East Coast SpecialParayathe VayyaEditorialWriters' Corner

ലൈംഗികമായി ഉപയോഗിക്കുകയും കോഴപ്പണം കൈപ്പറ്റുകയും ചെയ്തിട്ട് യാതൊരുളുപ്പുമില്ലാതെ ന്യായീകരിക്കുന്ന നേതാക്കള്‍; നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് !

നിയമവും നീതിയും രണ്ടുവഴിക്കോ? നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്ന സാധാരണ ജനങ്ങളെ കബളിപ്പിക്കുന്ന ഭരണത്തിന്റെ ഇരട്ട മുഖം വീണ്ടും. തോമസ്‌ ചാണ്ടി അഴിമതിയില്‍ ഭരണം പ്രതിസന്ധിയില്‍ ആയിരിക്കുമ്പോള്‍ ശക്തമായ വിമര്‍ശനം ഉന്നയിക്കാന്‍ പോലും കഴിയാത്ത കോണ്‍ഗ്രസ് പ്രതിപക്ഷത്തിന് വീണ്ടും തിരിച്ചടിയായി സോളാര്‍ കേസ്. ഇന്ന് നിയമസഭയില്‍ സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്റെ റിപ്പോട്ടിലൂടെ പുറത്തു വന്നിരിക്കുന്നത് നേതാക്കന്മാരുടെ വികൃതമുഖമാണ്.

കേരള രാഷ്ട്രീയത്തെയും കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിനെയും പിടിച്ചുലച്ച സോളാര്‍ കേസിന്‍റെ ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചു. ടീം സോളാര്‍നടത്തിയ തട്ടിപ്പിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്‍റെ ഓഫീസും സഹായിച്ചുവെന്നാണ് കമീഷന്‍റെ കണ്ടെത്തല്‍. ഉമ്മന്‍ചാണ്ടിയെ കേസില്‍നിന്ന് രക്ഷപ്പെടുത്താന്‍ അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അന്വേഷണ സംഘവും ശ്രമിച്ചു. ടീം സോളാറില്‍ നിന്നും ഉമ്മന്‍ ചാണ്ടി രണ്ടു കോടിയിലധികം രൂപ കൈക്കൂലി വാങ്ങിയെന്നും കമ്മീഷന്‍ പറയുന്നു. സരിതയുമായി ഉമ്മന്‍ ചാണ്ടിക്ക് 2011 മുതല്‍ പരിചയമുണ്ടെന്നും അവരുടെ ക്രിമിനല്‍ പശ്ചാത്തലം അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നുമാണ് കമ്മീഷന്‍ കണ്ടെത്തല്‍. മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സരിതയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്‍റെ വീഴ്ച പ്രത്യേകം പരിശോധിക്കണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍, മുന്‍ എംഎല്‍എ പി.സി.വിഷ്ണുനാഥ്, ഹൈബി ഈഡന്‍ എംഎല്‍എ, ജോസ് കെ.മാണി എംപി, കോണ്‍ഗ്രസ് നേതാക്കളായ, എന്‍.സുബ്രഹ്മണ്യം, തന്പാനൂര്‍ രവി, ബെന്നി ബെഹനാന്‍ തുടങ്ങിയവരാണ് കമ്മീഷന്‍ അന്വേഷണത്തിലെ കുറ്റാരോപിതര്‍. ലൈംഗിക പീഡനം ഉള്‍പ്പടെ നിരവധി കുറ്റങ്ങളാണ് നേതാക്കള്‍ക്കെതിരേ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. ക്ലിഫ് ഹൗസില്‍ വച്ച്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലൈംഗികമായി സരിതയെ ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. . ക്രിമിനല്‍ നടപടി, അഴിമതി നിരോധന നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം, മറ്റു ബാധകമായ നിയമങ്ങള്‍ എന്നിവ അനുശാസിക്കുന്ന രീതിയില്‍ കുറ്റാരോപിതര്‍ക്കതിരെ അന്വേഷണം നടത്തണമെന്ന് 1078 പേജുള്ള കമ്മീഷന്‍റ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു പെണ്ണിനെ ലൈംഗികമായി ചൂഷണം ചെയ്യുന്ന നേതാക്കള്‍ നമ്മുടെ ഭരണകര്‍ത്തകളായി വിലസി. ഇപ്പോഴും അധികാരം നേടി അവര്‍ പൊതു സമൂഹത്തിലെ പകല്‍ മാന്യന്മാര്‍ ആകുന്നു. എന്തിനാണ് നമ്മള്‍ ഇടത് വലത് പക്ഷത്തെ ഇങ്ങനെ വിജയിപ്പിക്കുന്നത്? അധികാര ദുര്‍വിനിയോഗം മാത്രം ശീലിച്ച ഈ നേതാക്കന്മാര്‍ നമ്മുടെ ഭരണകര്‍ത്താക്കളായി മാറുമ്പോള്‍ വരും തലമുറയുടെ മുന്‍പില്‍ മാനഭിമാനമില്ലത്ത ജനതയായി നമ്മള്‍ മാറില്ലേ? ഇനി സരിതയുടെ കാര്യം. തന്നെ പീഡിപ്പിച്ചേ എന്നും അതിലെ വൈകൃതങ്ങളും വിളിച്ചു പറഞ്ഞു കൊണ്ട് ചാനലായ ചാനലുകള്‍ക്ക് റേറ്റിംഗ് കൂട്ടുന്ന കുടുംബത്ത് പിറന്നവള്‍. ഒരു സ്ത്രീ എന്തു പറഞ്ഞാലും അതാണ്‌ ശരിയെന്നും അവള്‍ക്കൊപ്പമെന്നും പറയുന്ന സമൂഹം സോളാര്‍ കേസില്‍ തെറ്റ് പറ്റിയത് ആര്‍ക്കെന്ന് കൃത്യമായ വിചിന്തനം നടത്തിയിട്ടില്ല. കേരള രാഷ്ട്രീയത്തില്‍ മന്ത്രിമാര്‍ അടക്കം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഒരുമിച്ച് ഒരു കേസില്‍ അതും ലൈംഗിക ആരോപണം അടക്കമുള്ള വിഷയത്തില്‍ പ്രതിയാകുന്നത് ഇത് ആദ്യമായിരിക്കും. എന്തുതന്നെ ആയാലും നിയമവ്യവസ്ഥയില്‍ പുതിയ വെല്ലുവിളികളായി സോളാര്‍ മാറുകയാണ്.

