ന്യൂഡല്‍ഹി: അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഇടപാടിന് പിന്നാലെ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നടന്ന രണ്ട് പ്രതിരോധ ഇടപാടുകള്‍ കൂടി അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതോടെ രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവച്ച റാഫേല്‍ യുദ്ധവിമാന കരാര്‍, പരിശീലന വിമാനമായ പിലാറ്റസ് കരാര്‍ എന്നീ കരാറുകള്‍ കൂടി അന്വേഷണത്തിന്റെ കീഴില്‍ വരും.
60,000 കോടി രൂപയുടേതായിരുന്നു യുദ്ധവിമാനമായ റാഫേലിനു വേണ്ടിയുള്ള കരാര്‍. ഫ്രഞ്ച് കമ്പനിയായ ദസാള്‍ട്ടിന്റേതാണ് റാഫേല്‍ വിമാനം. ജപ്പാന്‍, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങലെ പിന്തള്ളിയാണ് ഫ്രഞ്ച് കമ്പനി റാഫേല്‍ കരാര്‍ നേടിയത്. 126 വിമാനങ്ങളാണ് ഇന്ത്യ വാങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍, കരാര്‍ നടപ്പിലാക്കുന്നത് നീണ്ടുപോയതോടെ പിന്നീട് പ്രധാനമന്ത്രിയായ നരേന്ദ്രമോദി മുന്‍കൈയെടുത്ത് ഇരുരാജ്യങ്ങളിലേയും സര്‍ക്കാര്‍ തലത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് 36 വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നാണ് പരിശീലന വിമാനമായ പിലാറ്റസ് ഇന്ത്യ വാങ്ങിയത്. വ്യോമസേന, നാവികസേന, തീരസംരക്ഷണ സേന എന്നിവരാണ് ഇത് ഉപയോഗിക്കുന്നത്. ഇതുസംബന്ധിച്ച കരാറിനെക്കുറിച്ചും അന്വേഷണം നടത്താനാണ് നീക്കമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments