കൊച്ചി: മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് നായയുടെ കടിയേറ്റത് മൂന്ന് ലക്ഷത്തിലേറെ പേര്‍ക്ക്. എന്നാല്‍ 20 പരാതികള്‍ മാത്രമാണ് തെരുവുനായയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കുന്ന ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിക്ക് മുന്‍പാകെ ലഭിച്ചിട്ടുള്ളത്.തെരുവുനായയുടെ കടിയേറ്റവര്‍ക്ക് നഷ്ടപരിഹാരത്തിന് കമ്മിറ്റിയെ സമീപിക്കാമെന്ന് ഒരു മാസം മുമ്പ് മാധ്യമങ്ങളില്‍ പരസ്യം നല്‍കിയിട്ടുണ്ടായിരുന്നു.എന്നാല്‍ വളരെക്കുറച്ച് പരാതികള്‍ മാത്രമാണ് ലഭിച്ചതെന്ന് ജസ്റ്റിസ് എസ്. സിരിജഗന്‍ പത്ര സമ്മേളനത്തില്‍ പറയുകയുണ്ടായി.തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട നിര്‍ദേശം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എസ്. സിരിജഗന്‍ കമ്മിറ്റിയെ സുപ്രീംകോടതി നിയമിച്ചിരുന്നു.
കേരളത്തില്‍ ഓരോ വര്‍ഷവും തെരുവുനായ ശല്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി സിരിജഗന്‍ കമ്മിറ്റിയെ നിയമിച്ചത്. ഏപ്രില്‍ അഞ്ചിനായിരുന്നു നിയമനം. പരാതികളിലേറെയും പാലക്കാട് ജില്ലയില്‍ നിന്നാണ്. തിരുവനന്തപുരത്ത് തെരുവുനായയുടെ കടിയേറ്റ് മരിച്ച വീട്ടമ്മയുടെ ബന്ധുക്കളും പരാതി നൽകിയിട്ടുണ്ട്.
സിരിജഗന്‍ കമ്മിറ്റി ഓരോ സംഭവവും പഠിച്ച ശേഷം റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് നല്‍കും. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് സുപ്രീം കോടതിയാണ് നായശല്യത്തിന്റെ രൂക്ഷത, സര്‍ക്കാര്‍ ആശുപതികളിലുൾപ്പെടെ പേവിഷ മരുന്നിന്റെ ലഭ്യത തുടങ്ങിയവയെല്ലാം കമ്മിറ്റി പരിശോധിക്കും.
ആവശ്യത്തിന് മരുന്ന് ലഭ്യമാക്കുക, മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആവശ്യത്തിന് പരിശീലനം നല്‍കുക, മാലിന്യ സംസ്‌കരണം ഫലപ്രദമാക്കുക, തെരുവ് നായകളെ നിയന്ത്രിക്കുക, വീട്ടില്‍ വളര്‍ത്തുന്ന നായകള്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ നിര്‍ബന്ധമാക്കുക എന്നിങ്ങനെ അഞ്ച് നിര്‍ദേശങ്ങള്‍ കമ്മിറ്റി സുപ്രീംകോടതിക്ക് നല്‍കിയിട്ടുണ്ട്. കമ്മിറ്റി എല്ലാ ജില്ലകളിലും സിറ്റിങ് നടത്തുമെന്ന് ജസ്റ്റിസ് സിരിജഗന്‍ വ്യക്തമാക്കിയിട്ടുണ്ട്.കമ്മിറ്റിയുടെ ഓഫീസ് എറണാകുളം നോര്‍ത്ത് പരമാര റോഡില്‍ വ്യാഴാഴ്ച മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
കമ്മിറ്റിയുടെ വിലാസം: ജസ്റ്റിസ് എസ്. സിരിജഗന്‍ കമ്മിറ്റി, യു.പി.എ.ഡി. ഓഫീസ് കെട്ടിടം, ഒന്നാം നില, സ്‌പെഷലിസ്റ്റ്‌സ് ആശുപത്രിക്ക് സമീപം, നോര്‍ത്ത് നോര്‍ത്ത് പരമാര റോഡ്, കൊച്ചി-17. ഇ-മെയില്‍ വിലാസം: [email protected].
Post Your Comments