തിരുവനന്തപുരം: ക്ഷേത്ര പ്രവേശനം മറ്റു മതസ്ഥർക്കും അനുവദിക്കണമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിലിന്റെ വാദം തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കാലിക പ്രാധാന്യമില്ലാത്ത വിഷയം ദേവസ്വം ബോർഡ് അംഗം ഇപ്പോള്‍ ഇത് ഉന്നയിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ലെന്നും കടകംപള്ളി പറഞ്ഞു.
അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം തടയുന്ന സാഹചര്യം കേരളത്തിലില്ല. ഗുരുവായൂരില്‍ ഈ പ്രശ്നങ്ങളൊന്നുമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 1952ലെ ദേവസ്വം ബോര്‍ഡിന്റെ നിയമത്തിലെ ഒരു വാക്കോ വരിയോ എടുത്ത് ഈ ആവശ്യം ഉന്നയിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ ബി.ജെ.പി അഭിപ്രായം പറയില്ലെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. നിലപാട് പറയേണ്ടത് ഹിന്ദു സംഘടനകളാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ക്ഷേത്ര പ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡിന് ഏകപക്ഷീയമായി തീരുമാനിക്കാനാകില്ലെന്ന് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. തന്ത്രിമാരും ക്ഷേത്രോപദേശകസമിതിയും സര്‍ക്കാരും വിവിധ ദേവസ്വം ബോര്‍ഡുകളും ചര്‍ച്ച ചെയ്യണം. അഭിപ്രായസമന്വയമുണ്ടായാല്‍ നടപ്പാക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments