങ്ങളില്‍ കായിക രംഗത്ത് മികവ് പുലര്‍ത്തുന്ന സ്‌കൂളുകള്‍ക്ക് ഷെയ്ഖ് ഹംദാന്റെ പേരില്‍ അവാര്‍ഡ്, വനിതകള്‍ക്കായി കായിക ക്ലബ്ബുകളും സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും നിര്‍മിക്കുക, രാജ്യത്തിന്റെ കായിക ചരിത്രം വിശദമാക്കുന്ന സ്‌പോര്‍ട്‌സ് മ്യൂസിയം, സ്‌പോര്‍ട്‌സ് മെഡിസിന്‍ സെന്റര്‍ എന്നിവ നിര്‍മിക്കാനാണ് പദ്ധതി. 2021 മുതല്‍ എല്ലാ ഫുട്ബാള്‍ കമ്പനികള്‍ക്കുമുള്ള സര്‍ക്കാര്‍ ഫണ്ട് നിര്‍ത്തലാക്കും. ഫണ്ട് അവരവര്‍ കണ്ടെത്തണം. 2017ല്‍ അന്താരാഷ്ട്ര കായിക മത്സരം സംഘടിപ്പിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. മെയ്ദാന്‍ ഹോട്ടലില്‍ സ്‌പോര്‍ട്‌സ് ഇന്നവേഷന്‍ ലാബ് സന്ദര്‍ശിച്ച ഷെയ്ഖ് മുഹമ്മദ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ മതാര്‍ അല്‍ തായിര്‍, ജനറല്‍ സെക്രട്ടറി സഈദ് ഹാരിബ്, യു.എ.ഇ നാഷണല്‍ ഒളിമ്പിക് കമ്മിറ്റി ജനറല്‍ സെക്രട്ടറി മുഹമ്മദ് അല്‍ കമാലി എന്നിവരും സന്നിഹിതരായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button