തിരുവനന്തപുരം: പ്രമുഖ ജ്യൂവലറി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ വായ്പകൾ തിരിച്ചു പിടിക്കുന്നതിന്റെ മുന്നോടിയായി കിഴക്കേ കോട്ടയിലെ ജൂവലറിയുടെ കെട്ടിടം ലേലത്തിന് വച്ചു.സൗത്ത് ഇന്ത്യൻ ബാങ്കാണ് ലേലം വെച്ചത്. വായ്പാ കുടിശ്ശികയായി സൗത്ത് ഇന്ത്യന്‍ ബാങ്കിന് 277 കോടി രൂപയാണ് നല്‍കാനുള്ളത്.കിഴക്കേകോട്ടയിലെ ഈ ബഹുനില കെട്ടിടം 15 കോടി നിശ്ചയിച്ചാണ് ലേലം ചെയ്യുന്നതെന്ന് അറിയിച്ചു ബാങ്ക് പരസ്യം നല്‍കി. ബാക്കി തുകകൾക്കായി നെടുമ്പാശ്ശേരി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ സ്ഥലങ്ങളും ലേലം വെക്കാൻ ബാങ്ക് ഒരുങ്ങുകയാണ്.
അറ്റ്ലസ് സ്ഥാപനങ്ങളുടെ പേരില്‍ നല്‍കിയ ചെക്കുകള്‍ മടങ്ങിയതിനെത്തുടര്‍ന്ന് ദുബായിൽ ജയിലിൽ തടവ് ശിക്ഷ അനുഭവിക്കുകയാണ് അറ്റ്ലസ് രാമചന്ദ്രൻ.ഏകദേശം 1100 കോടി രൂപയാണ് ജൂവലറി ഗ്രൂപ്പ് 20 ബാങ്കുകള്‍ക്കായി നല്‍കാനുണ്ടായിരുന്നത്. ബാങ്കുകളുമായുള്ള ചർച്ച ഒത്തുതീർപ്പാകാതെയിരിക്കുകയും തുടർന്ന് മകൾ ഡോ. മഞ്ജുവും രാമചന്ദ്രനും അറസ്റ്റിൽ ആകുകയുമായിരുന്നു.
പ്രവാസി സംഘടനകളും മറ്റും തുടക്കത്തിൽ ഇവരെ സഹായിക്കാൻ തുനിഞ്ഞെങ്കിലും അത്രയും ഭീമമായ തുക ആയതിനാൽ ഒന്നും ചെയ്യാൻ കഴിയാതെ പോകുകയായിരുന്നു.കേരളത്തിനു പുറമെ ഗള്‍ഫില്‍ അൻപതിലധികം ഷോറൂമുകളും നിരവധി ആശുപത്രികളും ഉണ്ടായിരുന്ന ഗ്രൂപ്പാണ് അറ്റ്ലസ്. ആരെയും അമ്പരപ്പിക്കുന്ന രീതിയിൽ വളർന്ന ഒരു സ്ഥാപനമാണ് ഇന്ന് ഇല്ലാതാവുന്നത്.
Post Your Comments