Latest NewsNewsDevotional

ഓതര്‍ മലയില്‍ നിന്നെത്തിയ തകഴി ശാസ്താവും അവിടുത്തെ എണ്ണയും

 

തിരുവിതാംകൂറില്‍ ഇപ്പോള്‍ ശ്രീവലഭ (തിരുവല്ല) ഗ്രാമമെന്നു പ്രസിദ്ധമായിരിക്കുന്ന പ്രദേശത്തിന്റെ കിഴക്കുള്ള ഒരു മലയില്‍ പരശുരാമന്‍ ശാസ്താവിനെ പ്രതിഷ്ടിച്ചിരുന്നു.എല്ലാവരും ആ മലയെ ‘ഓത്തന്മാര്‍മല’ എന്നും ശാസ്താവിനെ ‘ഓത്തന്മാര്‍മല ശാസ്താവ്’ എന്നും വിളിച്ച് ആരാധിച്ചിരുന്നു. ശാസ്താവിനെ ആ ഗ്രാമത്തിന്റെ പരദേവതയായും കണ്ടു.കാലക്രമേണ ആ പേരുകള്‍ ലോപിച്ച്’ഓതര്‍മല ശാസ്താവ്’ എന്നായി തീര്‍ന്നു.അങ്ങനെ വളരെക്കാലം കഴിഞ്ഞ ശേഷം ആ ഗ്രാമത്തില്‍ ശ്രിവല്ലഭ (വിഷ്ണു) പ്രതിഷ്ഠയും ക്ഷേത്രവും വേദാദ്ധ്യയനമഠങ്ങളുമുണ്ടായി.
കുറച്ചുകാലം കഴിഞ്ഞപ്പോള്‍ അവിടെ പ്രധാന്യം ആ വിഷ്ണുക്ഷേത്രത്തിനായി മാറി.ഓതര്‍മല ശാസ്താവിനെ ആരും ആദരിക്കാതെയും വന്ദിക്കാതെയും ഓര്‍ക്കാതെയുമാകുകയും നനഞ്ഞൊലിച്ചും ഇടിഞ്ഞുപൊളിഞ്ഞും ആ ക്ഷേത്രം നിശ്ശേഷം നശിക്കുകയും ആ ശാസ്താവിന്റെ ദിവ്യവിഗ്രഹം മാത്രമവിടെ ശേഷിക്കുകയും ചെയ്തു.

അങ്ങനെയിരിക്കെ ഒരു വര്‍ഷത്തില്‍ കഠിനമായ മഴ നിമിത്തം ഓതര്‍മല പൊട്ടി അവിടെനിന്ന് ഏറ്റവുംശക്തിയോടുകൂടി പടിഞ്ഞാറോട്ടു ജലം പ്രവഹിച്ചു തുടങ്ങി.ആ ജലപ്രവാത്തിന്റെ ശക്തിനിമിത്തം ശാസ്താവിന്റെ പ്രതിഷ്ഠയിളകി ആ ബിംബവും വെള്ളത്തോടുകൂടിയൊഴുകി, ശാസ്താ പ്രതിമ ഇപ്പോള്‍ തകഴിയില്‍ ക്ഷേത്രമിരിക്കുന്ന സ്ഥലത്തിനു സമീപത്തുള്ള പുഞ്ചപ്പാടത്തെത്തി, അവിടെ കഴിയില്‍ (ചേറ്റില്‍) പുതഞ്ഞു കിടന്നു.

അങ്ങനെ വര്‍ഷങ്ങള്‍ കടന്നു പോയി.ഒരിക്കല്‍ സാക്ഷാല്‍ വില്വമംഗലത്തു സ്വാമിയാര്‍ വടക്കുനിന്നു വഞ്ചിയില്‍കയറി തെക്കന്‍ ദിക്കിലേക്ക് യാത്ര ചെയ്തു. അങ്ങനെ വരുമ്പോള്‍ ആ ബിംബം കിടന്നിരുന്ന സ്ഥലത്തു നിന്നും ഒരു ദിവ്യതേജസ്സു കണ്ടു.ആ തേജസ്സു ദിവ്യനായിരുന്ന സ്വാമിയാര്‍ക്കല്ലാതെ മറ്റാര്‍ക്കും ദൃശ്യമായിരുന്നില്ല. സ്വാമിയാര്‍ ആ തേജസ്സു കണ്ടയുടനെ വഞ്ചിക്കാരോടു വഞ്ചി കിഴക്കേക്കരയിലടുപ്പിക്കുവാന്‍ പറയുകയും അവരടുപ്പിക്കുകയും ഉടനെ സ്വാമിയാരും കൂടെയുണ്ടായിരുന്നവരു കരയ്ക്കിറങ്ങുകയും സ്വാമിയാരുടെ ഭൃത്യന്മാര്‍ ഇരട്ടശംഖു മുഴക്കുകയും ചെയ്തു.

