ന്യൂഡല്‍ഹി: രാജ്യത്ത് കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കൽ നടപടിയെ തുടര്‍ന്ന് നികുതിവരുമാനത്തില്‍ വര്‍ദ്ധനയുണ്ടായെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. ഈ നടപടിയെ തുടർന്ന് കൂടതല്‍ ആളുകള്‍ നികുതി ശൃംഖലയിലേക്ക് കടന്നുവന്നതാണ് വരുമാനം വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് ലോകബാങ്ക് പറയുന്നത്. ഇതു വഴി സര്‍ക്കാരിന്റെ വരുമാനം സുസ്ഥിരമായ വളര്‍ച്ച നിരക്ക് കൈവരിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
നോട്ട് അസാധുവാക്കലും, കള്ളപ്പണം വെളിപ്പെടുത്തുന്നവര്‍ക്ക് ഇളവ് നല്‍കാന്‍ സ്വീകരിച്ച നടപടികളാണ് 2016-2017ല്‍ നികുതി വരുമാനം വര്‍ദ്ധിക്കാന്‍ സഹായകമായത്. ബജറ്റില്‍ രാജ്യം പ്രതീക്ഷിച്ചിരുന്നത് 10.8 ശതമാനത്തിന്റെ വളര്‍ച്ചയായിരുന്നെങ്കിലും 11.3 ശതമാനം വളര്‍ച്ച നേടാനായത് നേട്ടമായി. ഇന്ത്യ ഡെവലപ്‌മെന്റെ അപ്‌ഡേറ്റ് എന്ന പേരില്‍ ലോകബാങ്ക് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റെറി പാനല്‍ യോഗം കൂടി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടാനിരിക്കെയാണ് ലോക ബാങ്കിന്റെ റിപ്പോര്‍ട്ട് ആശ്വാസമായിരിക്കുന്നത്.
Post Your Comments