KeralaLatest News

മാണിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോട്ടയം ഡി.സി.സിയുടെ പ്രമേയം

കോട്ടയം : കെ.എം. മാണിക്കും ജോസ് കെ. മാണിക്കുമെതിരെ കടുത്ത വിമര്‍ശനവുമായി കോട്ടയം ഡി.സി.സിയുടെ പ്രമേയം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) നേതാക്കളായ കെ.എം. മാണിയും ജോസ് കെ.മാണിയും കടുത്ത വഞ്ചനയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയോടു ചെയ്തതെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ് തുടങ്ങിയവര്‍ കെ.എം. മാണിക്കെതിരെ രൂക്ഷമായ ഭാഷയിലാണു യോഗത്തില്‍ സംസാരിച്ചത്.

പ്രമേയത്തിന്റെ പൂര്‍ണരൂപം

”കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) നേതാക്കളായ കെ.എം. മാണിയും ജോസ് കെ.മാണിയും കടുത്ത വഞ്ചനയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയോടു ചെയ്തത്. പാര്‍ട്ടിയെ ചതിയില്‍പ്പെടുത്തി പ്രസിഡന്റ് പദവി രാജിവയ്പ്പിച്ച് സി.പി.എം ബാന്ധവത്തോടെ സ്ഥാനം കൈക്കലാക്കിയ മാണിയുടെ അവസരവാദ രാഷ്ട്രീയം ജനാധിപത്യ കേരളത്തിന് അപമാനമായിരിക്കുകയാണ്. മാണിയുടെ അവിശുദ്ധ സി.പി.എം ചങ്ങാത്തം ജനങ്ങളില്‍ നിന്നും, അണികളില്‍ നിന്നും, സഹപ്രവര്‍ത്തകരില്‍ നിന്നും ഇരുവരെയും ഒറ്റപ്പെടുത്തിയിരിക്കുകയാണ്.

കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റും കേരള കോണ്‍ഗ്രസിന്റെ എം.എല്‍.എമാരും പോലും അംഗീകരിക്കാത്ത ഈ പ്രവര്‍ത്തിയെ ന്യായീകരിക്കുവാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ കുറ്റപ്പെടുത്തുന്ന കെ.എം. മാണിയുടെയും ജോസ് കെ. മാണിയുടെയും നീക്കം വിലപ്പോവില്ല. നാളിതുവരെ കേരള കോണ്‍ഗ്രസുമായുണ്ടായിരുന്ന എല്ലാ കരാറുകളും കോണ്‍ഗ്രസ് പാലിച്ചിട്ടും മുത്തോലിയിലും, മൂന്നിലവിലും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് അവകാശപ്പെട്ട സീറ്റുകളില്‍ മല്‍സരിക്കുകയും, സി.പി.എം വോട്ടുകള്‍ വാങ്ങി വിജയച്ചതിന്റെ പേരില്‍ കോണ്‍ഗ്രസിനെ പരസ്യമായി അവഹേളിച്ചതും കേരള കോണ്‍ഗ്രസാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുന്നണിയായി മല്‍സരിക്കുകയും, തിരഞ്ഞെടുപ്പു കഴിഞ്ഞയുടന്‍ ജില്ലയിലെ മൂന്നു പഞ്ചായത്തുകളിലും, ഒരു നഗരസഭയിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി അധികാരം പങ്കുവച്ച് കോണ്‍ഗ്രസിനെ ഒറ്റുകൊടുത്തത് കേരള കോണ്‍ഗ്രസാണ്.

ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോരയും, നീരും നല്‍കി പ്രവര്‍ത്തിച്ച് തിരഞ്ഞെടുപ്പുകളില്‍ വിജയിപ്പിക്കുകയും, വിജയിച്ചു കഴിഞ്ഞാല്‍ അതിരുകവിഞ്ഞ അവകാശവാദങ്ങളുമായി വരുന്ന കേരളാ കോണ്‍ഗ്രസിന്റെ നടപടിയെ ഇനിയും വച്ചുപൊറുപ്പിക്കാന്‍ കഴിയില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്‌നത്തെ പ്രാദേശികവല്‍കരിച്ചുകൊണ്ടും, നിസ്സാരവല്‍ക്കരിച്ചുകൊണ്ടും വീണ്ടും കോണ്‍ഗ്രസിനെ അപമാനിക്കാനുള്ള തന്ത്രമാണിതെന്ന് തിരിച്ചറിയുവാനുള്ള വിവേകം ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. ഈ കുതന്ത്രങ്ങളെ ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം അവഗണിക്കുന്നു. ശ്രീ കെ.എം. മാണിയുമായും പുത്രന്‍ ജോസ് കെ. മാണിയുമായും യാതൊരു വിധത്തിലുള്ള കൂട്ടുകെട്ടിനും തയാറാകരുതെന്ന് ഈ നേതൃയോഗം കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയോട് അഭ്യര്‍ത്ഥിക്കുന്നു.”

shortlink

Related Articles

Post Your Comments

Related Articles


Back to top button