ആ ശംഖുനാദം കേട്ടിട്ട് അതിന്റെ കാരണമറിയുന്നതിനായി സമീപസ്ഥന്മാരായ ദേശക്കരെല്ലാവരും തല്‍ക്ഷണം അവിടെയെത്തി.ആ വയലിന്റെ ഒരു ഭാഗത്തു സ്വാമിയാര്‍ക്കു മാത്രം ദൃശ്യവും അന്യന്മാര്‍ക്ക് അദൃശ്യവുമായ ആ ദിവ്യ തേജസ്സു ജ്വലിക്കുന്നുണ്ടായിരുന്നു. സ്വാമിയാര്‍ ആ വയലിലിറങ്ങി ആ സ്ഥലം തൊട്ടുകാണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ആ ബ്രാഹ്മണന്മാരോട് സ്ഥലത്തെ പൊതഞ്ഞ ചേറ് മാറ്റാന്‍ പറഞ്ഞു. അവര്‍ ആ ചെളി കുറച്ചു മാറ്റിയപ്പോള്‍ അവിടെ ആ ദിവ്യമായ ശാസ്താവിഗ്രഹം കാണപ്പെട്ടു. സ്വാമിയാരുടെ നിയോഗപ്രകാരം ആ ബ്രാഹ്മണര്‍തന്നെ ആ ബിംബമെടുത്തു കരയ്ക്കു കൊണ്ടു വരികയും ശുദ്ധജലമൊഴിച്ചു കഴുകി ചെളിയെല്ലാം കളഞ്ഞു വെടിപ്പു വരുത്തുകയും ചെയ്തു.
വിഗ്രഹം കണ്ടു ചില ദേശക്കാര്‍ അത് ഓതര്‍ മലയിലെ വിഗ്രഹമാണെന്നു പറഞ്ഞെങ്കിലും സ്വാമിയാര്‍ അത് വകവെച്ചു കൊടുത്തില്ല.

‘അതല്ല, ആ ബിംബം ഒഴുകിപ്പോയിട്ടു വളരെക്കാലമായല്ലോ. ഇതിന് ഉടമസ്ഥന്മാരായിട്ടു വല്ലവരുമുണ്ടായിരുന്നെങ്കില്‍ അവര്‍ അതിനെക്കുറിച്ച് അന്വേഷിക്കുമായിരുന്നു. ഇതുവരെ അതുണ്ടായിട്ടില്ലാത്ത സ്ഥിതിക്ക് ഇനി അത് പറയേണ്ട കാര്യമില്ല ഇതിന്റെ ഉടമസ്ഥാവകാശം ഈ ദേശക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കുമില്ല ‘എന്ന് പറയുകയും ചെയ്തു.ആ ബിംബമെടുത്ത് അവിടെ ഒരു സ്ഥലത്തു പ്രതിഷ്ഠിക്കുകയും ചെയ്തു. വേണ്ടവിധം കലശവും മറ്റു പൂജകളും ചെയ്താല്‍ ആ ദേശത്തിനു യശസ്സ് വര്‍ധിക്കുമെന്ന് അവരോടു പറയുകയും ചെയ്തു.
സ്വാമിയാര്‍ പോയതിന്റെ ശേഷം ദേശാക്കരെല്ലാവരും കൂടി ഈ സംഗതികളെല്ലാം അക്കാലത്ത് അവിടെ ദേശാധിപതിയായിരുന്ന ചെമ്പകശ്ശേരി രാജാവിന്റെ അടുക്കല്‍ അറിയിക്കുകയും ആ രാജാവിന്റെ ആജ്ഞയോടും ആനുകൂല്യത്തോടും കൂടി അവര്‍ ശാസ്താവിനു ക്ഷേത്രം പണിയിക്കുകയും കലശം മുതലായവ നടത്തിക്കുകയും പൂജ മുതലായവ ശരിയായി നടക്കുന്നതിനു വേണ്ടുന്നതിന് ഒരു കാര്യസ്ഥനെ നിയമിക്കുകയും ചെയ്തു.

‘പൊതകഴിയില്‍ ശാസ്താവ്’ എന്നു പറഞ്ഞു പറഞ്ഞു ക്രമേണ ലോപിച്ചു ‘തകഴിയില്‍ ശാസ്താവ്’ എന്നായി. പിന്നെ അതുതന്നെ സ്ഥിരപ്പെടുകയും പ്രസിദ്ധമയിത്തീരുകയും ചെയ്തു.ഏതാനും കൊല്ലങ്ങള്‍ കഴിഞ്ഞപ്പോള്‍ ചെമ്പകശ്ശേരി രാജ്യം തിരുവിതാംകൂര്‍ മഹാരാജാവു പിടിച്ചെടുക്കുകയാല്‍ ചെമ്പകശ്ശേരി രാജാവു നാടുവിട്ടു പോകേണ്ടിവന്നു.
തിരുവിതാംകൂറില്‍നിന്നുള്ള ഭരണം അവിടെ മുറയ്ക്കു നടപ്പായതുവരെ ആ ദേശക്കാര്‍ കേവലം അനാഥസ്ഥിതിയിലാണ് കഴിഞ്ഞുകൂടിയത്. അതിനാല്‍ ശാസ്താവിന്റെ ക്ഷേത്രകാര്യങ്ങളില്‍ അവരാരും ശ്രദ്ധിക്കാതെയായി. ക്ഷേത്രം വേണ്ടുന്ന കാലത്തു കെട്ടിമേച്ചില്‍ കഴിക്കായ്കയാല്‍ നനഞ്ഞൊലിച്ചും ഭിത്തികള്‍ ഇടിഞ്ഞുനിരന്നും മേല്‍ക്കൂടെല്ലാം ജീര്‍ണ്ണിച്ചും വലിയ കഷ്ടസ്ഥിതിയിലായിത്തീര്‍ന്നു. ശാസ്താ ക്ഷേത്രത്തില്‍ എപ്പോഴും പ്രാര്‍ത്ഥനാ നിരതനായിരുന്ന ഒരു സാധു മനുഷ്യന്‍ ഉണ്ടായിരുന്നു. ആശാന്‍ എന്നായിരുന്നു അയാളെ എല്ലാവരും വിളിച്ചിരുന്നത്.
അയാള്‍ക്ക് ക്ഷേത്രത്തിന്റെ ജീര്ണാവസ്ഥയില്‍ വളരെയേറെ ദുഖമുണ്ടായിരുന്നു.അയാള്‍ ക്ഷേത്രത്തില്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടാക്കിക്കൊടുക്കണമെന്നു സദാ അയ്യപ്പസ്വാമിയുടെ സന്നിധിയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടും ദിവസങ്ങള്‍ കഴിച്ചുകൂട്ടിക്കൊണ്ടിരുന്നു.
ഒരു ദിവസം രാത്രിയില്‍ ആശാന്‍ കിടന്നുറങ്ങിയ സമയം അദ്ദേഹത്തിന് ഒരു സ്വപ്നമുണ്ടായി. അത് എങ്ങനെയെന്നാല്‍, അദ്ദേഹത്തിന്റെ തലയ്ക്കല്‍ ചെന്നിരുന്നുകൊണ്ട് ഒരാള്‍ ‘ഇതിനെക്കുറിച്ച് ആശാന്‍ ഒട്ടും വ്യസനിക്കേണ്ടാ. ഞാന്‍ പറയുന്നതുപോലെ ചെയ്താല്‍ ഈ കാര്യം നിഷ്പ്രയാസം സാധിക്കാന്‍ മാര്‍ഗ്ഗമുണ്ടാകും എന്ന് പറഞ്ഞു ചില രഹസ്യ കൂട്ടുകള്‍ പറഞ്ഞു കൊടുത്തു.’