മന്ത്രിമാര്‍ തന്നെ ആദ്യമായി ലൈംഗികമായി ഉപയോഗിച്ചതിന്റെ കണക്കുകള്‍ കാട്ടികൊണ്ട് സരിത മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കെ.സി വേണുഗോപാല്‍ ഉപയോഗിച്ചത് ആലപ്പുഴയിലെ രാജീവം എന്ന വീട്ടില്‍ വച്ചും ജോസ് കെ. മാണി എം.പി കോട്ടയത്തെ എം.പി. ഓഫിസിലേക്കു വിളിച്ചുവരുത്തിയെന്നും ഡല്‍ഹിയിലെ പ്രൊജക്റ്റിന്റെ വിഷയവുമായി പോയപ്പോള്‍ ഫ്ലാറ്റില്‍ വിളിച്ചുവരുത്തി ആദ്യം ഓറല്‍ സെക്സ് ചെയ്യിപ്പിക്കുകയും പിന്നീട് ശാരീരികമായി പീഡിപ്പിച്ചെന്നും കത്തില്‍ ആരോപിക്കുന്നു. ടീം സോളാര്‍ കാരണം എനിക്കു നഷ്ടമായത് എന്നെത്തന്നെയാണ്. മന്ത്രിമാരും എം.പിമാരും കാര്യം നടത്തിത്തരാം എന്നു വാഗ്ദാനം ചെയ്തു ശാരീരികമായി ദുരുപയോഗം ചെയ്തതായി കത്തില്‍ പറയുന്നു. ബിസിനസ് കാര്യങ്ങള്‍ നടത്തിക്കിട്ടാന്‍ മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്കു ശരീരം കാഴ്ചവയ്ക്കേണ്ടി വന്നുവെന്നും ഒടുവില്‍ കേസില്‍ കുടുക്കിയപ്പോള്‍ തന്നെ വ്യഭിചാരിയാക്കി തള്ളിപ്പറഞ്ഞെന്നും കത്തില്‍ പറയുന്നു. മന്ത്രിമാരെയും എം.പിമാരെയും അവരുടെ ഭരണസ്വാധീനം കാരണം പാവപ്പെട്ടവര്‍ക്കും ബിസിനസുകാര്‍ക്കും പേടിയാണ്. വാഗ്ദാനം ചെയ്ത എന്റെ പ്രൊജക്റ്റിനു വേണ്ടി വീണ്ടും വീണ്ടും കയറിയിറങ്ങുമ്ബോള്‍ പിന്നെയും പിന്നെയും ശരീരം കൊടുക്കേണ്ടി വന്നു. ഒരു പേപ്പര്‍ പോലും നീങ്ങിയില്ല. കസ്റ്റമേഴ്സിന്റെ ചീത്തവിളി വേറെയെന്നും സരിത കത്തില്‍ വ്യക്തമാക്കിയിരുന്നു. കെ.പി.സി.സി. സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്റെയും മറ്റു ചില പ്രമുഖ കോണ്‍ഗ്രസ് നേതാക്കന്‍മാരുടെയും മന്ത്രിമാരുടെയും പേരുകളും കത്തിലുണ്ട്. പണം തന്നു സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത് തന്നെ ചെന്നൈ െ്രെടഡന്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി ശാരീരികമായി സുബ്രഹ്മണ്യന്‍ ഉപയോഗിച്ചതായാണ് സരിത കത്തില്‍ പറയുന്നത്.

