KeralaLatest NewsNews

കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് ചൂരലടി

തിരുവനന്തപുരം: തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് ചൂരലടി. സുരക്ഷാജീവനക്കാരനാണ് യാത്രക്കാരെ ചൂരലിട്ടടിച്ചത്. സ്റ്റാന്‍ഡില്‍ കിടന്നുറങ്ങിയവരെ നീളമുള്ള ചൂരല്‍വടികൊണ്ട് തല്ലിയ സുരക്ഷാജീവനക്കാരന്‍ പ്രായമുള്ളവരെപ്പോലും വെറുതെ വിട്ടില്ല. തുടര്‍ന്ന് തമ്പാനൂര്‍ പോലീസ് രംഗത്തെത്തി. പക്ഷെ അവർ അടികൊണ്ടവരെ ഉള്‍പ്പെടെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. തല്ലിയ ആള്‍ക്കും തല്ലുകൊണ്ടവര്‍ക്കുമെതിരേ തമ്മില്‍ തല്ലിയതിനാണ് പോലീസ് കേസെടുത്തത്.

ബസ് സ്റ്റാന്‍ഡിലെ സുരക്ഷാജീവനക്കാരനായ വിജയകുമാറാണ് യാത്രക്കാരെ ഉപദ്രവിച്ചത്. ഇയാള്‍ വിമുക്ത ഭടന്‍മാര്‍ക്ക് ജോലി നല്‍കുന്ന ‘കെസ്കോണ്‍’ വഴിയാണ് സുരക്ഷാജീവനക്കാരനായെത്തിയത്. വിജയകുമാര്‍ ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെ ഒരു നീളന്‍ ചൂരലുമായെത്തി ഉറങ്ങിക്കിടന്നവരെയൊക്കെ മര്‍ദിക്കുകയായിരുന്നു. അവസാന ബസും പോയ ശേഷം സ്റ്റാന്‍ഡില്‍ കിടന്ന് ഉറങ്ങിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു.

ഇതിനിടെ തന്നെ എന്തിനാണ് അടിച്ചതെന്ന് ചോദിച്ച ഒരാളെ വിജയകുമാര്‍ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഇതുകണ്ടതോടെ വിജയകുമാറിന്റെ ശിങ്കിടിയെന്ന തരത്തില്‍ മറ്റൊരാള്‍കൂടി എത്തി വിജയകുമാറിനെ ചോദ്യം ചെയ്തയാള്‍ക്ക് നേരെ തിരിയുകയും മര്‍ദിക്കുകയും ചെയ്തു. സംഭവം വഷളായിത്തുടങ്ങിയതോടെ മറ്റ് യാത്രക്കാരും ഇടപെട്ടു. ഇതിനിടെ ചോദ്യം ചെയ്തയാളുടെ മുഖത്ത് ഉള്‍പ്പെടെ വിജയകുമാര്‍ ചൂരല്‍ കൊണ്ട് ക്രൂരമായി അടിച്ചുവെന്നും കണ്ടുനിന്നവര്‍ പറയുന്നു.

പിന്നീട് വിജയകുമാറിനെയും മറ്റ് മൂന്നുപേരെയും തമ്പാനൂര്‍ പോലീസെത്തി കസ്റ്റഡിയിലെടുത്തു. എന്നാൽ സ്റ്റേഷനിലെത്തിച്ചതോടെ വിജയകുമാര്‍ തനിക്ക് മര്‍ദനമേറ്റതായാണ് പോലീസിനോട് പറഞ്ഞത്. അതേസമയം,  തമ്പാനൂര്‍ ബസ്സ്റ്റാന്‍ഡില്‍ ഉറങ്ങിക്കിടന്ന യാത്രക്കാരെ ആരെയും സുരക്ഷാജീവനക്കാരന്‍ മര്‍ദിച്ചില്ലെന്നാണ് എസ്.ഐ. പറഞ്ഞത്. ബസ് സ്റ്റാന്‍ഡില്‍ സ്ഥിരമായി പ്രശ്നമുണ്ടാക്കുന്ന ചിലര്‍ക്കെതിരേയാണ് വിജയകുമാര്‍ ചൂരല്‍ പ്രയോഗിച്ചതെന്നാണ് എസ്.ഐ. പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button