തിരുവല്ലായില്‍ നിന്നു കിഴക്ക് ഓതര്‍മല എന്നു പേരായിട്ട് ഒരു വലിയ കുന്നുണ്ട്. അവിടെച്ചെന്നു നോക്കിയാല്‍ എണ്‍പത്തിനാലു വിധം പച്ചമരുന്നുകള്‍ കാണും. അവയുടെ വേരും ഇലയും കുറേശ്ശേ പറിചെടുത്തുകൊണ്ടുവരണം. പിന്നെ കറുപ്പും കഞ്ചാവുമുള്‍പ്പെടെ അറുപത്തിനാലുകൂട്ടം അങ്ങാടി മരുന്നുകളും കുറേശ്ശെ വാങ്ങണം. അവയെല്ലാം യഥോചിതം ചേര്‍ത്ത് കുറച്ച് എണ്ണ കാച്ചണം. അത് ആവണക്കെണ്ണ, വേപ്പെണ്ണ, ഓടയെണ്ണ, മരോട്ടിയെണ്ണ, പുന്നക്കായെണ്ണ, പൂവത്തെണ്ണ മുതലായ സകലയെണ്ണകളും ചേര്‍ത്തു വേണം കാച്ചാന്‍. എന്നാല്‍ എള്ളില്‍നിന്നെടുക്കുന്ന എണ്ണ അതില്‍ ചേര്‍ക്കുകയുമരുത്. അങ്ങനെ എണ്ണ കാച്ചി രോഗികള്‍ക്കു കൊടുത്തു സേവിപ്പിച്ചാല്‍ സകലരോഗങ്ങളും ഭേദമാകും.’ വിശേഷിച്ചു വാതസംബന്ധങ്ങളായ രോഗങ്ങള്‍ക്ക് ഈ എണ്ണ ഏറ്റവും ഫലപ്രദമായിരിക്കും. ഈ എണ്ണയ്ക്ക് സ്വല്പമായ ഒരു വില ദേവസ്വത്തിലേക്കു വാങ്ങിക്കൊള്ളണം. അങ്ങനെ കുറച്ചു ദിവസം കഴിയുമ്പോള്‍ ഈ എണ്ണയുടെ കാര്യം ലോകപ്രസിദ്ധമായിത്തീരും. അപ്പോള്‍ പല സ്ഥലങ്ങളീല്‍ നിന്നും സംഖ്യയില്ലാതെ രോഗികള്‍ ഈ എണ്ണ സേവിക്കാനായി ഇവിടെ വന്നു തുടങ്ങുകയും അവരില്‍ നിന്ന് എണ്ണയുടെ വിലയായിട്ടും മറ്റും കിട്ടുന്ന സംഖ്യകള്‍കൊണ്ടു ദേവസ്വത്തില്‍ ധനം ധാരാളം വര്‍ദ്ധിക്കുകയും ചെയ്യും. അപ്പോള്‍ ക്ഷേത്രത്തിന്റെ ജീര്‍ണ്ണോദ്ധാരണം നടത്തിക്കാന്‍ പ്രയാസമില്ലാതെയാകുമല്ലോ. അതു കഴിഞ്ഞാല്‍ പിന്നെയും ഈ എണ്ണ നിമിത്തം ഈ ദേവസ്വത്തില്‍ ധനം വര്‍ദ്ധിച്ചുകൊണ്ടുതന്നെയിരിക്കും. തല്‍ക്കാലം അങ്ങാടിമരുന്നുകളും എണ്ണകളും വാങ്ങാന്‍ ആവശ്യമുള്ള പണം ഇതാ ഇവിടെയിരിക്കുന്നു’ എന്നു പറഞ്ഞതായിട്ടായിരുന്നു സ്വപ്നം.

