IndiaNews StorySpiritualityTravel

അമ്പേറ്റ കൃഷ്ണനെയും ദ്വാരകയെക്കുറിച്ചുമൽപ്പം : സൗരാഷ്ട്രത്തിലൂടെ (അധ്യായം 18 )

 

ജ്യോതിർമയി ശങ്കരൻ

അമ്പേറ്റ വിരലും പൊക്കിപ്പിടിച്ചവിധമിരിയ്ക്കുന്ന വെളുത്ത മാർബിളിലെ സുന്ദരരൂപം മനസ്സിൽ പ്രതിഷ്ഠിച്ച് പുറത്തു കടന്നപ്പോൾ ഒരു ഹനുമാ‍ൻ വേഷധാരി ഗദയും ചുമലിൽ വച്ചു കൊണ്ട് തൊട്ടടുത്തു തന്നെയുള്ള ശ്രീരാമ ക്ഷേത്രത്തിലേയ്ക്കു കയറിപ്പോകുന്നതു കണ്ടു. ആ ക്ഷേത്രത്തിന്നകത്തു കയറാൻ സമയമില്ല . പുറത്തു നിന്നുതന്നെ തൊഴുതു. ഇന്ന് ശ്രീരാമനവമിയാണല്ലോ എന്നു മനസ്സിലോർത്തു. ശ്രീരാമ നവമി ദിവസത്തിൽ എവിടെയായാലും ഒരു ഹനുമാൻ വേഷധാ‍രി മുന്നിൽ വന്നെത്തിപ്പെടാറുള്ളത് എന്നും കൌതുകം തന്നിരുന്നു. ഇന്ന് ഗുജറാത്തിലെ ഈ യാത്രയ്ക്കിടയിലും അതു തന്നെ സംഭവിച്ചിരിയ്ക്കുന്നതു കണ്ടപ്പോൾ ഭക്തിയാൽ ഒരൽ‌പ്പം വികാരഭരിതയാകാതിരിയ്ക്കാനായില്ല.

മനസ്സിൽ ജയ് ശ്രീരാം കി, ജയ് ഹനുമാൻ ജി കി എന്നു പറഞ്ഞതേയുള്ളൂ ശബ്ദകോലാ‍ഹലങ്ങളോടെ കൊട്ടും വാദ്യവുമായി കുങ്കുമപ്പൊടി അന്തരീക്ഷത്തിൽ വർണ്ണാഭയോടെ വിതറി ശ്രീരാമ ഭക്തരുടെ ഒരു ഘോഷയാത്ര മുന്നിലെത്തി. ഞങ്ങൾ വേഗം നടന്ന് ബസ്സില്ക്ക‍യറിയിരുന്നു. പുതുക്കിപ്പണി നടക്കുന്ന ഭഗവാന്റെ മന്ദിരവും മുകളിലൂ‍ടെ തല കാണിയ്ക്കുന്ന ആൽ മരവും പറിച്ചെറിഞ്ഞ അമ്പു വീണീടത്തുണ്ടായ കുളവും അതികോമളനായ ഭഗവാന്റെ രൂപവും മനസ്സാകുന്ന വെണ്ണക്കല്ലിൽ ഇതിനകം കൊത്തിവയ്ക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഇളം പച്ച നിറമാർന്ന വെള്ളവും അതിൽ പ്രതിഫലിയ്ക്കുന്ന ആൽമരത്തിന്റെ ച്ഛായയും കുളത്തിനു നടുവിലായി അമ്പു ചെന്നു വീണ സ്ഥലത്തെ അടയാളങ്ങളും മനസ്സിൽ തെളിഞ്ഞു തന്നെ എക്കാലവും നിൽക്കും, തീർച്ച. ഓർമ്മയ്ക്കായി അൽ‌പ്പം ചിത്രങ്ങളും മൊബൈലിൽ പകർത്തി.