2011 ജൂലൈയിലാണ് കെ.സി വേണുഗോപാല്‍ തന്നെ ഉപയോഗിച്ചത്. ആലപ്പുഴയിലെ രാജീവം എന്ന വീട്ടില്‍ വച്ചാണ് വേണുഗോപാല്‍ പീഡിപ്പിച്ചത്. മന്ത്രി എ.പി. അനില്‍ കുമാര്‍, ചെങ്ങന്നൂര്‍ എം.എല്‍.എ പി.സി വിഷ്ണുനാഥ്, എറണാകുളം എം.എല്‍.എ ഹൈബി ഈഡന്‍, ബഷീറലി തങ്ങള്‍ എന്നിവര്‍ക്കെതിരെയും സരിതയുടെ കത്തില്‍ വെളിപ്പെടുത്തലുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ലൈംഗികമായി പീഡിപ്പിച്ചെന്ന് തുറന്നുകാട്ടുന്ന കത്ത് സരിത പിണറായി വിജയന് നല്‍കി. മുന്‍ മന്ത്രി അനില്‍കുമാര്‍ മുന്‍ കേന്ദ്രമന്ത്രി’കെ സി വേണുഗോപാലിന് വേണ്ടിയും രമേശ് ചെന്നിത്തല മുന്‍ കേന്ദ്ര ധന സഹ മന്ത്രി പഴനി മാണിക്യത്തിന് വേണ്ടിയും തന്നെ കൂട്ടി കൊടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്തില്‍ സരിത വെളിപ്പെടുത്തുന്നു.

ഇതോടുകൂടി രാഷ്ട്രീയത്തില്‍ വീണ്ടും സോളാര്‍ തട്ടിപ്പ് കേസ് നീരാലിയായി മാറുകയാണ്‌. സോളാര്‍ തട്ടിപ്പ് കേസില്‍ അന്വേഷണം ആരംഭിച്ച് നാലുവര്‍ഷം പിന്നിടുമ്പോള്‍ നാടകീയമായ ഒട്ടേറെ സംഭവങ്ങള്‍ക്കാണ് സോളര്‍ കമ്മീഷന്‍ സാക്ഷ്യം വഹിച്ചത്. സംസ്ഥാനത്ത് സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് സരിത നായരുടെയും ബിജു രാധാകൃഷ്ണന്റെയും നേതൃത്വത്തിലുള്ള ടീം സോളാര്‍ എന്ന കമ്പനി വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു കേസ്. അംഗീകാരമില്ലാത്ത കമ്പനിയുടെ പേരില്‍ പലരില്‍ നിന്നും വന്‍തുകകള്‍ തട്ടിയെന്നകേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നു. തട്ടിപ്പ് പുറത്തായതോടെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഇടതുമുന്നണി സെക്രട്ടേറിയേറ്റ് വളയല്‍ സംഘടിപ്പിച്ചു. അവസാനം ശക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു.