 

ആശാന്‍ ഉടനെ ഉണര്‍ന്നു കണ്ണു തുറന്നു നോക്കിയപ്പോള്‍ അവിടെയെങ്ങും ആരെയും കണ്ടില്ല. എങ്കിലും തലയ്ക്കല്‍ കുറചു പണം ഇരിക്കുന്നുണ്ടായിരുന്നു. അതിനാലാശാന്‍, ഇങ്ങനെ തന്റെ അടുക്കല്‍ വന്നു പറയുകയും ഈ പണം തരികയും ചെയ്തത് ഭക്തവത്സലനും കരുണാനിധിയുമായ തകഴില്‍ ശാസ്താവുതന്നെയാണെന്നു വിശ്വസിച്ചുകൊണ്ട് ആ പണം കൈയിലെടുക്കുകയും അടുത്ത ദിവസം തന്നെ ഓതര്‍മലയിലെത്തി എണ്‍പത്തിനാലു പച്ചമരുന്നുകളൂം പറിച്ചുകൊണ്ടുവരികയും അങ്ങാടിമരുന്നുകളും എണ്ണകളുമെല്ലാം ശേഖരിചു സ്വപ്നത്തിലുണ്ടായ സ്വാമിനിയോഗം പോലെ അഞ്ചാറു ദിവസംകൊണ്ട് ആ എണ്ണ കാച്ചിയരിച്ചുവെയ്ക്കുകയും ചെയ്തു.അനവധി രോഗികള്‍ വാദം മൂലം കഷ്ടപ്പെടുന്നവര്‍ ആ ദേശത്തുണ്ടായിരുന്നു. ആശാന്‍ അവരെയെല്ലാം ആ ക്ഷേത്രസന്നിധിയില്‍ വരുത്തി ഭജനമായി താമസിപ്പിക്കുകയും ഒഴക്കെണ്ണയ്ക്ക്, ഒരു പണം (നാലു ചക്രം) വീതം നടയ്ക്കു വെപ്പിച്ചുകൊണ്ട് എണ്ണ കൊടുത്തുസേവിപ്പിക്കുകയും എണ്ണ സേവിച്ചവരെല്ലാം സ്വസ്ഥതയെ പ്രാപിക്കുകയും ചെയ്തു.

ചിലര്‍ക്ക് ഒരു ദിവസം എണ്ണ സേവിച്ചപ്പോള്‍തന്നെ നല്ല സുഖമായി. മറ്റു ചിലര്‍ക്ക് പന്ത്രണ്ടു ദിവസം എണ്ണ സേവിച്ചിട്ടാണ് പൂര്‍ണ്ണസുഖം സിദ്ധിച്ചത്. എങ്കിലും ആ എണ്ണ സേവിച്ചിട്ട് ആര്‍ക്കും സുഖം സിദ്ധിക്കാതെയിരുന്നില്ല. ഇത്രയും കഴിഞ്ഞപ്പോഴേക്കും ഈ വര്‍ത്തമാനം കേട്ടുകേള്‍പ്പിച്ചു ലോകപ്രസിദ്ധമായിത്തീര്‍ന്നു.അപ്പോള്‍ പല സ്ഥലങ്ങളില്‍നിന്നുമായ സംഖ്യയില്ലാതെ രോഗികള്‍ ഈ എണ്ണ സേവിക്കാനായി ഇവിടെ വന്നു തുടങ്ങി. വരുന്നവര്‍ക്കൊക്കെ കൊടുക്കുന്നതിനു മുടക്കം കൂടാതെ ആശാന്‍ എണ്ണ കാച്ചിയരിചു ദേവസ്വത്തില്‍ ഏല്‍പ്പിച്ചു കൊടുത്തുകൊണ്ടുമിരുന്നു.
അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോഴേയ്ക്കും എണ്ണയുടെ വിലയായിട്ടും രോഗികള്‍ ഭക്തിപൂര്‍വ്വം വിശേഷാല്‍ നടയ്ക്കുവെയ്ക്കുന്നതായിട്ടും ദേവസ്വത്തില്‍ അപരിമിതമായിട്ടു ധനം വര്‍ദ്ധിച്ചു. അപ്പോള്‍ ആശാന്‍ തന്നെ ചുമതലപ്പെട്ടു ക്ഷേത്രത്തിന്റെ ജീര്‍ണ്ണോദ്ധാരണവും കലശവും മറ്റും വളരെ ഭംഗിയായിട്ടും കേമമായിട്ടും നടത്തിച്ചു.

പിന്നെയും രോഗികളുടെ വരവും ദേവസ്വത്തിലെ ധനവും പൂര്‍വ്വാധികം വര്‍ദ്ധിച്ചു കൊണ്ടുതന്നെയിരുന്നതിനാല്‍ ആശാന്‍ ക്ഷേത്രത്തിലെ നിത്യനിദാനം, മാസവിശേഷം, ആട്ടവിശേഷം മുതലായവയെല്ലാം പരിഷ്‌കരിച്ചു ഭംഗിയാക്കി.അങ്ങനെ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രായാധിക്യം നിമിത്തം ആശാന്‍ ഏറ്റവും ക്ഷീണിക്കുകയും മരുന്നുകളും മറ്റും ശേഖരിച്ച് എണ്ണ കാച്ചി ദേവസ്വത്തിലേല്‍പ്പിക്കാന്‍ അശക്തനായിത്തീരുകയും ചെയ്ത്. അപ്പോള്‍ അദ്ദേഹം എണ്ണയ്ക്ക് വേണ്ടുന്ന മരുന്നുകളുടെയും എണ്ണകളുടെയും കണക്കിനും കാച്ചിയരിക്കാനുള്ള ക്രമത്തിനും മറ്റും വിവരമായി ഒരു ചാര്‍ത്തെഴുതി ദേവസ്വത്തിലേല്‍പ്പിച്ചു. പിന്നെ അധികം താമസിയാതെ അദ്ദേഹം കാലധര്‍മ്മത്തെ പ്രാപിക്കുകയും ചെയ്തു.
ആശാന്റെ രൂപം എന്നും കാണുന്നതിനും അദ്ദേഹത്തെക്കുറിച്ചുള്ള സ്മരണ എന്നും ജനങ്ങളുടെ ഹൃദയത്തില്‍ നിലനില്‍ക്കുന്നതിനുമായി ആശാന്റെ ഒരു വിഗ്രഹമുണ്ടാക്കിച്ചു ക്ഷേത്രസന്നിധിയില്‍ത്തന്നെ പ്രതിഷ്ഠിച്ചു.
ആ വിഗ്രഹം ഇപ്പോഴും അവിടെത്തന്നെ ഇരിക്കുന്നുണ്ട്.ആശാന്റെ കാലാനന്തരം അദ്ദേഹത്തിന്റെ ചാര്‍ത്തനുസരിച്ചു ദേവസ്വക്കാര്‍ തന്നെ മരുന്നുകളും മറ്റും ശേഖരിച്ചു യഥാപൂര്‍വ്വം എണ്ണ കാച്ചിയരിച്ചു വെച്ചു തുടങ്ങി. അപ്പോഴും അയ്യപ്പസ്വാമിയുടെ സാന്നിദ്ധ്യം അവിടെ നിലനിന്നിരുന്നതിനാല്‍ രോഗികളുടെ വരവിന് ഒരു കുറവുമുണ്ടായില്ല. മുമ്പിലത്തെപ്പോലെതന്നെ പ്രതിദിനം അസംഖ്യം രോഗികള്‍ വരികയും എണ്ണ സേവിക്കുകയും എല്ലാവരും സ്വസ്ഥതയെ പ്രാപിക്കുകയും ചെയ്തുകൊണ്ടിരുന്നു. അപ്പോള്‍ ദേവസ്വക്കാര്‍ എണ്ണയുടെ വില ഒഴക്കിന് ഒരു പണമായിരുന്നത് അര രൂപയാക്കി. എന്നിട്ടും രോഗികളുടെ വരവിന് അവിടെ ഒരു കുറവുമുണ്ടായില്ല. ഇപ്പോഴും അവിടെ അതിനൊന്നിനും യാതൊരു വ്യത്യാസവും വന്നിട്ടില്ല. എല്ലാം യഥാപൂര്‍വ്വം നടന്നുകൊണ്ടുതന്നെയിരിക്കുന്നു.
ആശാന്റെ കാലം കഴിഞ്ഞതിന്റെ ശേഷം പച്ചമരുന്നുകള്‍ വരുത്തുകയും എണ്ണ കാച്ചിയരിച്ചു വെയ്ക്കുകയും ചെയ്യുന്നതു ദേവസ്വക്കാര്‍ തന്നെയാണെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ.