മധുരമായ ഒരു വേദനയുടെ അകമ്പടിയോടെ ബസ്സിലിരിയ്ക്കുമ്പോൾ ഇനിയും ഈ ട്രിപ്പിൽ പോകാ‍നുള്ളയിടങ്ങളെക്കുറിച്ച് ചെറിയൊരു വിവരണം ഗൈഡ് രാജു തരാതിരുന്നില്ല. ദ്വാരകാ‍നാ‍ഥനെ നമിച്ചു കൊണ്ടു തന്നെ ദ്വാരകയെക്കുറിച്ചും അതിനോട് ബന്ധപ്പെട്ട കാ‍ര്യങ്ങളെക്കുറിച്ചുമാണ് അധികവും പറഞ്ഞത്. തീർത്ഥയാത്രയ്ക്കുള്ള ചാർധാമിൽ ദ്വാരകയും പെടുമെന്നതൊഴികെ`ദ്വാരകയെക്കുറിച്ച് അധികമായി ഒന്നും തന്നെ അറിയില്ലെന്നതായിരുന്നു സത്യം.ഗൈഡിന്റെ വിവരണങ്ങൾ കേൾക്കാൻ എല്ലാവരും ഉത്സുകരായിരുന്നു. ഈ യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ടതും അവസാനത്തെ ഭാഗവുമാ‍യ ദ്വാരകായാത്ര മനസ്സിലെ സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരം തന്നെയാണല്ലോ!മനസ്സിലുരുവിട്ടു:

“കൃഷ്ണായ വാസുദേവായ
ഹരയേ പരമാത്മനേ
പ്രണതക്ലേശനാശായ
ഗോവിന്ദായ നമോ നമഃ”

വിശ്വകർമ്മാവ് ശ്രീകൃഷ്ണന്റെ പ്രപൌത്രനായ വജ്രനാഭിന്റെ അപേക്ഷപ്രകാ‍രം ഒറ്റരാ‍ത്രികൊണ്ടു നിർമ്മിച്ച അമ്പലമാ‍ണത്രെ ദ്വാരകാധീശ് മന്ദിർ.ഇന്നത്തെ ചതുർധാമുകളിലൊന്നാണിത്. നിജ മന്ദിർ എന്നും ഇതിനെ വിളിയ്ക്കുന്നു! മോക്ഷദ്വാരമെന്നും സ്വർഗ്ഗദ്വാരമെന്നും പേരുള്ള രണ്ടു കവാടങ്ങൾ ഇതിനുണ്ട്. അമ്പലത്തിനു മുകളിലെ കൊടി ഒരു ദിവസം അഞ്ചുപ്രാവശ്യം മാറ്റുമെന്നും എല്ലാം ഭക്തരുടെ വഴിപാട് തന്നെയാണെന്നും ഈ വഴിപാട് 2022 വരെ ബുക്കു ചെയ്യപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്നുവെന്നും ഗൈഡിന്റെ വാക്കുകളിൽ നിന്നും മനസ്സിലാക്കാനായി..45000 രൂപയാണിതിനു ചിലവെന്നും ഏതാണ്ട് 42 മീറ്റർ തുണി വേണം ഇത്ര വലുപ്പമേറിയ കൊടിയുണ്ടാ‍ക്കാനെന്നുമറിഞ്ഞപ്പോൾ അത്ഭുതം തോന്നി..

കൊടി ഘോഷയാ‍ത്രയായാ‍ണത്രേ അമ്പലത്തിൽ കൊണ്ടുവരുന്നത്.ഈ വഴിപാട് കഴിയ്ക്കാനാ‍കുന്നത് ഏറെ ഭാഗ്യമാ‍ണെന്നു കരുതപ്പെടുന്നു. അമ്പലത്തിൽ പോകുമ്പോൾ ഭാഗ്യമുണ്ടെങ്കിൽ കൊടി മാറുന്ന സമയത്ത് കാണാനാ‍കും. പരിക്രമം ചെയ്യൽ വിശേഷമാണിവിടെയെന്നും ഗൈഡ് പറഞ്ഞു.അതിന്റെ വിധി എല്ലാം പാണ്ഡമാർ പറഞ്ഞു തരും. രാവിലെ 6.30നു ആരതി തൊഴാൻ 6 മണിയോടെ പോകണം.കറുത്ത കൃഷ്ണനെ കണ്ടു കൊതി തീർക്കാം. തൊഴുത ശേഷം വെറുംവയറ്റിൽ അമ്പലത്തിലെ വെണ്ണപ്രസാദവും തീർത്ഥവും കഴിയ്ക്കേണ്ടതിനാൽ ബെഡ് ടീ ഉണ്ടാവില്ലെന്നും ഗൈഡ് എടുത്തു പറഞ്ഞു.

അടുത്തു തന്നെയുള്ള ഒരു രുഗ്മിണി മന്ദിറും നാ‍ഗേശ്വര ജ്യോതിർലിംഗ മന്ദിറും പ്രധാനപ്പെട്ട ദർശന സ്ഥലങ്ങളിൽപ്പെടുന്നു. രുഗ്മിണിയുടെ അമ്പലത്തിനെക്കുറിച്ചുള്ള കഥ അവിടത്തെ പൂജാരിയിൽ നിന്നും കേൾക്കാം.രുഗ്മിണിയുടെ അഹങ്കാരം തീർക്കാൻ ഭഗവാൻ തന്നെ ചെയ്ത വിക്രിയയാ‍ണിതിനു പിന്നിൽ. ഇവിടത്തെ പ്രസാദം ശുദ്ധ ജലമാണ്. പ്രധാന വഴിപാ‍ടും അതു തന്നെ. ചെറിയ ഷാളും കുങ്കുമവും വഴിപാ‍ട് ചെയ്യുന്നവർക്കായി പ്രസാദമായി കിട്ടും.

കാണാ‍നുള്ള മാറ്റു സ്ഥലങ്ങളിൽ പ്രധാനപ്പെട്ടതാണ് ബെട്ട് ദ്വാ‍രക. കുചേലൻ ശ്രീകൃഷ്ണനെ സന്ദർശിച്ച ഇടമാണിത്. കുചേലഗൃഹവും സന്ദർശനലിസ്റ്റിൽ‌പ്പെടും.

അർജ്ജുനന്റെ അഹങ്കാരം തീർക്കാൻ കൃഷ്ണൻ പ്രയോഗിയ്ക്കുന്ന സൂത്രമാണ് ഗോപി തലാവ് സന്ദർശിയ്ക്കാനെത്തുന്നവർക്ക് കേൾക്കാൻ കഴിയുന്നത്. വനത്തിലൂടെ യാത്രചെയ്യുന്ന ഗോപികമാ‍രെ സംരക്ഷിയ്ക്കാൻ ശ്രീകൃഷ്ണൻ അർജ്ജുനനോട് ആ‍വശ്യപ്പെടുകയും ശ്രീകൃഷ്ണൻ വേടന്റെ വേഷത്തിൽ വന്ന് എതിർത്ത് അജയ്യനാണെന്ന അഹങ്കാരത്തോടെ നിൽക്കുന്ന അർജ്ജുനനെ തോല്‍പ്പിയ്ക്കുകയും ചെയ്യുന്നു. പേടിച്ചരണ്ട ഗോപികമാർ അടുത്തു കണ്ട കുളത്തിൽ ചാ‍ടി ആ‍ത്മഹൂതി ചെയ്യുന്നു. ഈ കുളമാണു ഗോപി തലാവ്.

ഇതിനടുത്തായി ചെറിയ ചെറിയ കുറെ മന്ദിരങ്ങൾ ഉണ്ട്. ഇവിടെ നിന്നും നമുക്ക് കൃഷ്ണകഥകളിൽ പ്രസിദ്ധമായ ഗോപീ ചന്ദനം വാങ്ങാം. ഗൈഡിന്റെ വിവരണങ്ങളിലൂടെ കാണാനായ ദ്വാരകയും കറുത്ത കൃഷ്ണനും മനസ്സു നിറഞ്ഞു തന്നെ നിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button