കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ സാരേപുള്‍ പ്രവിശ്യയില്‍ ഭീകരര്‍ 50 പേരെ വെടിവെച്ച് കൊന്നു. ലോക്കല്‍ പൊലീസിന്റെ ചെക്ക് പോയിന്റ് സ്ഥിതി ചെയ്യുന്ന മിര്‍സവാലങ്ങിലാണ് സംഭവം. ഗ്രാമത്തിലെത്തിയ ആയുധധാരികള്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള പ്രദേശവാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അഫ്ഗാന്‍ സുരക്ഷാ വിഭാഗത്തിലെ ഏഴു പേരും വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ഒരു തീവ്രവാദിയെ സുരക്ഷാസേന വധിച്ചു. ആക്രമണത്തില്‍ ഷിയാ വിഭാഗത്തിലെ മുസ്‌ലിങ്ങളാണ് മരണപ്പെട്ടതെന്ന് പ്രവിശ്യ ഗവര്‍ണര്‍ മുഹമ്മദ് സഹര്‍ വാദത്ത് രാജ്യാന്തര മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഗ്രാമവാസികള്‍ കൊല്ലപ്പെട്ടെന്ന അഫ്ഗാന്‍ സാര്‍ക്കാറിന്റെ പ്രസ്താവന ഭീകരസംഘടനയായ താലിബാന്‍ നിഷേധിച്ചു. സര്‍ക്കാറിനെ പിന്തുണക്കുന്ന വിഭാഗത്തിലെ 28 പേരാണ് കൊല്ലപ്പെട്ടതെന്ന് താലിബാന്‍ വ്യക്തമാക്കി. സംഭവത്തെ അപലപിച്ച അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയ നടപടി പ്രാകൃതമെന്ന് പറഞ്ഞു. മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും ആക്രമണം യുദ്ധകുറ്റമാണെന്നും അശ്‌റഫ് ഗനി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആറു മാസത്തിനിടെ 1662 സിവിലിയന്മാര്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടതായി യു.എന്‍ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments