ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രി മനോഹർ പരീക്കറുടെ പ്രസ്താവന വിവാദത്തിലേക്ക്. ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന ഇന്ത്യയുടെ നയത്തിനെതിരായ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ പ്രസ്താവനയാണ് വിവാദത്തിലേക്ക് വഴിവച്ചത്. ഇതിനെതിരെ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. മന്ത്രിയുടെ അഭിപ്രായം തികച്ചും വ്യക്തിപരമാണെന്നും സർക്കാരിന്റെ ഔദ്യോഗിക നിലപാടല്ലെന്നുമാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്.
ഇന്ത്യ ആദ്യം ആണവായുധം ഉപയോഗിക്കില്ലെന്ന നയത്തില്‍ ഉറച്ചുനില്‍ക്കേണ്ടതില്ലെന്ന രീതിയിലായിരുന്നു മനോഹര്‍ പരീക്കര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. എന്തിനാണ് നാം സ്വയം നിയന്ത്രണം വയ്ക്കുന്നത്. ഉത്തരവാദിത്വമുള്ള ഒരു ആണവ ശക്തി എന്ന നിലയില്‍ നാം നിരുത്തരവാദപരമായി ആണവായുധം ഉപയോഗിക്കില്ല എന്നല്ലേ പറയേണ്ടത്. അങ്ങനെയാണ് ഞാൻ ചിന്തിക്കുന്നത്. ഇങ്ങനെയായിരുന്നു പരീക്കറുടെ പ്രസ്താവന. പലപ്പോഴും അയല്‍ രാജ്യത്തുനിന്ന് ആണവായുധം ഉപയോഗിക്കുമെന്ന ഭീഷണി ഉണ്ടാവാറുണ്ടെന്നും എന്നാല്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനു ശേഷം അങ്ങനെയൊരു ഭീഷണി ഉണ്ടായിട്ടില്ലെന്നും പരീക്കര്‍ ചൂണ്ടിക്കാട്ടി.
എന്നാൽ പ്രസ്താവന വിവാദമായതോടെ പരീക്കറുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ് പറഞ്ഞതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇത് ഔദ്യോഗിക നിലപാടല്ലെന്നും പ്രതിരോധ മന്ത്രാലയ വക്താവ് പിന്നീട് വ്യക്തമാക്കി. 1998ല്‍ ഇന്ത്യ നടത്തിയ ആണവ പരീക്ഷണത്തെ തുടര്‍ന്നാണ് ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നയം ഇന്ത്യ സ്വീകരിച്ചത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇന്ത്യയുടെ ആണവ നയം പുനഃപരിശോധിക്കുമെന്നും കാലഘട്ടത്തിനനുസരിച്ച് പുതുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
Post Your Comments