നെയ്യാർ: നെയ്യാര്‍, പേപ്പാറ ഡാമുകളിലെ ജലനിരപ്പ് മുമ്പന്നെത്താക്കാളും കുറഞ്ഞ നിലയില്‍. കഴിഞ്ഞ പത്ത് കാലവര്‍ഷകാലത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അറുപത് ശത മാനത്തിലധികം കുറവാണ് ഇരുഡാമുകളിലും രേഖപ്പെടുത്തിയിട്ടുള്ളതെന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ ഇറി ഗേഷന്‍ അധികൃതര്‍ അറിയിച്ചു.നിലവിലെ സ്ഥിതിയനുസരിച്ച് അറുപത് ദിവസത്തേക്ക് മാത്രമുള്ള വെള്ളമാണ് ഡാമുകളിലുള്ളത്.
ഭൂഗര്‍ഭ ജല നിരപ്പും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ താഴ്ന്ന നിലയിലാണ്.കുഴല്‍ കിണറുകള്‍ റീ ചാര്‍ജ്ജാവുന്ന തരത്തിലുള്ള മഴ ലഭിച്ചിട്ടില്ലെന്നും മലയോരമേഖലകളിലും തീരദേശമേഖലകളിലും ഭൂഗര്‍ഭ ജലലഭ്യതയിലും ഗുണമേന്മയിലും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. സെപ്തംബര്‍ മാസത്തെ മഴ ലഭ്യത കൂടി കണക്കിലെടുത്ത ശേഷം ജലവിതരണത്തില്‍ നിയന്ത്രണമുള്‍പ്പെടെ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കേണ്ടി വരുമെന്ന് ജില്ലാ കളക്ടര്‍ എസ് വെങ്കടേസപതി യോഗത്തില്‍ പറഞ്ഞു. ജലവിനിയോഗത്തില്‍ ജനങ്ങള്‍ സ്വയം മിതത്വവും നിയന്ത്രണവും പാലിക്കുകയും ജലസ്രോതസ്സുകളുടെ സംരക്ഷണവും റീ ചാര്‍ജ്ജിംഗും ഉറപ്പുവരുത്തുകയും വേണം.
ദീര്‍ഘ വീക്ഷണത്തോടെയുള്ള നടപടികള്‍ സ്വീകരിച്ചെങ്കില്‍ മാത്രമേ അടുത്ത വേനലിനെ പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ക്കായി ടാര്‍ കട്ടിംഗ് നടത്തുന്ന വകുപ്പുകള്‍ സ്വന്തം ചെലവില്‍ തന്നെ റോഡ് പൂര്‍വസ്ഥിതിയിലാക്കുന്നതിന് ബാധ്യസ്ഥരാണെന്ന് യോഗം വിലിയിരുത്തി. അതിനുള്ള തുക കൂടി പദ്ധതിയില്‍ വിലയിരുത്തണം.കുഴിച്ച സ്ഥലം മണ്ണ് ഉപയോഗിച്ച് മൂടുന്നത് മഴക്കാലത്ത് അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായെന്നും യോഗം വിലിയിരുത്തി.
വീഴ്ചവരുത്തുന്ന വകുപ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. പൊതുസ്ഥലങ്ങളിലും സ്വകാര്യ പുരയിടങ്ങളിലും അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു മാറ്റുന്നതിനുള്ള നടപടികള്‍ തുടരുന്നതിനും യോഗത്തില്‍ തീരുമാനമായി. ജില്ലയില്‍ ഡെങ്കിപനിബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് കോളറ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കരുതല്‍ നടപടികള്‍ ശക്തമാക്കി. കുടിവെള്ള പരിശോധന. അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചും, ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുമുള്ള പരിശോധന എന്നിവയും ശക്തമാക്കി. ഇതു സംബന്ധിച്ച് വിശദമായ അവലോകനയോഗം അടുത്ത ആഴ്ച ചേരുന്നതിനും യോഗത്തില്‍ തീരുമാനമായി. (പി.ആര്‍.പി 1639/2017)
Post Your Comments