സൗദി വനിതകള്‍ക്ക് സ്വതന്ത്രമായി പാസ്‌പോര്‍ട്ട് അനുവദിക്കാൻ നിയമ ഭേദഗതി. ട്രാവല്‍ ഡോക്യുമെന്റ് നിയമത്തിലാണ് ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച നിര്‍ദേശം ശൂറാ കൗണ്‍സില്‍ അംഗീകരിച്ചു. നിയമ ഭേദഗതി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത് ശൂറാ കൗണ്‍സിലിലെ അഞ്ച് വനിതാ അംഗങ്ങളാണ്. നിലവിൽ പിതാവ്, ഭര്‍ത്താവ്, സഹോദരന്‍ എന്നിവരോടൊപ്പം യാത്ര ചെയ്യുന്നതിനുളള പാസ്സ്‌പോര്‍ട്ടാണ് അനുവദിക്കുന്നത്. എന്നാല്‍ ഈ കരട് നിയമം അംഗീകരിച്ചാല്‍ വനിതകള്‍ക്ക് സ്വന്തം പാസ്‌പോര്‍ട്ട് ലഭിക്കും. മാത്രമല്ല 18 വയസു പൂര്‍ത്തിയായ വനിതകള്‍ക്ക് ആശ്രിതരുടെ അനുമതിയില്ലാതെ പാസ്‌പോര്‍ട്ടിന് അപേക്ഷ സമര്‍പ്പിക്കാന്‍ അവകാശവും ലഭിക്കും.
ഇതിനായി കഴിഞ്ഞ മെയ് മാസം ട്രാവല്‍ ഡോക്യുമെന്റ് നിയമത്തിലെ മൂന്ന് ആര്‍ട്ടിക്കിളുകള്‍ ഭേദഗതി വരുത്തുന്നതിനുളള നിര്‍ദേശമാണ് വനിതാ കൗണ്‍സില്‍ അംഗങ്ങള്‍ സമര്‍പ്പിച്ചത്. പക്ഷെ ഭേദഗതി നിര്‍ദേശങ്ങളില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടന്നിട്ടില്ല. ഭേദഗതി നിര്‍ദേശത്തെ സൗദി സുരക്ഷാ സമിതി അഡൈ്വസറി കൗണ്‍സില്‍ പിന്തുണച്ചിട്ടുണ്ട്. സൗദിയില്‍ സ്ത്രീപുരുഷ വിവേചനം ഇല്ലെന്ന് ഊന്നിപ്പറയാന്‍ ഭേദഗതിക്കു കഴിയുമെന്നു കരട് നിര്‍ദേശം സമര്‍പ്പിച്ചവര്‍ പറഞ്ഞു. 150 അംഗങ്ങളുള്ള ശൂറാ കൗണ്‍സിലില്‍ 30 അംഗങ്ങള്‍ വനിതകളാണ്. പിഎച്ച്ഡി ബിരുദധാരികളും ഗവേഷകരുമാണ് വനിതാ അംഗങ്ങളിലേറെയും.
Post Your Comments