ഇതേതുടര്‍ന്ന് 2013 ഒക്ടോബര്‍ 23 നാണ് ജസ്റ്റിസ് ശിവരാജനെ സോളാര്‍കേസില്‍ ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചത്. 2006 മുതലുള്ള കേസുകള്‍ അന്വേഷിക്കാനായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ നിര്‍ദേശം. സോളാറുമായി ബന്ധപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും ഉയര്‍ന്ന എല്ലാ ആരോപണങ്ങളും അന്വേഷിക്കാനും കമ്മീഷനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. രണ്ടുവര്‍ഷവും ഒരു മാസവും നീണ്ട കാലയളവിനുള്ളില്‍ 216 സാക്ഷികളെ വിസ്തരിച്ചുകൊണ്ട് 893 രേഖകള്‍ കമ്മീഷന്‍ രേഖപ്പെടുത്തി. ഏപ്രില്‍ ആദ്യംവരെ വാദം നീണ്ടു. ഡിജിറ്റല്‍ വീഡിയോ, ഓഡിയോ രേഖകളുമടക്കം നിരവധി തെളിവുകള്‍ കമ്മീഷനില്‍ ഹാജരാക്കി. 2013 ജൂണ്‍ രണ്ടിന് സരിതയെയും ബിജുവിനെയും അറസ്റ്റ് ചെയ്യുന്നതിന് മുമ്പും ശേഷവും പ്രമുഖരുമായി നടത്തിയ ഫോണ്‍വിളികളുടെ രേഖകള്‍ കമ്മീഷനു ലഭിച്ച പ്രധാന തെളിവില്‍പ്പെടുന്നു.

കെഎസ്ഇബിഇഎ വാര്‍ഷികയോഗത്തില്‍ സരിതയും മുന്‍മന്ത്രി ആര്യാടനും വേദി പങ്കിടുന്നതിന്റെ വീഡിയോപകര്‍പ്പ്, തമ്പാനൂര്‍ രവി, ബെന്നി ബെഹനാന്‍, സലീംരാജ്, വാസുദേവശര്‍മ എന്നിവരുടെ സംഭാഷണങ്ങളുടെ ശബ്ദരേഖ, പൊലീസ് കസ്റ്റഡിയിലിരിക്കെ സരിതയെഴുതിയ കത്ത്, എറണാകുളം എസിജെഎം കോടതിയില്‍ നല്‍കിയ മൊഴി എന്നിവയും പ്രധാന തെളിവുകളായി കമ്മീഷന്‍ ഹാജരാക്കി. അതിനിടയില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും രണ്ട് മന്ത്രിമാരുമടക്കം ആറുപേര്‍ സരിതയെ പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങളുണ്ടെന്ന ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ അമ്പരപ്പോടെയാണ് സോളര്‍ കമ്മിഷന്‍ കേട്ടത്. തെളിവുകള്‍ കോയമ്പത്തൂരില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ബിജു വെളിപ്പെടുത്തിയതോടെ അത് കണ്ടെത്തണമെന്നായി കമ്മിഷന്‍. ഇതിനായി കമ്മിഷന്‍ അഭിഭാഷകന്‍ ഹരികുമാറിന്റെ നേതൃത്വത്തില്‍ കോയമ്പത്തൂരിലേക്ക് തിരിച്ചു.

