ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കരസേനയില്‍ ജോലിയിലിരിക്കെ ശാരീരിക വൈകല്യം സംഭവിച്ച സൈനികരുടെ പെന്‍ഷന്‍ വെട്ടിക്കുറച്ചു. സര്‍വീസിലിരിക്കെ ഏറ്റവും ഒടുവില്‍ വാങ്ങിയ ശമ്പളം പെന്‍ഷനായി നല്‍കുന്ന സമ്പ്രദായം അവസാനിപ്പിച്ച് പകരം സ്ലാബ് രീതി ഏര്‍പ്പെടുത്തി.
നിയന്ത്രണരേഖ മറികടന്ന് സൈന്യം തീവ്രവാദി ക്യാമ്പുകൾ തകര്‍ത്ത വാര്‍ത്ത രാജ്യം ആഘോഷിച്ച ഈ വേളയിൽ തന്നെയാണ് സര്‍ക്കാര്‍ ഈ നടപടി എടുത്തതും. സെപ്റ്റംബർ 30 നാണ് പെന്‍ഷന്‍ വെട്ടിക്കുറച്ച ഉത്തരവ് പ്രതിരോധമന്ത്രാലയം പുറത്തിറക്കിയത്.
സര്‍വീസില്‍ നിന്ന് ജോലിക്കിടെ വൈകല്യം സംഭവിച്ച് പിരിയേണ്ടി വരുന്നവരുടെ പെന്‍ഷനാണ് വെട്ടിക്കുറച്ചത്. സാധാരണ സൈനികര്‍ക്ക് വികലാംഗ പെന്‍ഷനായി പ്രതിമാസം 45,200 രൂപ നല്‍കിയിരുന്നു. ഇപ്പോളിത് 27,200 രൂപയായി കുറച്ചു. 10 വര്‍ഷമെങ്കിലും സേവനം പൂര്‍ത്തിയാക്കിയ മേജര്‍ക്ക് (സര്‍ജിക്കല്‍ സ്ട്രൈക്ക് നയിക്കുന്നവര്‍) വൈകല്യം സംഭവിച്ച് പിരിയേണ്ടി വരുന്നവരുടെ പെന്‍ഷന്‍ 70,000 രൂപയായി കുറച്ചു.അതുപോലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാര്‍ക്കും പെന്‍ഷന്‍ കുറച്ചു. 26 വര്‍ഷം സേവനം പൂര്‍ത്തിയാക്കി 100 ശതമാനം വൈകല്യം സംഭവിച്ചവരുടെ പെന്‍ഷന്‍ 40,000 രൂപ കുറച്ചു.
ഓഫീസര്‍ റാങ്കിലുള്ളവര്‍ക്ക് 27,000 രൂപയും ജൂനിയര്‍ കമ്മീഷണ്‍ഡ് ഓഫീസര്‍മാര്‍ക്ക് 17,000 രൂപയും മറ്റ് റാങ്കിലുള്ളവര്‍ക്ക് 12,000 രൂപ എന്നിങ്ങനെയാണ് പ്രതിമാസ പെന്‍ഷന്റെ പുതിയ സ്ലാബ്.സെപ്റ്റംബർ 30ന് ഇറക്കിയ ഉത്തരവിന് മുൻപ് അഞ്ച് വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ സൈനികന് 30,400 രൂപയായിരുന്നു പ്രതിമാസം ശമ്പളമെങ്കില്‍ 100 ശതമാനം വൈകല്യം സംഭവിച്ചാല്‍ വികലാംഗ പെന്‍ഷനായി അത്രയും തുക ലഭിക്കുമായിരുന്നു.
പക്ഷെ പുതിയ ഉത്തരവ് അനുസരിച്ച് പെന്‍ഷന്‍ വെറും 12,000 രൂപയായി ചുരുങ്ങും. 10 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ മേജര്‍ക്ക് 98,300 രൂപ ശമ്പളം ലഭിച്ചസ്ഥാനത്ത് വികലാംഗ പെന്‍ഷനായി 27,000 രൂപ മാത്രമാകും പ്രതിമാസം ലഭിക്കുക. വൈകല്യത്തിന്റെ തോത് കണക്കാക്കിയാകും പെന്‍ഷനും നിശ്ചയിക്കുക. പോരാട്ടത്തിനിടെ സംഭവിക്കുന്ന പരിക്കും മറ്റ് രീതിയില്‍ സംഭവിക്കുന്നതും രണ്ടും രണ്ടായി കണക്കാക്കിയാകും പെന്‍ഷന്‍ നല്‍കുക.
Post Your Comments