കോഴിക്കോട്: ആര്‍എസ്എസ് പ്രവര്‍ത്തനത്തെ തടയാനുള്ള സര്‍ക്കാര്‍ നീക്കത്തെ എന്ത് വില കൊടുത്തും ചെറുക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ആര്‍എസ്എസിന്റെ പേരില്‍ സംസ്ഥാനത്തെ ഏതെങ്കിലും പോലീസ് സ്റ്റേഷനില്‍ ആയുധ പരിശീലനം നടത്തുന്നുവെന്നാരോപിച്ച് ഒരു പെറ്റിക്കേസെങ്കിലും ഉണ്ടോയെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണ്. ആരുടെയെങ്കിലും ഔദാര്യത്തിലല്ല രാജ്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. മതതീവ്രവാദ ശക്തികളെ പ്രീണിപ്പിക്കാനായി ആര്‍എസ്എസിനെഎതിര്‍ക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെഹ്‌റു മുതല്‍ അച്യുതാനന്ദന്‍ വരെ ഉള്ളവര്‍ ആര്‍എസ്എസിനെ തകര്‍ക്കാന്‍ നോക്കിയിട്ടും നടക്കാത്ത കാര്യമാണ്.ആർക്കു വേണമെങ്കിലും അമ്പലങ്ങളില്‍ ആയുധം ഉണ്ടോയെന്ന് പരിശോധിക്കാവുന്നതാണ്. പ്രസ്താവനയില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അമ്പലങ്ങളുടെ മറവില്‍ ആയുധം ശേഖരിച്ചിരിക്കുന്ന സ്ഥലങ്ങള്‍ റെയ്‌ഡ് ചെയ്യാൻ സർക്കാർ തയ്യാറാകണം.
ബഹുജന പ്രക്ഷോഭം കൊണ്ട് ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരെ ശാരീരികമായി ഇല്ലതാക്കാനുള്ള ശ്രമത്തെ നേരിടുമെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ യുഡിഎഫ് നേതാക്കന്‍മാര്‍ക്കെതിരെ നടക്കുന്ന വിജിലന്‍സ് അന്വേഷണം കാര്യക്ഷമമായി നടന്നാല്‍ അത് ഉമ്മന്‍ചാണ്ടിയിലേക്ക് എത്തുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
പക്ഷെ അങ്ങനെയുണ്ടാവുമെന്ന് ബിജെപി കരുതുന്നില്ല. സര്‍ക്കാര്‍ കേസെടുത്ത കെ എം മാണിക്ക് വേണ്ടി മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ അഡ്വ എം കെ ദാമോദരന്‍ ഹാജരാകുന്നത് ഇതിന്റെ ലക്ഷണമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. യുഡിഎഫിനെ തകര്‍ക്കാന്‍ അഴിമതി കേസുകളിലെ അന്വേഷണം കൊണ്ട് കഴിയുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
Post Your Comments