റാഞ്ചി: പ്രധാനമന്ത്രിയുടെ കരുണയ്ക്ക് വേണ്ടി എൺപതുകാരിയുടെ കത്ത്. കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നതായുള്ള അഭ്യൂഹങ്ങളുടെ പേരിൽ തന്റെ രണ്ടു മക്കളെ തല്ലിക്കൊന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഇടപെടണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. കൊല്ലപ്പെട്ട യുവാക്കളുടെ അമ്മ കുന്തിദേവിയാണ് പ്രതികളെ പോലീസ് സംരക്ഷിക്കുന്നെന്ന് ആരോപിച്ചും കുറ്റക്കാരെ കണ്ടെത്തി കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടും നരേന്ദ്ര മോദിക്ക് കത്തെഴുതിയത്.
മേയ് 18ന് വെസ്റ്റ് സിങ്ക്ബുവം ജില്ലയിലെ ബഗ്ബേറയിലാണ് വികാസ്, ഗൗതം എന്നീ സഹോദരന്മാരെയും മറ്റൊരാളെയും ഇരുന്നൂറോളം വരുന്ന ജനക്കൂട്ടം തല്ലിക്കൊന്നത്. അഭ്യൂഹത്തിന്റെ പേരിൽ മക്കളെ തല്ലിക്കൊന്നതിനു പിന്നാലെ എൺപതുകാരിയായ തന്നെയും തല്ലിച്ചതച്ചു. ഇതിനെതിരെ സമഗ്രമായി അന്വേഷിക്കണമെന്നും വിചാരണയ്ക്കായി ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിച്ച് കുറ്റക്കാർക്ക് വധശിക്ഷ നൽകണമെന്നും കുന്തിദേവി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിക്ക് ജനക്കൂട്ടം യുവാക്കളെ തല്ലിക്കൊല്ലുന്നതിന്റെ വിഡിയോയും ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. പോലീസിന്റെ മുന്നിൽവച്ച് ജനക്കൂട്ടം യുവാക്കളെ തല്ലിക്കൊല്ലുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.
Post Your Comments