കൊച്ചിയില്‍ നിന്ന് രണ്ടരമണിക്കൂര്‍ കൊണ്ട് സംഘം കോയമ്പത്തൂരില്‍ ബിജു പറഞ്ഞ ബന്ധു ചന്ദ്രന്‍ ശെല്‍വി ദമ്പതിമാരുടെ വീട്ടിലെത്തി. കമ്മിഷന്റെ വരവറിഞ്ഞ് മുന്‍കൂട്ടി തടിച്ചു കൂടിയ നാട്ടുകാര്‍ സിഡി രാജ വന്താച്ച് എന്ന് ഉറക്കെവിളിച്ചാണ് ബിജുവിനെ എതിരേറ്റത്. കമ്മിഷന്റെ വരവറിഞ്ഞ് മുങ്ങിയ ചന്ദ്രനും ശെല്‍വിയും ഒരു ബന്ധുമുഖേന ബിജു ഏല്‍പ്പിച്ച ബാഗ് സംഘത്തിന്റെ പക്കലെത്തിച്ചു. പിന്നെ ആകാംഷയുടെ നിമിഷങ്ങള്‍. ഒടുവില്‍ ബിജുവിന്റെ സാന്നിധ്യത്തില്‍ അഡ്വക്കറ്റ് ഹരികുമാര്‍ സാക്ഷ്യപ്പെടുത്തി ബാഗിലുളളത് 28 സിംകാര്‍ഡുകളും ബിജുവിന്റെ എസ്എസ്എല്‍സി ബുക്കും കുറേ ഫയലുകളും മാത്രം. അങ്ങിനെ ആകാംഷയുടെ മുള്‍മുനയൊടിഞ്ഞു. വരവറിഞ്ഞ് തെളിവുകള്‍ മുക്കിയെന്നായിരുന്നു ഇതിനോടുള്ള ബിജുവിന്റെ പ്രതികരണം.

അതേസമയം മൊഴികളില്‍ സരിതയുടെ മലക്കംമറിച്ചിലുകള്‍ക്കും കമ്മീഷന്‍ സാക്ഷ്യം വഹിച്ചു. കമ്മിഷന്‍ സിറ്റിങ് ഒരു ഘട്ടം കടന്നതോടെ സാമ്പത്തിക തട്ടിപ്പുകള്‍ക്കു പുറമേ ലൈംഗികാരോപണങ്ങളും സരിത തന്നെ വെളിപ്പെടുത്തി. ഇതേപ്പറ്റി സരിത രഹസ്യമൊഴി നല്‍കി. മുദ്രവച്ച കവറില്‍ നിരവധി തെളിവുകളും കൈമാറി. സാമ്പത്തിക കുറ്റകൃത്യമായി പരിഗണിക്കപ്പെട്ടിരുന്ന സോളാര്‍ തട്ടിപ്പില്‍ അതോടെ രാഷ്ട്രീയവിവാദം കത്തിപ്പിടിച്ചു. അതു യു.ഡി.എഫിനെയും പ്രത്യേകിച്ച്, കോണ്‍ഗ്രസിനെയും ഏറെ പ്രതിരോധത്തിലാക്കി. ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രി മണിക്കൂറുകളോളം ജുഡീഷ്യല്‍ കമ്മിഷനു മുന്നില്‍ ഹാജരായി മൊഴി നല്‍കേണ്ടിവന്നു. വി.എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍, ഡി.ജി.പി. തുടങ്ങിയ പ്രമുഖരും കമ്മിഷനിലെത്തി മൊഴി നല്‍കിയിരുന്നു.

സരിതയുടെയും കൂട്ടാളികളുടെയും സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് അന്വേഷണം നടത്താനാണു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ പരിധിക്കു പുറത്തായിരുന്നു. എന്നാല്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ ചുമതലയേറ്റതോടെ അന്വേഷണ പരിധി വിപുലപ്പെടുത്തുകയും മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി ഉള്‍പ്പെടുത്തുകയും ചെയ്യുകയായിരുന്നു. എന്നാല്‍ ആരംഭിച്ച് മൂന്നു വര്‍ഷവും 11 മാസവും പിന്നിട്ടപ്പോഴാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ആ റിപ്പോര്‍ട്ടാണ് ഇന്ന് ഇടിത്തീയായി ലൈംഗിക അരാജകത്വം നിറഞ്ഞ ഭരണകര്‍ത്താക്കളുടെ തനി നിറം പുറത്ത് കാട്ടിയിരിക്കുന്നത്.

കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അസിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ അഴിമതിക്കെതിരായ കേസ് ഉറപ്പാണ്. എന്നാല്‍ ലൈംഗിക പീഡനത്തില്‍ തെളിവ് കിട്ടിയാല്‍ മാത്രമേ കേസെടുക്കൂ. സരിതയുടെ മൊഴിയില്‍ മാത്രം നിയമനടപടിയുണ്ടാകില്ലെന്നാണ് സൂചന. ജുഡിഷ്യല്‍ റിപ്പോര്‍ട്ടില്‍ പറയുന്നതെല്ലാം ഇനി വീണ്ടും ചര്‍ച്ചയാകും. പ്രത്യേക അന്വേഷണ സംഘം സരിതയില്‍ നിന്ന് വീണ്ടും മൊഴിയെടുക്കും. ഇത് ഉമ്മന്‍ ചാണ്ടിക്ക് വലിയ തിരിച്ചടിയാകുകതന്നെ ചെയ്യും. എന്നാല്‍ പാളയത്തില്‍ പട ശക്തമായെന്നു സൂചന. പ്രതിപക്ഷ നേതാവും മറ്റും നടത്തുന്ന വാദ പ്രതിവാദങ്ങള്‍ ഉമ്മന്‍ ചാണ്ടിയുടെ ജനകീയ മുഖത്തിനു രക്ഷയാകുമോ? അതൊ അധികാരവും സ്ഥാന മാനങ്ങളും ഉപേക്ഷിച്ചു പൊതു ജീവിതത്തിലെ ഈ കറയില്‍ അഗ്നിശുദ്ധി വരുത്താന്‍ ചാണ്ടിയും സംഘവും തയ്യാറാകുമോ? എന്തുതന്നെ ആയാലും വോട്ടു നല്‍കി വിജയിപ്പിച്ച ജനങ്ങള്‍ക്ക് ഇതില്‍ പരം ഒരു സമ്മാനം നല്‍കാന്‍ ഒരു ഭരണ കര്‍ത്താക്കള്‍ക്കും കഴിയില്ല.

ഒരു പെണ്ണിന്റെ വാക്കിനു മുന്നില്‍ കേരള ജനതയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ രാഷ്ട്രീയ വിശാരദന്മാര്‍ നിന്ന് വിയര്‍ക്കുമ്പോള്‍ തെറ്റ് പറ്റിയത് ആര്‍ക്ക്? ഭരണ പ്രതിപക്ഷ പാര്‍ട്ടികളുടെ തനി നിറമെന്ന പേരില്‍ മഞ്ഞ പത്രത്തിന്റെ നിലവാരം പോലും കാട്ടാതെ ലൈംഗിക സംതൃപ്തി കൈകൂലിയായി നല്‍കിയ ഭരണ രാജാക്കന്മാരുടെ ലീല വിലാസങ്ങള്‍ കാട്ടുന്ന ചാനല്‍ ചര്‍ച്ചകള്‍ മലയാളി സമൂഹത്തിനും കേരളീയ സമൂഹത്തിനും നല്‍കുന്നത് എന്തു വിലയാണ്. ഇത് പറയുമ്പോള്‍ ചോദിക്കും ഞങ്ങള്‍ സത്യമല്ലേ കാട്ടുന്നതെന്നു? അതെ സത്യം തന്നെ. എന്നാല്‍ ഈ ചാനലിലെ ആവര്‍ത്തിച്ചുള്ള ചര്‍ച്ചകളിലൂടെ ആഭാസങ്ങള്‍ വിളിച്ചു പറയുന്നതിനെ ശക്തിപ്പെടുത്തുന്നതിലൂടെ എന്തു പുതിയ നീതിയാണ് നിങ്ങള്‍ ഉണ്ടാക്കുന്നത്?.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button