ജിദ്ദ: ഇന്ത്യക്കാരന്റെ വധശിക്ഷ ഒഴിവാക്കാൻ സൗദി വ്യാപാരി ചെയ്ത സഹായം കോടികൾ വിലമതിക്കുന്നത്. ചേപുരി ലിംബാദ്രി എന്ന ഇന്ത്യക്കാരൻ അവാദ് അലി ഖുറയ്യ എന്ന സൗദി വ്യാപാരിയോട് ഏറെ കടപ്പെട്ടിരിക്കുന്നു. യാതൊരു മുൻപരിചയവുമില്ലാത്ത, നേരിൽ കണ്ടിട്ടുപോലുമില്ലാത്ത ലിംബാദ്രിയെ സ്വന്തം കയ്യിൽ നിന്ന് 2.20 കോടി രൂപ (13 ലക്ഷം റിയാൽ) നൽകിയാണ് ഖുറയ്യ വധശിക്ഷയിൽനിന്നും തടവറയിൽനിന്നും തിരികെ ജീവിതത്തിലേക്കു കൈപിടിച്ചു കയറ്റിയത്.
പത്തു വർഷമായി തെലങ്കാന നിസാമാബാദ് സ്വദേശിയായ ലിംബാദ്രി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സൗദിയിലെ ജയിലിലായിരുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബം ആവശ്യപ്പെടുന്നത്ര ദയാധനം നൽകിയാലല്ലാതെ ജയിൽമോചനം സാധ്യമല്ലാത്ത സാഹചര്യം. കൊല്ലപ്പെട്ടയാളുടെ കുടുംബം ആവശ്യപ്പെട്ടത് 13 ലക്ഷം റിയാലാണ് (2.20 കോടി രൂപ). അതാകട്ടെ ലിംബാദ്രിയുടെ കുടുംബത്തിനു സങ്കൽപിക്കാൻ പോലുമാകാത്തത്ര വലിയ തുകയാണ്. പ്രതീക്ഷകളറ്റു കഴിയുമ്പോഴാണ് എങ്ങനെയോ വിവരമറിഞ്ഞ അജ്ഞാതനായ ഒരാൾ സഹായവുമായി എത്തിയ കാര്യം ജയിൽ ഉദ്യോഗസ്ഥർ പറയുന്നത്.
ദഹ്റാനിൽ വൻകിടയന്ത്രങ്ങളുടെ വിൽപനക്കാരനാണ് അവാദ് അലി ഖുറയ്യ. ഇരുവരും ഇപ്പോഴും പരസ്പരം കണ്ടിട്ടില്ല. ലിംബാദ്രി ജയിൽമോചിതനായ വിവരമറിഞ്ഞതോടെ നാട്ടിൽ മാതാപിതാക്കളും ഭാര്യ ലക്ഷ്മിയും മക്കളുമെല്ലാം കരുണയുടെ രൂപമായി കടന്നുവന്ന അവാദ് അലി ഖുറയ്യയുടെ ചിത്രത്തിനു മുന്നിൽ നന്ദിയോടെ പ്രണമിക്കുകയാണ്. ലിംബാദ്രിയുടെ മകളുടെ കല്യാണത്തിനുള്ള ഒരുക്കങ്ങളും നടക്കുന്നു.
Post Your Comments