തിരുവനന്തപുരം: തിരക്കുകള്‍ നിരഞ്ഞ ഔദ്യോഗിക രാഷ്ട്രീയ ജീവിതത്തില്‍ ചെറിയൊരു ഇടവേളക്ക് ഒരുങ്ങുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാഴ്ചയോളം നീളുന്ന ആയുര്‍വേദ ചികില്‍സയിലാണ് മുഖ്യമന്ത്രി .26 വരെ ക്ലിഫ് ഹൗസില്‍ തുടങ്ങിയ ചികില്‍സ നീളും. എങ്കിലും ഇന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റില്‍ അദ്ദേഹം പങ്കെടുക്കും. തിരുവനന്തപുരത്തെ വീടിന് സമീപത്തുള്ള പരിപാടികളില്‍ പങ്കെടുക്കുന്നത് ഒഴിച്ചാല്‍ ഇനി രണ്ടാഴ്ച്ചത്തേക്ക് മുഖ്യമന്ത്രി അനൗദ്യോഗികമായി അവധിയില്‍ പ്രവേശിക്കുകയാണ്.
ഞായര്‍ മുതല്‍ ക്ലിഫ് ഹൗസില്‍ തന്നെ ചികില്‍സയും വിശ്രമവുമായി കഴിയാനാണു സാധ്യത. സാധാരണ പിണറായിയുടെ ആയുര്‍വേദ ചികില്‍സ കര്‍ക്കടകത്തിലാണ്. ഇത്തവണ ആ സമയത്ത് വലിയ തിരക്കായിരുന്നതിനാല്‍ ഓണാവധിക്കാലത്തേക്കു മാറ്റുകയായിരുന്നു. ഓണത്തോട് അനുബന്ധിച്ച് തുടര്‍ച്ചയായി സെക്രട്ടറിയേറ്റ് അവധിയാണ്. അതുകൊണ്ടാണ് ഈ സമയത്ത് മുഖ്യമന്ത്രി ആയുര്‍വേദ ചികിത്സയിലേക്ക് നീങ്ങുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണം മുതല്‍ വിശ്രമമില്ലാതെ ഓടി നടക്കുകയായിരുന്നു പിണറായി വിജയന്‍. തെരഞ്ഞെടുപ്പിന്റെ തിരക്കിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഔദ്യോഗിക തിരക്കുകള്‍ കാരണം അദ്ദേഹം വിശ്രമിച്ചിരുന്നില്ല.മുഖ്യമന്ത്രയുടെ ജീവിതചര്യ ഓഫീസ് സമയത്ത് ഓഫീസിലും അല്ലാത്തപ്പോള്‍ വീട്ടിലുമായി കൃത്യമായ ചിട്ടവട്ടങ്ങളോടെയായിരുന്നു .
ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതു കൊണ്ടു തന്നെ രാത്രി കാലയളവിൽ പ്രവർത്തനത്തിന് ഇറങ്ങാറില്ല. പകരം ഔദ്യോഗിക വേളകളിലെ സമയം കൂടുതല്‍ കാര്യക്ഷമമായി വിനിയോഗിക്കുക എന്നതാണ് പിണറായി വിജയന്റെ ശൈലി. വി എസ് അച്യുതാനന്ദനും കര്‍ക്കിടകത്തില്‍ സ്ഥിരമായി ആയുര്‍വേദ ചികിത്സയില്‍ പ്രവേശിക്കുന്ന പതിവുണ്ട്. ഇത്തവണയും വി എസ് ആയുര്‍വേദ ചികിത്സ നടത്തിയിരുന്നു.
Post Your Comments