മരുന്നുകള്‍ പറിച്ചുകൊണ്ടുവരുവാന്‍ ദേവസ്വക്കാര്‍ അയയ്ക്കുന്നത് ദേവസ്വത്തിലെ അടിയാരായിട്ടുള്ള പുലയരെത്തന്നെയാണ്. മലയില്‍ ചെന്നു മരുന്നുകളെല്ലാം പറിച്ചു ശേഖരിച്ചു കൊണ്ടുവരുന്നതിന് അവര്‍ക്കു നാലഞ്ചു ദിവസം വേണ്ടിവരും.അതിനാല്‍ അവര്‍ക്ക് അത്രയും ദിവസത്തെ ഭക്ഷണത്തിനു വേണ്ടുന്ന അരിയും കോപ്പുകളൂം കൂടി കൊടുത്തയച്ചാണ് അവരെപ്പറഞ്ഞയയ്ക്കുക പതിവ്.
പുലയര്‍ പറിച്ചുകൊണ്ടുവരുന്ന മരുന്നുകളില്‍ വേണ്ടുന്നവയും വേണ്ടാത്തവയും ഉണ്ടായിരിക്കും. അവ തിരഞ്ഞെടുക്കുന്നതിന് ആ പുലയര്‍ക്കെന്നല്ല, ദേവസ്വക്കാര്‍ക്കും അറിഞ്ഞുകൂടാ. അതിനാല്‍ ദേവസ്വക്കാര്‍ ആ മരുന്നുകളെല്ലാം കെട്ടി നേരം വൈകുമ്പോള്‍ മണ്ഡപത്തില്‍ വെച്ചേക്കും. പിറ്റേദിവസം നേരം വെളുക്കുമ്പോള്‍ അവയില്‍ച്ചിലതെല്ലാം താഴെ വീണുകിടക്കുകയും ശേഷമെല്ലാം മണ്ഡപത്തില്‍ത്തന്നെ ഇരിക്കുകയും ചെയും., താഴെ വീണുകിടക്കുന്നവ കൊള്ളരുതാത്തവയെന്നു തീര്‍ച്ചയാക്കി കളയുകയും മണ്ഡപത്തിലിരിക്കുന്നവ ചേര്‍ത്ത് എണ്ണ കാച്ചുകയുമാണ് പതിവ്.

എണ്ണയ്ക്ക് അവിടെ ആരും പാകം നോക്കാറില്ല. എണ്ണ അരിക്കാനുള്ളദിവസം ഉച്ചപ്പൂജ കഴിഞ്ഞു നടയടച്ചാല്‍ എണ്ണയെടുത്ത് അടുപ്പത്തു വെച്ച് തീ കത്തിച്ച് ഇളക്കിക്കൊണ്ടിരിക്കും. കുറച്ചുനേരം കഴിയുമ്പോള്‍ ക്ഷേത്രത്തിനകത്തുനിന്നു ഒരു മണിനാദം കേള്‍ക്കപ്പെടും. ഉടനെ എണ്ണ വാങ്ങി അരിക്കുകയും ചെയ്യും. അതാണ് അവിടത്തെ പാകം. അല്ലാതെ അരക്കും മണലുമൊന്നുമല്ല.എണ്ണ അരിക്കുന്ന ദിവസങ്ങളില്‍ അവിടെ ഉചപ്പൂജയ്ക്കു ദേവനുവിശേഷാല്‍ ഒരു ശര്‍ക്കരപ്പായസനിവേദ്യം പതിവുണ്ട്. അതിന് ‘എണ്ണപ്പായസം’ എന്നണ് പേരു പറഞ്ഞുവരുന്നതു. ആ പായസം ഉണ്ടു നോക്കിയാല്‍ അതിന് അവിടെ അരിക്കുന്ന എണ്ണയുടെ സ്വാദു നല്ലപോലെ ഉണ്ടായിരിക്കും. എങ്കിലും അതു ജനങ്ങള്‍ ഭക്തിയോടുകൂടി ഭക്ഷിക്കുകയല്ലാതെ കളയാറില്ല.
‘തകഴിയിലമരും ശാസ്താവകമലരതിയായലിഞ്ഞു നമ്മള്‍ക്കും
മികവൊടു സുഖമേകാനാസ്സകലശ്വരനെസ്സദാ നമിക്കുന്നേന്‍.’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button