കുട്ടികളിൽ വിഷാദ രോഗം കൂടിവരികയാണെന്ന് പഠനങ്ങളിൽ പറയുന്നു. ഇപ്പോള്‍ മുതിര്‍വരെപ്പോലെത്തന്നെ കുട്ടികളിലും വിഷാദരോഗം കൂടിവരുന്നുണ്ടെന്നാണ് ബ്രിട്ടനിലെ കാര്‍ഡിഫ് സര്‍വ്വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍. കുട്ടികളിലെ വിഷാദരോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ പെട്ടെന്നുളള ഭയം, സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്നിവയാണ്. കണ്ടെത്താനായില്ലെങ്കില്‍ ആത്മഹത്യയിലേക്ക് വരെ നയിക്കാമെതിനാല്‍ വളരെ ഗൗരവമാണ് കുട്ടികളിലെ വിഷാദരോഗമെന്നും ഗവേഷകര്‍ പറയുന്നു. ഇടയ്ക്ക് കാരണമില്ലാതെ ദുഖിക്കുന്നതിന് പുറമെ ഏറെക്കാലം നീണ്ടുനില്‍ക്കുന്ന ഉത്സാഹമില്ലായ്മ, പഠനത്തില്‍ താത്പര്യമില്ലായ്മ, സൗഹൃദങ്ങളില്‍ നിന്നുളള ഉള്‍വലിയല്‍ എന്നിവ ഗൗരവമായി കാണണം.
രക്ഷിതാക്കളുടെ മാനസിക പിന്തുണ, ജീവിതസാഹചര്യം, സ്‌കൂളിലെ അന്തരീക്ഷം, ഏറെക്കാലം നീണ്ടു നില്‍ക്കുന്ന രോഗം മറ്റ് ശാരീരിക വൈകല്യങ്ങള്‍ തുടങ്ങിയവ കുട്ടികളിൽ വിഷാദ രോഗം ഉണ്ടാക്കും. മാതാപിതാക്കള്‍ വിഷാദരോഗ ബാധിതരാണെങ്കില്‍ അതും കുട്ടികളെ ഏറെ സ്വാധീനിക്കും. അതുപോലെ ലഹരിപദാര്‍ത്ഥങ്ങളുടെ ഏറെക്കാലത്തെ ഉപയോഗവും വിഷാദത്തിലേക്ക് നയിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
അനാവശ്യമായി ദേഷ്യപ്പെടല്‍, ആരോടും സംസാരിക്കാന്‍ താത്പര്യപ്പെടാതെ ഏറെ നേരം ഒറ്റയ്ക്കിരിക്കുക, സുഹൃത്തുക്കളോടും ബന്ധുക്കളോടും ഇടപഴകാന്‍ മടിക്കാണിക്കുക, വെറുതെ കരയുക, പഠനത്തിലും ചെയ്യുന്ന മറ്റ് പ്രവൃത്തികളിലും ഏകാഗ്രത കുറയുക, ആത്മവിശ്വാസമില്ലായ്മ, മരണത്തെക്കുറിച്ചോ ആത്മഹത്യയെക്കുറിച്ചോ സംസാരിക്കുക തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ . കുട്ടികളിലെ വിഷാദരോഗം പഠനത്തെയും വ്യക്തിത്വ രൂപീകരണത്തെയും സാരമായി സ്വാധീനിക്കുന്നതിനാല്‍ കൃത്യസമയത്തെ ചികിത്സയ്‌ക്കൊപ്പം കുടുംബാംഗങ്ങളുടെ മാനസിക പിന്തുണയും അത്യാവശ്യമാണ്.
Post Your Comments