തിരുവനന്തപുരം: തെരുവുനായശല്യം പരിഹരിക്കാന്‍ സംസ്ഥാന പോലീസ് വ്യത്യസ്തമായൊരു വഴി കണ്ടു പിടിച്ചിരിക്കുകയാണ്.തെരുവുനായ്ക്കുട്ടികളെ ഏറ്റെടുത്തു സംരക്ഷിക്കാനും അവയെ പരിശീലിപ്പിച്ച് തീവ്രവാദി വേട്ടയ്ക്കുള്‍പ്പെടെ ഉപയോഗപ്പെടുത്താനുമുള്ള പദ്ധതി ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ഇന്റലിജന്‍സ് മേധാവി ആര്‍ ശ്രീലേഖയും മുഖ്യമന്ത്രിക്ക് മുന്നില്‍ സമർപ്പിച്ചു.തെരുവുനായ്ക്കുട്ടികളെ കണ്ടെത്തി പൊലീസ് സ്‌റ്റേഷനുകളോടനുബന്ധിച്ചു സംരക്ഷിക്കുകയും അവയ്ക്കു പ്രതിരോധകുത്തിവയ്പ്പുകളും പരിശീലനവും നൽകാനാണ് തീരുമാനിച്ചിരിക്കുന്നത് .പദ്ധതിക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
ജമ്മുകാശ്മീരില്‍ ഉള്‍പ്പെടെ തീവ്രവാദവിരുദ്ധവേട്ടയ്ക്കു നാടന്‍നായ്ക്കളെ ഉപയോഗിക്കുന്നുണ്ട്. നാടന്‍നായ്ക്കളുടെ ശൗര്യവും ഉറങ്ങാതെ കാവല്‍ നില്‍ക്കാനുള്ള ശേഷിയുമാണു സൈന്യത്തിന് സഹായകമാവുക.തീവ്രവാദഭീഷണി ഏറെ നേരിടുന്ന കാശ്മീരില്‍ സൈന്യത്തിന് ആവശ്യത്തിനു നായ്ക്കളെ ലഭ്യമല്ല. രാജ്യതാല്‍പര്യം സംരക്ഷിക്കാനും കേരളത്തിലെ തെരുവുനായശല്യം പരിഹരിക്കാനും പദ്ധതി ഒരുപോലെ പ്രയോജനപ്പെടുമെന്നാണ് പോലീസ് നിഗമനം.ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെയും ബന്ധപ്പെട്ട വകുപ്പുകളെയും ഏകോപിപ്പിക്കണമെന്നും അവശ്യഘട്ടത്തില്‍ പൊലീസ് നേരിട്ട് ഇടപെടണമെന്നും ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്.. തദ്ദേശസ്ഥാപനങ്ങള്‍ അംഗീകാരം നല്‍കുന്ന മുറയ്ക്കു പദ്ധതി പ്രാവര്‍ത്തികമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Post Your Comments