KeralaNews

സംസ്ഥാനത്ത് വീണ്ടും റാഗിംഗ് : റാഗിംഗില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ തോളെല്ല് തകര്‍ന്നു

വടകര: കോഴിക്കോട് വടകരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗ് ചെയ്തതായി പരാതി. റാഗിംഗിനിടയില്‍ ഗുരുതര പരുക്കേറ്റ എം.യു.എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് അസ്ലാമിന്റെ തോളെല്ല് തകര്‍ന്നു. ആശുപത്രിയില്‍ ചികില്‍സ തേടിയ മുഹമ്മദ് അസ്ലാം വടകര പൊലീസില്‍ പരാതി നല്‍കി. വടകര പൊലീസ് റാഗിംഗിന് കേസെടുത്തിട്ടുണ്ട്. ഈ മാസം 14ആം തീയതി സ്‌കൂളിനുള്ളില്‍ വെച്ചാണ് പ്ലസ് ടൂ വിദ്യാര്‍ത്ഥികള്‍ തന്നെ റാഗ് ചെയ്തതെന്നാണ് അസ്ലാം പരാതിയില്‍ പറയുന്നത്.

സ്‌കൂളിലെ ശുചിമുറിയില്‍ വെച്ചാണ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ തന്നെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചതെന്ന് പ്ലസ് വണ്‍കാരന്‍ പറയുന്നു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നിലത്ത് തള്ളിയിട്ട് കൂട്ടം ചേര്‍ന്ന് തല്ലിയെന്നും അടിവയറ്റില്‍ ചവിട്ടിയെന്നും വിദ്യാര്‍ത്ഥി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ശക്തമായ ചവിട്ടും തൊഴിയുമേറ്റ് വലതുകൈയ്യുടെ തോളെല്ലിന് പൊട്ടലേറ്റു.

റാഗിംഗ് വിരുദ്ധ ആക്ട് പ്രകാരം വടകര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്‌കൂള്‍ അധികൃതരും റാഗിംഗ് നടത്തിയ 13 വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. വടകരയിലെ പ്രമുഖരുടെ മക്കള്‍ കേസില്‍ ഉള്‍പ്പെട്ടതിനാല്‍ റാഗിംഗ് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും ആക്ഷേപം ഉയരുന്നു.

എം.യു.എം ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് അസ്ലാം തോളെല്ലിനേറ്റ ഗുരുതര പരുക്കിന് വിദഗ്ധ ചികല്‍സ തേടുകയാണ്. ആദ്യം വടകരയിലും പിന്നീട് കോഴിക്കോടുള്ള ആശുപത്രികളിലും ചികില്‍സ തേടി. വെല്ലൂര്‍ ആശുപത്രിയിലേക്ക് കോഴിക്കോട്ടെ ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്തതായും മാതാപിതാക്കള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button