അഡ്വ. എ.ജയശങ്കര്‍
കോൺഗ്രസും ബിജെപിയും കോളറയും പ്ലേഗും പോലെയാണെന്ന് പ്രമുഖ മാർക്സിസ്റ്റു ഭിഷഗ്വരൻ ഇഎംഎസ് നമ്പൂതിരിപ്പാട് പണ്ട് പറഞ്ഞിട്ടുണ്ട്.
കോളറ നിർമാർജനം ചെയ്യാൻ പുരുഷായുസ് മുഴുവൻ ഹോമിച്ച തിരുമേനി, രാജ്യത്ത് പ്ലേഗ് പൊട്ടിപ്പുറപ്പെട്ട ദിവസം അവതാരലക്ഷ്യം നിറവേറ്റി വിഷ്ണുമായയിൽ വിലയം പ്രാപിച്ചു. അധ്വാനിക്കുന്നവരുടെ നേതാവിൻ്റെ മേൽ കേന്ദ്ര ആഭ്യന്തരമന്ത്രി അദ്വാനി പുഷ്പചക്രവും അർപ്പിച്ചു.
തിരുമേനി സ്വർഗാരോഹണം ചെയ്തിട്ട് കൊല്ലം പത്തൊമ്പതായി. പക്ഷേ, കോളറയോ പ്ലേഗോ കൂടുതൽ മാരകം എന്ന കാര്യത്തിൽ ശിഷ്യന്മാർക്ക് ഇപ്പോഴും സംശയം ബാക്കി.
ഇപ്പോൾ പ്ലേഗാണ് ഭയങ്കരം, കോളറ സഹിക്കാം എന്നാണ് ബംഗാൾ സഖാക്കളുടെയും യെച്ചൂരിയുടെയും പക്ഷം. പണ്ട് പ്ലേഗിനോടു ചേർന്ന് കോളറയെ തുരത്തിയപോലെ ഇനി കോളറയെ കൂട്ടുപിടിച്ച് പ്ലേഗിനെ തുടച്ചുനീക്കണം. അതോടെ സോഷ്യലിസം നടപ്പാകും എന്ന് ഉറപ്പാണ്.
കോളറയും പ്ലേഗും ഒരുപോലെ അപകടകരമാണ്, രണ്ടിനെയും ഒരുമിച്ച് ഒരുപോലെ എതിർത്തു തോല്പിച്ചു നിലംപരിശാക്കണം എന്നാണ് കേരളീയ സഖാക്കളുടെയും കാരാട്ടിൻ്റെയും ലൈൻ. കോളറയും പ്ലേഗും ഇല്ലാത്ത ഇന്ത്യ കമ്യൂണിസ്റ്റ് രാജ്യമായി മാറും.
സിപിഎമ്മിന്റെ സംഘടനാ ശക്തിയും ആൾസ്വാധീനവും വെച്ച് നോക്കുമ്പോൾ രണ്ടാമത്തെ ലൈനാണ് പ്രായോഗികം. മഹത്തായ ഇന്ത്യൻ വിപ്ലവം അധികം വൈകാതെ അരങ്ങേറും.
ചെങ്കോട്ടയിലും ചെങ്കൊടി പാറും;
പ്രകാശ് കാരാട്ട് ഇന്ത്യ ഭരിക്കും..
Post Your Comments