കോഴിക്കോട്: വനം കൊള്ളക്കാരൻ വീരപ്പനെ വലയിലാക്കാൻ തമിഴ്‌നാട് പൊലീസിന് പി.ഡി.പി നേതാവ് അബ്ദുൽ നാസർ മദനിയുടെ സഹായം ലഭിച്ചിരുന്നതായി റിപ്പോർട്ട്. വീരപ്പന്‍വേട്ടയ്ക്ക് നേതൃത്വം നല്‍കിയ പ്രത്യേക ദൗത്യസേന (എസ്.ടി.എഫ്.) തലവനായിരുന്ന കെ. വിജയകുമാര്‍ എഴുതിയ ‘വീരപ്പന്‍, ചേസിങ് ദി ബ്രിഗന്‍ഡ്’ എന്ന പുസ്തകത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുള്ളത്. പുസ്തകത്തിൽ ‘ദമനി’ എന്നാണ് മദനിയെ പരാമർശിക്കുന്നത്.
ചില ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്തിയതിന്റെ ഗൂഢാലോചനക്കുറ്റത്തിന് ‘ദമനി’ കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന കാലത്ത് ജയിലിൽ കഴിഞ്ഞിരുന്ന വീരപ്പന്റെ മൂത്തജ്യേഷ്ഠന്‍ മാതയ്യനുമായി അദ്ദേഹം സൗഹൃദത്തിലായി. തന്റെ സംഘത്തിലേക്ക് പുതിയ ആളുകളെ റിക്രൂട്ട് ചെയ്യാന്‍ വീരപ്പന്‍ ശ്രമിക്കുന്നുവെന്ന വിവരം ലഭിച്ച എസ്.ടി.എഫ്. ഉദ്യോഗസ്ഥര്‍ ദമനിയെ കാണാനെത്തി. അവരുടെ നിർദേശപ്രകാരം തന്റെ കൂടെയുള്ള 4 പേരെ അയക്കാമെന്നും പകരം തന്റെ ജാമ്യനടപടികൾ എളുപ്പത്തിലാക്കണമെന്നും ദമനി ആവശ്യപ്പെടുകയുണ്ടായി. തുടർന്ന് ദമനി പറഞ്ഞുവിട്ട ആളുകൾ എന്ന പേരിൽ 4 പേർ വീരപ്പനോടൊപ്പം ചേർന്നു. സംഘത്തിലെത്തിയ പുതിയ ചെറുപ്പക്കാരുടെ പെരുമാറ്റത്തില്‍ പന്തികേടുതോന്നിയ വീരപ്പന്‍ ഏതാനും ദിവസങ്ങള്‍ക്കുശേഷം അവരോട് നാട്ടിലേക്ക് പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു.
തുടർന്ന് നേത്രശസ്ത്രക്രിയയ്ക്കായി നാട്ടിലേക്ക് തിരിച്ച വീരപ്പനെയും മൂന്നു കൂട്ടാളികളെയും 2004 ഒക്ടോബര്‍ 18-ന് ധര്‍മപുരി ജില്ലയിലെ പാപ്പിരപട്ടി ഗ്രാമത്തില്‍വെച്ച് എസ്.ടി.എഫ്. സേനാംഗങ്ങള്‍ വെടിവെച്ചുകൊല്ലുകയായിരുന്നു. എന്നാൽ ‘ദമനി’യാണോ ‘മഅദനി’ എന്ന് വ്യക്തമാക്കാൻ കൃഷ്ണകുമാർ തയ്യാറായിട്ടില്ല.
Post Your Comments