കോഴിക്കോട്: മാവോയിസ്റ്റുകൾ പെരുവണ്ണാമുഴി കക്കയം വനമേഖലയില്‍ എത്തിയെന്ന സംശയത്തെതുടര്‍ന്ന് മേഖലയില്‍ കനത്ത പരിശോധന. തണ്ടര്‍ബോള്‍ട്ടാണ് പരിശോധന നടത്തുന്നത്. തിങ്കളാഴ്ച രാവിലെ അഞ്ച് മുതലാണ് വനത്തില്‍ തിരച്ചില്‍ തുടങ്ങിയത്. പരിശോധന ഇപ്പോഴും തുടരുന്നതായിയാണ് വിവരം.
നിലമ്പൂരില്‍നിന്ന് മാവോവാദിസംഘം കക്കയത്ത് എത്തിയെന്നാണ് രഹസ്യ വിവരം. നിലമ്പൂരിലെ കരുളായി വനമേഖലയില്‍ മാവോവാദികള്‍ യോഗം ചേരുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. മാവോവാദി നേതാക്കളായ കുപ്പു ദേവരാജ് അജിത എന്നിവര്‍ കൊല്ലപ്പെട്ട സ്ഥലത്തുനിന്ന് പോലീസിന് ലഭിച്ച പെന്‍ഡ്രൈവിലെ ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടത്. തമിഴിലാണ് വനിതാ നേതാവ് സംസാരിക്കുന്നത്. ചോരയ്ക്ക് ചോര കൊണ്ട് മറുപടി നല്‍കണമെന്ന് ആഹ്വാനം ചെയ്യുന്ന യുവതി ഗറില്ലാ യുദ്ധത്തിന് തയ്യാറായി കഴിഞ്ഞെന്നും പ്രഖ്യാപിക്കുന്നുണ്ട്.
കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടതിനുശേഷവും വനമേഖലയോട് ചേര്‍ന്നുള്ള കോളനികളില്‍ മാവോവാദികള്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. മാവോവാദി നേതാവായ അക്ബര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ നിലമ്പൂരിലെ മാധ്യമ പ്രവര്‍ത്തകരെ ഫോണില്‍ ബന്ധപ്പെട്ട് കൊല്ലപ്പെട്ട കുപ്പു ദേവരാജും അതിതയും അസുഖ ബാധിതര്‍ ആയിരുന്നുവെന്ന് അറിയിച്ചിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മാവോവാദികള്‍ കക്കയത്തേക്ക് മാറിയതാണോ എന്നും സംശയമുണ്ട്.
Post Your Comments